ഏശയ്യാ 44

കര്‍ത്താവുമാത്രം ദൈവം
1

എന്റെ ദാസനായയാക്കോബേ, ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലേ, കേള്‍ക്കുക.

2

നിന്നെ സൃഷ്ടിക്കുകയും ഗര്‍ഭപാത്രത്തില്‍ നിനക്കു രൂപം നല്‍കുകയും നിന്നെ സഹായിക്കുകയും ചെയ്യുന്ന കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ ദാസനായയാക്കോബേ, ഞാന്‍ തിരഞ്ഞെടുത്ത ജഷ്‌റൂനേ, നീ ഭയപ്പെടേണ്ടാ.

3

വരണ്ട ഭൂമിയില്‍ ജലവും ഉണങ്ങിയ നിലത്ത് അരുവികളും ഞാന്‍ ഒഴുക്കും. നിന്റെ സന്തതികളുടെ മേല്‍ എന്റെ ആത്മാവും നിന്റെ മക്കളുടെമേല്‍ എന്റെ അനുഗ്രഹവും ഞാന്‍ വര്‍ഷിക്കും.

4

ജലത്തില്‍ സസ്യങ്ങളും നദീതീരത്ത് അലരികളും പോലെ അവര്‍ തഴച്ചു വളരും.

5

ഞാന്‍ കര്‍ത്താവിന്‍േറ താണെന്ന് ഒരുവന്‍ പറയും; മറ്റൊരുവന്‍ യാക്കോബിന്റെ നാമം സ്വീകരിക്കും; മൂന്നാമതൊരുവന്‍ സ്വന്തം കൈയില്‍ കര്‍ത്താവിനുള്ളവന്‍ എന്നു മുദ്രണം ചെയ്യുകയും ഇസ്രായേല്‍ എന്നു പിതൃനാമം സ്വീകരിക്കുകയും ചെയ്യും.

6

ഇസ്രായേലിന്റെ രാജാവും രക്ഷകനും സൈന്യങ്ങളുടെ നാഥനുമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ ആദിയും അന്തവുമാണ്. ഞാനല്ലാതെ മറ്റൊരു ദൈവമില്ല.

7

എനിക്കു സമനായി ആരുണ്ട്? അവന്‍ അത് ഉദ്‌ഘോഷിക്കുകയും പ്രഖ്യാപിക്കുകയും തെളിയിക്കുകയും ചെയ്യട്ടെ! വരാനിരിക്കുന്ന കാര്യങ്ങള്‍ ആദിമുതല്‍ അറിയിച്ചതാര്? ഇനി എന്തുസംഭവിക്കുമെന്ന് അവര്‍ പറയട്ടെ!

8

ഭയപ്പെടേണ്ടാ, ധൈര്യമവലംബിക്കുക! ഞാന്‍ പണ്ടേ പറയുകയും പ്രഖ്യാപിക്കുകയും ചെയ്തിട്ടില്ലേ, നിങ്ങള്‍ എന്റെ സാക്ഷികളാണ്. ഞാനല്ലാതെ മറ്റൊരു ദൈവമുണ്ടോ? മറ്റൊരു ഉന്നതശില എന്റെ അറിവിലില്ല.

9

വിഗ്രഹം നിര്‍മിക്കുന്നവര്‍ ഒന്നുമല്ല; അവര്‍ സന്തോഷം പ്രദര്‍ശിപ്പിക്കുന്ന വസ്തുക്കള്‍ നിഷ്പ്രയോജനമാണ്. അവരുടെ സാക്ഷികള്‍ കാണുന്നില്ല, അറിയുന്നുമില്ല; അതുകൊണ്ട്, അവര്‍ ലജ്ജിതരാകും.

10

ഒന്നിനും ഉപകരിക്കാത്ത ദേവനെ മെനയുകയോ വിഗ്രഹം വാര്‍ക്കുകയോ ചെയ്യുന്നത് ആരാണ്?

11

അവര്‍ ലജ്ജിതരാകും; വിഗ്രഹനിര്‍മാതാക്കള്‍ മനുഷ്യര്‍ മാത്രം! അവര്‍ ഒരുമിച്ച് അണിനിരക്കട്ടെ, അവര്‍ ഭയപ്പെടുകയും ലജ്ജിക്കുകയും ചെയ്യും.

