ഏശയ്യാ 18

എത്യോപ്യയ്‌ക്കെതിരേ
1

എത്യോപ്യായിലെ നദികള്‍ക്ക് അക്കരെയുള്ള ചിറകടിശബ്ദമുയര്‍ത്തുന്ന ദേശം!

2

നൈല്‍നദിയിലൂടെ ഈറ്റച്ചങ്ങാടത്തില്‍ ദൂതന്‍മാരെ അയയ്ക്കുന്ന ദേശം! വേഗമേറിയ ദൂതന്‍മാരേ, ദീര്‍ഘകായന്‍മാരും മൃദുചര്‍മികളും ആയ ജനതയുടെ അടുത്തേക്ക്, അടുത്തും അകലെയുമുള്ള ജനതകള്‍ പേടിക്കുന്നവരുടെ അടുത്തേക്ക്, പ്രബലവും കീഴടക്കുന്നതും നദികളാല്‍ വിഭജിക്കപ്പെട്ടതുമായരാജ്യത്തേക്ക്, വേഗം ചെല്ലുവിന്‍.

3

ഭൂവാസികളേ, മലകളില്‍ അടയാളം ഉയരുമ്പോള്‍ നോക്കുവിന്‍; കാഹളം മുഴങ്ങുമ്പോള്‍ ശ്രദ്ധിക്കുവിന്‍.

4

കര്‍ത്താവ് എന്നോട് അരുളിച്ചെയ്തിരിക്കുന്നു: മധ്യാഹ്‌നസൂര്യന്റെ തെളിവോടെ, കൊയ്ത്തുകാലത്തെ തുഷാരമേഘംപോലെ ഞാന്‍ എന്റെ മന്ദിരത്തിലിരുന്നു വീക്ഷിക്കും.

5

പൂക്കാലം കഴിഞ്ഞ് മുന്തിരി വിളയുന്ന സമയത്ത് വിളവെടുപ്പിനുമുന്‍പ്, അവിടുന്ന് മുളപ്പുകളെ അരിവാള്‍കൊണ്ടു മുറിച്ചുകളയും. പടര്‍ന്നു വളരുന്ന ശാഖകളെ അവിടുന്ന് വെട്ടിക്കളയും.

6

അവ മലകളിലെ കഴുകന്‍മാര്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കുമായി ഉപേക്ഷിക്കപ്പെടും. വേനല്‍ക്കാലത്തു കഴുകന്‍മാരും മഞ്ഞുകാലത്തു വന്യമൃഗങ്ങളും അതു തിന്നും.

7

ആ സമയത്തു ദീര്‍ഘകായന്‍മാരും മൃദുചര്‍മികളും ആയ ജനതയില്‍നിന്ന്, അടുത്തും അകലെയുമുള്ള ജനതകള്‍ പേടിക്കുന്ന ജനതയില്‍ നിന്ന്, പ്രബലവും കീഴടക്കുന്നതും നദികളാല്‍ വിഭജിക്കപ്പെടുന്നതുമായരാജ്യത്തുനിന്ന്,സൈന്യങ്ങളുടെ കര്‍ത്താവിന്റെ നാമം വഹിക്കുന്ന സീയോന്‍മലയിലേക്ക് അവിടുത്തേക്ക് കാഴ്ചകള്‍ കൊണ്ടുവരും.