ഏശയ്യാ 31

ജറുസലെമിന് സംരക്ഷണം
1

കര്‍ത്താവിനോട് ആലോചന ചോദിക്കുകയോ ഇസ്രായേലിന്റെ പരിശുദ്ധനിലേക്കു ദൃഷ്ടി ഉയര്‍ത്തുകയോ ചെയ്യാതെ സഹായം തേടി ഈജിപ്തിലേക്കു പോവുകയും, കുതിരയില്‍ ആശ്രയിക്കുകയും രഥങ്ങളുടെ എണ്ണത്തിലും കുതിരപ്പടയാളികളുടെ കരുത്തിലും വിശ്വാസമര്‍പ്പിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം!

2

അവിടുന്ന് ജ്ഞാനിയും നാശം വരുത്തുന്നവനും ആണ്; അവിടുന്ന് തന്റെ വാക്കു പിന്‍വലിക്കുകയില്ല. തിന്‍മ പ്രവര്‍ത്തിക്കുന്നവരുടെ ഭവനങ്ങള്‍ക്കെതിരായും അനീതി പ്രവര്‍ത്തിക്കുന്നവരെ സഹായിക്കുന്നവര്‍ക്കെതിരായും അവിടുന്ന് എഴുന്നേല്ക്കും.

3

ഈജിപ്തുകാര്‍ മനുഷ്യരാണ്, ദൈവമല്ല. അവരുടെ കുതിരകള്‍ ജഡമാണ്, ആത്മാവല്ല. കര്‍ത്താവ് കരമുയര്‍ത്തുമ്പോള്‍, സഹായകന്‍ ഇടറുകയും സഹായിക്കപ്പട്ടവന്‍ വീഴുകയും അവര്‍ ഒരുമിച്ചു നശിക്കുകയും ചെയ്യും.

4

കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:സിംഹമോ സിംഹക്കുട്ടിയോ ഇരയുടെ നേരേ മുരളുമ്പോള്‍ ഒരുകൂട്ടം ഇടയന്‍മാര്‍ അതിനെതിരേ ചെന്നാലും അവര്‍ ഒച്ചവയ്ക്കുന്നതു കേട്ട് അവ പേടിക്കുകയോ പരിഭ്രമിക്കുകയോ ചെയ്യാത്തതു പോലെ, സൈന്യങ്ങളുടെ കര്‍ത്താവ്‌യുദ്ധം ചെയ്യാന്‍ സീയോന്‍പര്‍വതത്തിലും അതിന്റെ കുന്നുകളിലും ഇറങ്ങിവരും.

5

പക്ഷി ചിറകിന്‍ കീഴിലെന്നപോലെ സൈന്യങ്ങളുടെ കര്‍ത്താവ് ജറുസലെമിനെ സംരക്ഷിക്കും; അവിടുന്ന് അതിനെ രക്ഷിക്കുകയും മോചിപ്പിക്കുകയും അഭയം നല്‍കി ജീവന്‍ പരിപാലിക്കുകയും ചെയ്യും.

6

ഇസ്രായേല്‍ ജനമേ, നിങ്ങള്‍ കഠിനമായി മത്‌സരിച്ച് ഉപേക്ഷിച്ചവന്റെ അടുത്തേക്ക് തിരിച്ചു ചെല്ലുവിന്‍.

7

അന്നു നിങ്ങള്‍ സ്വന്തം കരംകൊണ്ട് പാപകരമായി പൊന്നും വെള്ളിയും കൊണ്ടു നിര്‍മിച്ചവിഗ്രഹങ്ങളെ വലിച്ചെറിയും.

8

അസ്‌സീറിയാ മനുഷ്യന്‍േറതല്ലാത്ത ഒരു വാള്‍ കൊണ്ടു വീഴും. മനുഷ്യന്‍േറതല്ലാത്ത ഒരു വാള്‍ അവനെ സംഹരിക്കും. അവന്‍ വാളില്‍ നിന്ന് ഓടിപ്പോകും.

9

അവന്റെ യുവാക്കന്‍മാര്‍ അടിമകളാകും. അവന്‍ തന്റെ അഭയശില വിട്ട് ഭീതിയോടെ ഓടിപ്പോകും. അവന്റെ സേവകന്‍മാര്‍ പതാകയുമുപേക്ഷിച്ച് സംഭ്രാന്തിയോടെ പലായനം ചെയ്യും. സീയോനില്‍ അഗ്‌നി ജ്വലിപ്പിക്കുകയും ജറുസലെമില്‍ ആഴി കൂട്ടുകയും ചെയ്ത കര്‍ത്താവാണ് ഇത് അരുളിച്ചെയ്യുന്നത്.