12

ഇരുമ്പുപണിക്കാരന്‍ തീക്കനലില്‍വച്ച് പഴുപ്പിച്ച് ചുറ്റികയ്ക്കടിച്ച് അതിനു രൂപം കൊടുക്കുന്നു. അങ്ങനെ തന്റെ കരബലംകൊണ്ട് അതു നിര്‍മിക്കുന്നു. എന്നാല്‍, വിശപ്പുകൊണ്ട് അവന്റെ ശക്തി ക്ഷയിക്കുന്നു; ജലപാനം നടത്താതെ അവന്‍ തളരുകയും ചെയ്യുന്നു.

13

തച്ചന്‍ തോതു പിടിച്ചു നാരായംകൊണ്ട് അടയാളം ഇടുന്നു; അവന്‍ തടി ചെത്തി മിനുക്കി മട്ടംവച്ചു വരച്ച് ഭവനത്തില്‍ പ്രതിഷ്ഠിക്കാന്‍ യോഗ്യമായ സുന്ദരമായ ആള്‍രൂപം ഉണ്ടാക്കുന്നു.

14

അവന്‍ ദേവദാരു വെട്ടുന്നു. അല്ലെങ്കില്‍ കരുവേലകവും സരളമരവും തിരഞ്ഞെടുത്ത് വൃക്ഷങ്ങള്‍ക്കിടയില്‍ വള രാന്‍ അനുവദിക്കുന്നു. അവന്‍ ദേവദാരു നടുകയും മഴ അതിനു പുഷ്ടി നല്‍കുകയും ചെയ്യുന്നു.

15

പിന്നെ അത് വിറകിന് എടുക്കും. ഒരു ഭാഗം കത്തിച്ചു തീ കായുന്നതിനും ആഹാരം പാകം ചെയ്യുന്നതിനും ഉപയോഗിക്കുന്നു. വേറൊരു ഭാഗമെടുത്ത് ദേവനെ ഉണ്ടാക്കി ആരാധിക്കുകയും വിഗ്രഹം കൊത്തിയെടുത്ത് അതിന്റെ മുന്‍പില്‍ പ്രണമിക്കുകയും ചെയ്യുന്നു.

16

തടിയുടെ ഒരുഭാഗം കത്തിച്ച് അതില്‍ മാംസം ചുട്ടുതിന്ന് തൃപ്തനാകുന്നു. തീ കാഞ്ഞുകൊണ്ട് അവന്‍ പറയുന്നു: കൊള്ളാം, നല്ല ചൂട്; ജ്വാലകള്‍ കാണേണ്ടതുതന്നെ.

17

ശേഷിച്ച ഭാഗംകൊണ്ട് അവന്‍ ദേവനെ, വിഗ്രഹത്തെ, ഉണ്ടാക്കി അതിനെ പ്രണമിച്ച് ആരാധിക്കുന്നു. എന്നെ രക്ഷിക്കണമേ, അവിടുന്നാണല്ലോ എന്റെ ദൈവം എന്ന് അവന്‍ അതിനോടു പ്രാര്‍ഥിക്കുന്നു.

18

അവര്‍ അറിയുന്നില്ല, ഗ്രഹിക്കുന്നില്ല, കാണാന്‍ കഴിയാത്തവിധം അവരുടെ കണ്ണുകളും ഗ്രഹിക്കാനാവാത്തവിധം മന സ്‌സും അടച്ചിരിക്കുന്നു.

19

തടിയുടെ പകുതി ഞാന്‍ കത്തിച്ചു; അതില്‍ അപ്പം ചുടുകയും മാംസം വേവിക്കുകയും ചെയ്ത് ഭക്ഷിച്ചു; ശേഷിച്ച ഭാഗംകൊണ്ട് ഞാന്‍ മ്‌ളേഛവിഗ്രഹം ഉണ്ടാക്കുകയോ! തടിക്കഷണത്തിനു മുന്‍പില്‍ പ്രണമിക്കുകയോ! ചിന്തിക്കാനോ മനസ്‌സിലാക്കാനോ ആരും വിവേകം കാണിക്കുന്നില്ല.

20

അവന്‍ വെണ്ണീര്‍ ഭുജിക്കുന്നു. അവന്റെ വഞ്ചിക്കപ്പെട്ട ഹൃദയം അവനെ വഴി തെറ്റിക്കുന്നു. തന്നെത്തന്നെ സ്വതന്ത്ര നാക്കാനോ തന്റെ വലത്തുകൈയില്‍ കാപട്യമല്ലേ കുടികൊള്ളുന്നതെന്നു ചിന്തിക്കാനോ അവനു കഴിയുന്നില്ല.

