ഉല്പത്തി 33

ഏസാവിനെ കണ്ടുമുട്ടുന്നു
1

യാക്കോബ് തലയുയര്‍ത്തി നോക്കിയപ്പോള്‍ ഏസാവു നാനൂറു പേരുടെ അകമ്പടിയോടെ വരുന്നതു കണ്ടു. ഉടനെ യാക്കോബ് മക്കളെ വേര്‍തിരിച്ച് ലെയായുടെയും റാഹേലിന്റെയും രണ്ടു പരിചാരികമാരുടെയും അടുക്കലായി നിര്‍ത്തി.

2

അവന്‍ പരിചാരികമാരെയും അവരുടെ മക്കളെയും മുന്‍പിലും ലെയായെയും മക്കളെയും അതിനുപുറകിലും റാഹേലിനെയും ജോസഫിനെയും ഏറ്റവും പുറകിലും നിര്‍ത്തി.

3

അവന്‍ അവരുടെ മുന്‍പേ നടന്നു. സഹോദരന്റെ അടുത്തെത്തുവോളം ഏഴുതവണ നിലംമുട്ടെ താണുവണങ്ങി.

4

ഏസാവാകട്ടെ ഓടിച്ചെന്ന് അവനെകെട്ടിപ്പിടിച്ചു ചുംബിച്ചു. ഇരുവരും കരഞ്ഞു.

5

ഏസാവു തലയുയര്‍ത്തി നോക്കിയപ്പോള്‍ സ്ത്രീകളെയും കുട്ടികളെയും കണ്ടു. അവന്‍ ചോദിച്ചു: നിന്റെ കൂടെക്കാണുന്ന ഇവരൊക്കെ ആരാണ്? യാക്കോബു മറുപടി പറഞ്ഞു: അങ്ങയുടെ ഈ ദാസനു ദൈവം കനിഞ്ഞു നല്‍കിയിരിക്കുന്ന മക്കളാണ്.

6

അപ്പോള്‍ പരിചാരികമാരും അവരുടെ മക്കളും അടുത്തുചെന്ന് ഏസാവിനെ വണങ്ങി.

7

തുടര്‍ന്ന് ലെയായും അവളുടെ മക്കളും അതിനുശേഷം ജോസഫും റാഹേലും അടുത്തുചെന്ന് താണുവണങ്ങി.

8

ഏസാവു ചോദിച്ചു: ഞാന്‍ വഴിയില്‍ക്കണ്ട പറ്റങ്ങള്‍കൊണ്ട് നീ എന്താണ് ഉദ്‌ദേശിക്കുന്നത്? യാക്കോബു പറഞ്ഞു: എന്റെ യജമാനനായ അങ്ങയുടെ പ്രീതി നേടുക.

9

ഏസാവു പറഞ്ഞു: സഹോദരാ, എനിക്ക് അതെല്ലാം വേണ്ടത്രയുണ്ട്. നിന്റേത് നീ തന്നെ എടുത്തുകൊള്ളുക.

10

യാക്കോബ് അപേക്ഷിച്ചു: അങ്ങനെയല്ല, അങ്ങ് എന്നില്‍ സംപ്രീതനാണെങ്കില്‍, എന്റെ കൈയില്‍നിന്ന് ഈ സമ്മാനം സ്വീകരിക്കുക. കാരണം, ദൈവത്തിന്റെ മുഖം കണ്ടാലെന്നപോലെയാണ് ഞാന്‍ അങ്ങയുടെ മുഖം കണ്ടത്. അത്രയ്ക്കു ദയയോടെയാണ് അങ്ങ് എന്നെ സ്വീകരിച്ചത്.

11

അങ്ങയുടെ മുന്‍പില്‍ കൊണ്ടുവന്നിരിക്കുന്ന ഈ സമ്മാനങ്ങള്‍ ദയവായി സ്വീകരിക്കുക. എന്തെന്നാല്‍, ദൈവം എന്നോടു കാരുണ്യം കാണിച്ചിരിക്കുന്നു. എല്ലാം എനിക്കു വേണ്ടത്ര ഉണ്ട്. അവന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഏസാവ് അതു സ്വീകരിച്ചു.

12

ഏസാവു പറഞ്ഞു: നമുക്കുയാത്ര തുടരാം. ഞാന്‍ നിന്റെ മുന്‍പേ നടക്കാം.

13

യാക്കോബ് പറഞ്ഞു: അങ്ങേക്കറിയാമല്ലോ, മക്കളൊക്കെ ക്ഷീണിച്ചിരിക്കുകയാണെന്ന്. കറവയുള്ള ആടുമാടുകള്‍ എന്റെ കൂടെയുണ്ട്. ഒരു ദിവസത്തേക്കാണെങ്കിലും കൂടുതലായി ഓടിച്ചാല്‍ അവ ചത്തുപോകും.

14

അതുകൊണ്ട് അങ്ങു മുന്‍പേ പോയാലും. കുഞ്ഞുങ്ങളുടെയും കന്നുകാലികളുടെയും നടപ്പിനൊത്ത് ഞാന്‍ പതുക്കെ വന്ന് സെയിറില്‍ അങ്ങയുടെ അടുത്തെത്തിക്കൊള്ളാം.

15

എന്റെ ആള്‍ക്കാരില്‍ കുറെപ്പേരെ ഞാന്‍ നിന്റെ കൂടെ നിര്‍ത്തട്ടെ? ഏസാവ് ചോദിച്ചു. യാക്കോബ് മറുപടി പറഞ്ഞു: എന്തിന്? എനിക്ക് അങ്ങയുടെ പ്രീതി മാത്രം മതി.

16

അതുകൊണ്ട്, ഏസാവ് അന്നുതന്നെ സെയിറിലേക്കു തിരിയെപ്പോയി.

17

യാക്കോബാകട്ടെ സുക്കോത്തിലേക്കുപോയി, അവിടെ വീടു പണിതു, കന്നുകാലികള്‍ക്കു കൂടുകളും കെട്ടി. അതുകൊണ്ടാണ് ആ സ്ഥലത്തിനു സുക്കോത്ത് എന്നുപേരുണ്ടായത്.

18

യാക്കോബ് പാദാന്‍ആരാമില്‍ നിന്നുള്ളയാത്ര തുടര്‍ന്നു. കാനാന്‍ദേശത്തുള്ള ഷെക്കെം പട്ടണത്തില്‍ സുരക്ഷിതനായി എത്തിച്ചേര്‍ന്നു. അവിടെ നഗരത്തിനടുത്തു കൂടാരമടിച്ചു.

19

യാക്കോബ് ഷെക്കെമിന്റെ പിതാവായ ഹാമോറിന്റെ മക്കളില്‍നിന്ന്, താന്‍ കൂടാരമടിച്ച പറമ്പിന്റെ ഒരു ഭാഗം നൂറു നാണയത്തിനു വാങ്ങി.

20

അവന്‍ അവിടെ ഒരു ബലിപീഠം പണിതു. അതിന് ഏല്‍ - ഏലൊഹെയ് - ഇസ്രായേല്‍ എന്നുപേരിട്ടു.