ഏശയ്യാ 13

ജനതകള്‍ക്കെതിരേ ബാബിലോണ്‍
1

ആമോസിന്റെ പുത്രനായ ഏശയ്യായ്ക്ക് ബാബിലോണിനെ സംബന്ധിച്ചുണ്ടായ ദര്‍ശനം.

2

മൊട്ടക്കുന്നില്‍ അടയാളം ഉയര്‍ത്തുവിന്‍. അവരോട് ഉച്ചത്തില്‍ വിളിച്ചുപറയുവിന്‍. പ്രഭുക്കന്‍മാരുടെ വാതിലുകള്‍ക്കുള്ളില്‍ പ്രവേശിക്കാന്‍ കൈവീശി അവര്‍ക്ക് അടയാളം നല്‍കുവിന്‍.

3

ഞാന്‍ തന്നെ എന്റെ വിശുദ്ധഭടന്‍മാരോടു കല്‍പിച്ചു. എന്റെ കോപം നടപ്പാക്കുന്നതിന് എന്റെ ഔന്നത്യത്തില്‍ അഭിമാനംകൊള്ളുന്ന വീരപോരാളികളെ ഞാന്‍ നിയോഗിച്ചു.

4

അതാ, പര്‍വതങ്ങളില്‍ വലിയ ജനക്കൂട്ടത്തിന്‍േറ തുപോലുള്ള ആരവം! രാജ്യങ്ങളുടെ അലര്‍ച്ച! ജനതകള്‍ ഒന്നിച്ചുചേരുന്ന ശബ്ദം! സൈന്യങ്ങളുടെ കര്‍ത്താവ് സൈന്യത്തെ അണിനിരത്തുന്നു!

5

ഭൂമിയെ ഒന്നാകെ നശിപ്പിക്കാന്‍ കര്‍ത്താവും അവിടുത്തെ രോഷത്തിന്റെ ആയുധങ്ങളും ദൂരദേശത്തുനിന്ന്, ആകാശത്തിന്റെ അതിരുകളില്‍ നിന്ന്, വരുന്നു.

6

ഉച്ചത്തില്‍ വിലപിക്കുവിന്‍. കര്‍ത്താവിന്റെ ദിനം സമീപിച്ചിരിക്കുന്നു. സര്‍വശക്തനില്‍നിന്നുള്ള വിനാശംപോലെ അതുവരും.

7

എല്ലാ കരങ്ങളും ദുര്‍ബലമാകും. എല്ലാവരുടെയും ഹൃദയം ഉരുകും.

8

അവര്‍ സംഭ്രാന്തരാകും. കഠിനവേദനയും ദുഃഖവും അവരെ ഗ്രസിക്കും. ഈറ്റുനോവെടുത്തവളെപ്പോലെ അവര്‍ പിടയും. അവര്‍ പരസ്പരം തുറിച്ചുനോക്കുകയും അവരുടെ മുഖം ജ്വലിക്കുകയും ചെയ്യും.

9

ഇതാ, കര്‍ത്താവിന്റെ ക്രൂരമായ ദിനം ആസന്നമായിരിക്കുന്നു. ഭൂമിയെ ശൂന്യമാക്കാനും പാപികളെ നശിപ്പിക്കാനും കോപത്തോടും ക്രോധത്തോടുംകൂടെ അതു വരുന്നു.

10

ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രരാശിയും പ്രകാശം തരുകയില്ല. സൂര്യന്‍ ഉദയത്തില്‍ത്തന്നെ ഇരുണ്ടുപോകും. ചന്ദ്രന്‍ പ്രകാശം പൊഴിക്കുകയില്ല.

11

ലോകത്തെ അതിന്റെ തിന്‍മനിമിത്ത വും ദുഷ്ടരെ അവരുടെ അനീതി നിമിത്തവും ഞാന്‍ ശിക്ഷിക്കും. അഹങ്കാരിയുടെ ഔ ധത്യം ഞാന്‍ അവസാനിപ്പിക്കും. നിര്‍ദയന്റെ ഗര്‍വ് ഞാന്‍ ശമിപ്പിക്കും.