21

യാക്കോബേ, നീ ഇവ ഓര്‍മിക്കുക. ഇസ്രായേലേ, ഓര്‍മിക്കുക. നീ എന്റെ ദാസ നാണ്; ഞാന്‍ നിന്നെ സൃഷ്ടിച്ചു; നീ എന്റെ ദാസന്‍ തന്നെ. ഇസ്രായേലേ, ഞാന്‍ നിന്നെ വിസ്മരിക്കുകയില്ല.

22

കാര്‍മേഘംപോലെ നിന്റെ തിന്‍മകളെയും മൂടല്‍മഞ്ഞുപോലെ നിന്റെ പാപങ്ങളെയും ഞാന്‍ തുടച്ചുനീക്കി. എന്നിലേക്കു തിരിച്ചുവരുക; ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു.

23

ആകാശങ്ങളേ, സ്തുതിപാടുക; കര്‍ത്താവ് ഇതു ചെയ്തിരിക്കുന്നു. ഭൂമിയുടെ ആഴങ്ങളേ, ആര്‍പ്പുവിളിക്കുക; പര്‍വതങ്ങളേ, വനമേ, വനവൃക്ഷങ്ങളേ, ആര്‍ത്തുപാടുക! കര്‍ത്താവ് യാക്കോബിനെ രക്ഷിച്ചിരിക്കുന്നു. ഇസ്രായേലില്‍ അവിടുത്തെ മഹത്വം പ്രകീര്‍ത്തിക്കപ്പെടും.

24

ഗര്‍ഭത്തില്‍ നിനക്കു രൂപം നല്‍കിയ നിന്റെ രക്ഷകനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എല്ലാം സൃഷ്ടിക്കുകയും ആകാശത്തെ വിരിക്കുകയും ഭൂമിയെ വ്യാപിപ്പിക്കുകയും ചെയ്ത കര്‍ത്താവ് ഞാനാണ്. ആരുണ്ടായിരുന്നു, അപ്പോള്‍ എന്നോടൊന്നിച്ച്?

25

വ്യാജപ്രവാചകന്‍മാരുടെ ശകുനങ്ങളെ അവിടുന്ന് വ്യര്‍ഥമാക്കുകയും പ്രശ്‌നം വയ്ക്കുന്നവരെ വിഡ്ഢികളാക്കുകയും ചെയ്യുന്നു. വിജ്ഞാനികളുടെ വാക്കുകളെ അവിടുന്ന് വിപരീതമാക്കുകയും അവരുടെ ജ്ഞാനത്തെ ഭോഷത്തമാക്കുകയും ചെയ്യുന്നു.

26

അവിടുന്ന് തന്റെ ദാസരുടെ വാക്കുകള്‍ ഉറപ്പിക്കുകയും ദൂതരുടെ ഉപദേശങ്ങള്‍ നിവര്‍ത്തിക്കുകയും ചെയ്യുന്നു. ജറുസലെമിനോട് അവള്‍ അധിവസിക്കപ്പെടുമെന്നും യൂദാനഗരങ്ങളോട് അവര്‍ പുനര്‍നിര്‍മിക്കപ്പെടുമെന്നും നാശത്തില്‍നിന്ന് അവരെ താന്‍ പുനരുദ്ധരിക്കുമെന്നും അവിടുന്ന് അരുളിച്ചെയ്യുന്നു.

27

ഉണങ്ങിപ്പോവുക, നിന്റെ നദികളെ ഞാന്‍ വറ്റിക്കും എന്ന് അവിടുന്ന് ആഴത്തോടു കല്‍പിക്കുന്നു.

28

സൈ റസിനെപ്പറ്റി, ഞാന്‍ നിയോഗിച്ച ഇടയനാണ് അവന്‍ , അവന്‍ എന്റെ ഉദ്‌ദേശ്യം സഫലമാക്കുമെന്നും ജറുസലെമിനെക്കുറിച്ച്, അവള്‍ പുനര്‍നിര്‍മിക്കപ്പെടുമെന്നും ദേവാലയത്തെക്കുറിച്ച്, നിന്റെ അടിസ്ഥാനം ഉറപ്പിക്കുമെന്നും അവിടുന്ന് അരുളിച്ചെയ്യുന്നു.