ഏശയ്യാ 21

ബാബിലോണിന്റെ പതനം
1

സമുദ്രതീരത്തെ മരുഭൂമിയെക്കുറിച്ചുണ്ടായ അരുളപ്പാട്: നെഗെബില്‍ ചുഴലിക്കാറ്റു വീശുന്നതുപോലെ അതു മരുഭൂമിയില്‍നിന്ന്, ഭയാനകമായ ദേശത്തുനിന്നു വരുന്നു.

2

ഭീകരമായ ഒരു ദര്‍ശനം! കവര്‍ച്ചക്കാരന്‍ കവര്‍ച്ച ചെയ്യുന്നു; വിനാശകര്‍ നശിപ്പിക്കുന്നു. ഏലാം, നീ കയറിച്ചെല്ലുക. മേദിയാ, നീ ഉപരോധിക്കുക. അവള്‍ നിമിത്തം ഉണ്ടായ നെ ടുവീര്‍പ്പുകള്‍ക്കു ഞാന്‍ അറുതിവരുത്തും.

3

ഞാന്‍ കഠിനവേദന അനുഭവിക്കുന്നു. ഈറ്റുനോവിനു തുല്യമായ വേദന എന്നെ കീഴടക്കുന്നു. വേദനകൊണ്ടു കുനിഞ്ഞ് എനിക്ക് ഒന്നും കേള്‍ക്കാന്‍ വയ്യാതായിരിക്കുന്നു. സംഭ്രാന്തിനിമിത്തം എനിക്കു കാഴ്ചനഷ്ടപ്പെട്ടിരിക്കുന്നു.

4

എന്റെ ഹൃദയം പുളയുന്നു. ഭീതി എന്നെ നടുക്കുന്നു. ഞാന്‍ കാത്തിരുന്ന സന്ധ്യാദീപ്തി എനിക്കു ഭീതിജനകമായിത്തീര്‍ന്നു.

5

അവര്‍ മേശയൊരുക്കുകയും പരവതാനി വിരിക്കുകയും ചെയ്യുന്നു. അവര്‍ തിന്നുകുടിച്ച് ഉല്ലസിക്കുന്നു. സേനാധിപന്‍മാരേ, എഴുന്നേല്‍ക്കുവിന്‍, പരിച മിനുക്കുവിന്‍.

6

കര്‍ത്താവ് എന്നോട് അരുളിച്ചെയ്തിരിക്കുന്നു: ഒരു കാവല്‍ഭടനെ നിര്‍ത്തുക. അവന്‍ കാണുന്നത് അറിയിക്കട്ടെ.

7

രണ്ടു കുതിരകളെ പൂട്ടിയരഥങ്ങളെയും കഴുതപ്പുറത്തും ഒട്ടകപ്പുറത്തും വരുന്നവരെയും കണ്ടാല്‍ അവന്‍ ശുഷ്‌കാന്തിയോടെ ശ്രദ്ധിക്കണം.

8

കാവല്‍ഭടന്‍ പറഞ്ഞു: കര്‍ത്താവേ, കാവല്‍ ഗോപുരത്തില്‍ ഞാന്‍ രാപകല്‍ കാവല്‍നില്‍ക്കുന്നു.

9

ഇതാ, രണ്ടു കുതിരകളെ പൂട്ടിയരഥങ്ങള്‍ വരുന്നു. അപ്പോള്‍ അവന്‍ മറുപടി പറഞ്ഞു: വീണുപോയി, ബാബിലോണ്‍ വീണുപോയി. അവളുടെ ദേവന്‍മാരുടെ വിഗ്രഹങ്ങളെല്ലാം അടിച്ചുടയ്ക്കപ്പെട്ടിരിക്കുന്നു.

10

മെതിച്ചുപാറ്റപ്പെട്ടവനേ, ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ കര്‍ത്താവില്‍നിന്നു കേട്ടത് ഞാന്‍ നിന്നെ അറിയിക്കുന്നു.

ഏദോം- അറേബ്യ- കേദാര്‍
11

ഏദോമിനെക്കുറിച്ചുള്ള അരുളപ്പാട്: സെയറില്‍ നിന്ന് ഒരുവന്‍ എന്നോടു വിളിച്ചുചോദിക്കുന്നു: കാവല്‍ക്കാരാ, എത്രാംയാമമായി; രാത്രി ഇനി എത്രയുണ്ട്?

12

കാവല്‍ക്കാരന്‍മറുപടി പറഞ്ഞു: പ്രഭാതം വരുന്നു; രാത്രിയും. നിനക്ക് അറിയണമെങ്കില്‍ മടങ്ങിവന്നു ചോദിച്ചുകൊള്ളുക.

13

അറേബ്യയെക്കുറിച്ചുള്ള അരുളപ്പാട്: ദദാന്യരായ സാര്‍ഥവാഹകരേ, നിങ്ങള്‍ അറേബ്യയിലെ കുറ്റിക്കാട്ടില്‍ വസിക്കും.

14

തേമാന്യരേ, നിങ്ങള്‍ ദാഹിക്കുന്നവര്‍ക്കു ജലം നല്‍കുവിന്‍, പലായനം ചെയ്യുന്നവര്‍ക്ക് അപ്പം കൊടുക്കുവിന്‍.

15

എന്തെന്നാല്‍, അവര്‍ ഊരിയ വാളില്‍നിന്നും കുലച്ചവില്ലില്‍ നിന്നുംയുദ്ധത്തിന്റെ നടുവില്‍നിന്നും രക്ഷപെട്ട് ഓടുന്ന വരാണ്.

16

കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: കൂലിക്കാരന്‍ കണക്കാക്കുന്നതുപോലെ, കണിശം ഒരു വര്‍ഷത്തിനുള്ളില്‍ കേദാറിന്റെ സര്‍വമഹത്വവും നശിക്കും.

17

കേദാറിന്റെ വില്ലാളിവീരന്‍മാരില്‍ ചുരുക്കംപേര്‍ മാത്രം അവശേഷിക്കും. ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവാണ് അരുളിച്ചെയ്തിരിക്കുന്നത്.