ഏശയ്യാ 27

1

അന്നു കര്‍ത്താവ് തന്റെ വലുതും അതിശക്തവുമായ കഠിന ഖഡ്ഗംകൊണ്ടു ലവിയാഥാനെ, പുളഞ്ഞുപായുന്ന ലവിയാഥാനെ, ശിക്ഷിക്കും. സമുദ്രവ്യാളത്തെ അവിടുന്ന് കൊന്നുകളയും.

2

അന്നു മനോഹരമായ മുന്തിരിത്തോട്ടത്തെക്കുറിച്ചു പാടുവിന്‍;

3

കര്‍ത്താവായ ഞാനാണ് അതിന്റെ സൂക്ഷിപ്പുകാരന്‍. ഞാന്‍ അതിനെ നിരന്തരം നനയ്ക്കുന്നു;ആരും നശിപ്പിക്കാതിരിക്കാന്‍ ഞാന്‍ അതിനു രാപകല്‍ കാവല്‍ നില്‍ക്കുന്നു; എനിക്കു ക്രോധമില്ല.

4

മുള്ളുകളും മുള്‍ച്ചെടികളും മുളച്ചുവന്നാല്‍ ഞാന്‍ അവയോടു പൊരുതും. ഞാന്‍ അവയെ ഒന്നിച്ചു ദഹിപ്പിക്കും.

5

അവയ്ക്ക് എന്റെ സംരക്ഷണം വേണമെങ്കില്‍ എന്നോടു സമാധാനയുടമ്പടി ചെയ്യട്ടെ; എന്നോടു സമാധാനത്തില്‍ കഴിയട്ടെ!

6

ഭാവിയില്‍ യാക്കോബ് വേരുപിടിക്കും; ഇസ്രായേല്‍ പുഷ്പിക്കുകയും ശാഖകള്‍ വിരിക്കുകയും ചെയ്യും. ഭൂമിമുഴുവന്‍ അതിന്റെ ഫലങ്ങള്‍ കൊണ്ടു നിറയും.

7

ഇസ്രായേലിന്റെ ശത്രുക്കളെ പ്രഹരിച്ചതുപോലെ അവിടുന്ന് ഇസ്രായേലിനെ പ്രഹരിച്ചിട്ടുണ്ടോ? ഇസ്രായേല്‍ ജനത്തിന്റെ ഘാതകരെ വധിച്ചതുപോലെ അവിടുന്ന് ഇസ്രായേല്‍ ജനത്തെ വധിച്ചിട്ടുണ്ടോ?

8

അവിടുന്ന് അവരെ പ്രവാസത്തിലയച്ചു ശിക്ഷിച്ചു. കിഴക്കന്‍ കാറ്റിന്റെ നാളില്‍ അവിടുന്ന് അവരെ ഊതിപ്പറപ്പിച്ചു.

9

അങ്ങനെ യാക്കോബിന്റെ പാപം പരിഹരിക്കപ്പെടും. അവന്റെ പാപമോചനത്തിന്റെ പൂര്‍ണഫലം ഇതാണ്: ചുണ്ണാമ്പുകല്ലുപോലെ അവന്‍ ബലിപീഠത്തിന്റെ കല്ലുകള്‍ പൊടിച്ചു കളയുകയും അഷേരാപ്രതിഷ്ഠകളും ധൂപപീഠങ്ങളും നശിപ്പിക്കുകയും ചെയ്യും.

10

ബലിഷ്ഠനഗരം വിജനമായിരിക്കുന്നു. ജനനിബിഡമായ നഗരം മരുഭൂമിപോലെ വിജനവും ശൂന്യവുമായിരിക്കുന്നു. അവിടെ കാളക്കിടാവു മേഞ്ഞു നടക്കുകയും വിശ്രമിക്കുകയും ഓരോ പൊടിപ്പും തകര്‍ക്കുകയും ചെയ്യുന്നു.

11

മരച്ചില്ലകള്‍ ഉണങ്ങി, ഒടിഞ്ഞു വീഴുന്നു; സ്ത്രീകള്‍ അതു ശേഖരിച്ചു തീകത്തിക്കുന്നു; വിവേകംകെട്ട ഒരു ജനമാണിത്. അതിനാല്‍, അവരുടെ സ്രഷ്ടാവിന് അവരുടെമേല്‍ കാരുണ്യമില്ല; അവര്‍ക്കു രൂപം നല്‍കിയവന് അവരില്‍ പ്രസാദമില്ല.

12

അന്ന്‌യൂഫ്രട്ടീസ് നദിമുതല്‍ ഈജിപ്തുതോടുവരെ കര്‍ത്താവ് കറ്റ മെതിക്കും. ഇസ്രായേല്‍ജനമേ, നിങ്ങളെ ഓരോരുത്തരെയായി കര്‍ത്താവ് ശേഖരിക്കും.

13

അന്ന്, ഒരു വലിയ കാഹളധ്വനി ഉയരും; അസ്‌സീറിയായില്‍ നഷ്ടപ്പെട്ടവരും ഈജിപ്തിലേക്കു ഓടിക്കപ്പെട്ടവരും വന്ന് ജറുസലെമിലെ വിശുദ്ധ ഗിരിയില്‍ കര്‍ത്താവിനെ ആരാധിക്കും.