ഉല്പത്തി 5

ആദം മുതല്‍ നോഹവരെ
1

ആദത്തിന്റെ വംശാവലിഗ്രന്ഥമാണിത്. ദൈവം മനുഷ്യനെ തന്റെ സാദൃശ്യത്തില്‍ സൃഷ്ടിച്ചു.

2

സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു. അവിടുന്ന് അവരെ അനുഗ്രഹിക്കുകയും മനുഷ്യന്‍ എന്നു വിളിക്കുകയുംചെയ്തു.

3

ആദത്തിനു നൂറ്റിമുപ്പതു വയസ്സായപ്പോള്‍ അവന്റെ സാദൃശ്യത്തിലും ഛായയിലും ഒരു പുത്രന്‍ ജനിച്ചു. ആദം അവന് സേത്ത് എന്നു പേരിട്ടു.

4

സേത്തിന്റെ ജനനത്തിനുശേഷം ആദം എണ്ണൂറു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.

5

ആദത്തിന്റെ ജീവിതകാലം തൊള്ളായിരത്തി മുപ്പതു വര്‍ഷമാണ്. അതിനുശേഷം അവന്‍ മരിച്ചു.

6

സേത്തിന് നൂറ്റഞ്ചു വയസ്സായപ്പോള്‍ എനോഷ് എന്നൊരു പുത്രനുണ്ടായി.

7

എനോഷിന്റെ ജനനത്തിനുശേഷം സേത്ത് എണ്ണൂറ്റിയേഴു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.

8

സേത്തിന്റെ ജീവിതകാലം തൊള്ളായിരത്തിപ്പന്ത്രണ്ടു വര്‍ഷമാണ്. അവനും മരിച്ചു.

9

എനോഷിനു തൊണ്ണൂറു വയസ്സായപ്പോള്‍ കെയ്‌നാന്‍ എന്ന പുത്രനുണ്ടായി.

10

കെയ്‌നാന്റെ ജനനത്തിനുശേഷം എനോഷ് എണ്ണൂറ്റിപ്പതിനഞ്ചു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.

11

എനോഷിന്റെ ജീവിതകാലം തൊള്ളായിരത്തിയഞ്ചു വര്‍ഷമാണ്. അവനും മരിച്ചു.

12

കെയ്‌നാന് എഴുപതു വയസ്സായപ്പോള്‍ മഹലലേല്‍ എന്നൊരു മകനുണ്ടായി.

13

മഹലലേലിന്റെ ജനനത്തിനുശേഷം കെയ്‌നാന്‍ എണ്ണൂറ്റിനാല്‍പതു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.

14

കെയ്‌നാന്റെ ജീവിത കാലം തൊള്ളായിരത്തിപ്പത്തു വര്‍ഷമായിരുന്നു. അവനും മരിച്ചു.

15

മഹലലേലിന് അറുപത്തഞ്ചു വയസ്സായപ്പോള്‍ യാരെദ് എന്ന മകനുണ്ടായി.

16

യാരെദിന്റെ ജനനത്തിനുശേഷം മഹലലേല്‍ എണ്ണൂറ്റിമുപ്പതു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.

17

മഹലലേലിന്റെ ജീവിതകാലം എണ്ണൂറ്റിത്തൊണ്ണൂറ്റഞ്ചു വര്‍ഷമായിരുന്നു. അവനും മരിച്ചു.

18

യാരെദിനു നൂറ്റിയറുപത്തിരണ്ടു വയസ്സായപ്പോള്‍ ഹെനോക്ക് എന്ന പുത്രനുണ്ടായി.

19

ഹെനോക്കിന്റെ ജനനത്തിനുശേഷം യാരെദ് എണ്ണൂറു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.

20

യാരെദിന്റെ ജീവിതകാലം തൊള്ളായിരത്തിയറുപത്തിരണ്ടു വര്‍ഷമായിരുന്നു. അവനും മരിച്ചു.

21

ഹെനോക്കിന് അറുപത്തഞ്ചു വയസ്സായപ്പോള്‍ മെത്തുശെലഹ് എന്ന മകനുണ്ടായി.

22

മെത്തുശെലഹിന്റെ ജനനത്തിനുശേഷം ഹെനോക്ക് മുന്നൂറു വര്‍ഷംകൂടി ദൈവത്തിനു പ്രിയപ്പെട്ടവനായി ജീവിച്ചു; അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.

23

ഹെനോക്കിന്റെ ജീവിതകാലം മുന്നൂറ്റിയറുപത്തഞ്ചു വര്‍ഷമായിരുന്നു.

24

ഹെനോക്ക് ദൈവത്തിനു പ്രിയങ്കരനായി ജീവിച്ചു. പിന്നെ അവനെ കണ്ടിട്ടില്ല; ദൈവം അവനെ എടുത്തു.

25

നൂറ്റിയെണ്‍പത്തേഴു വയസ്സായപ്പോള്‍ മെത്തുശെലഹ് ലാമെക്കിന്റെ പിതാവായി.

26

ലാമെക്കിന്റെ ജനനത്തിനുശേഷം മെത്തുശെലഹ് എഴുനൂറ്റിയെണ്‍പത്തിരണ്ടു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.

27

മെത്തുശെലഹിന്റെ ജീവിതകാലം തൊള്ളായിരത്തറുപത്തൊമ്പതു വര്‍ഷമായിരുന്നു. അവനും മരിച്ചു.

28

ലാമെക്കിനു നൂറ്റിയെണ്‍പത്തിരണ്ടു വയസ്സായപ്പോള്‍ ഒരു പുത്രനുണ്ടായി.

29

കര്‍ത്താവു ശപിച്ച ഈ ഭൂമിയിലെ ക്ലേശകരമായ അധ്വാനത്തില്‍ അവന്‍ നമുക്ക് ആശ്വാസംനേടിത്തരും എന്നു പറഞ്ഞ് അവനെ നോഹ എന്നു വിളിച്ചു.

30

നോഹയുടെ ജനനത്തിനുശേഷം ലാമെക്ക് അഞ്ഞൂറ്റിത്തൊണ്ണൂറ്റഞ്ചു വര്‍ഷം ജീവിച്ചു. അവനു വേറെയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.

31

ലാമെക്കിന്റെ ജീവിതകാലം എഴുനൂറ്റിയെഴുപത്തേഴു വര്‍ഷമായിരുന്നു. അവനും മരിച്ചു.

32

നോഹയ്ക്ക് അഞ്ഞൂറു വയസ്സായതിനുശേഷം ഷേം, ഹാം, യാഫെത്ത് എന്നീ പുത്രന്‍മാരുണ്ടായി.