12

മനുഷ്യന്‍ തങ്കത്തെക്കാള്‍, മനുഷ്യവംശം ഓഫീര്‍പൊന്നിനെക്കാള്‍ വിരളമാകാന്‍ ഞാന്‍ ഇടയാക്കും.

13

സൈന്യങ്ങളുടെ കര്‍ത്താവിന്റെ രോഷത്തില്‍, അവിടുത്തെ ക്രോധത്തിന്റെ ദിനത്തില്‍, ഞാന്‍ ആകാശത്തെ വിറകൊള്ളിക്കും. ഭൂമി അതിന്റെ സ്ഥാനത്തുനിന്നിളകും.

14

വേട്ടയാടപ്പെടുന്ന മാന്‍കുട്ടിയെപ്പോലെയും, ഇടയനില്ലാത്ത ആടുകളെപ്പോലെയും ഓരോരുത്തരും സ്വന്തം ജനത്തിന്റെ അടുത്തേക്കു തിരിഞ്ഞ്, സ്വന്തം നാട്ടിലേക്ക് ഓടിപ്പോകും.

15

കാണുന്നവനെയെല്ലാം കുത്തിപ്പിളരും; പിടികിട്ടുന്നവനെയെല്ലാം വാളിനിരയാക്കും.

16

അവരുടെ ശിശുക്കളെ അവരുടെ മുന്‍പില്‍വച്ചുതന്നെ നിലത്തടിച്ചു ചിതറിക്കും. അവരുടെ ഭവനങ്ങള്‍ കൊള്ളയടിക്കപ്പെടും. അവരുടെ ഭാര്യമാര്‍ അവമാനിതരാകും.

17

ഞാന്‍ മേദിയാക്കാരെ അവര്‍ക്കെതിരേ ഇളക്കിവിടുന്നു. അവര്‍ വെള്ളി കാര്യമാക്കുന്നില്ല; സ്വര്‍ണത്തില്‍ താത്പര്യവുമില്ല.

18

അവരുടെ അമ്പ്‌യുവാക്കന്‍മാരെ വധിക്കും. ഉദരഫലത്തോട് അവര്‍ക്കു കരുണയുണ്ടാവുകയില്ല. ശിശുക്കളോട് അവര്‍ ദയ കാണിക്കുകയില്ല.

19

രാജ്യങ്ങളുടെ മഹ ത്വവും കല്‍ദായരുടെ മഹിമയും അഭിമാനവുമായിരുന്ന ബാബിലോണ്‍ ദൈവം നശിപ്പിച്ച സോദോമും ഗൊമോറായുംപോലെ ആയിത്തീരും.

20

അത് എന്നും നിര്‍ജനമായിരിക്കും. തലമുറകളോളം അതില്‍ ആരും വസിക്കുകയില്ല; അറബികള്‍ അവിടെ കൂടാരം അടിക്കുകയില്ല; ഇടയന്‍മാര്‍ തങ്ങളുടെ ആടുകള്‍ക്ക് അവിടെ ആല ഉണ്ടാക്കുകയില്ല.

21

അത് വന്യമൃഗങ്ങളുടെ ആസ്ഥാനമായിത്തീരും. അതിന്റെ വീടുകള്‍ ഓരിയിടുന്ന ജീവികളെക്കൊണ്ടു നിറയും. ഒട്ടകപ്പ ക്ഷികള്‍ അവിടെ വസിക്കും. കാട്ടാടുകള്‍ അവിടെ തുള്ളിനടക്കും.

22

അതിന്റെ ഗോപുരങ്ങളില്‍ ചെന്നായ്ക്കളും മനോഹരമന്ദിരങ്ങളില്‍ കുറുക്കന്‍മാരും ഓരിയിടും. അതിന്റെ സമയം ആസന്നമായിരിക്കുന്നു. അതിന്റെ ദിനങ്ങള്‍ ദീര്‍ഘിക്കുകയില്ല.