ഏശയ്യാ 56

എല്ലാവര്‍ക്കും രക്ഷ
1

കര്‍ത്താവ് അരുളിച്ചെയ്യുന്നു:ന്യായം പാലിക്കുക, നീതി പ്രവര്‍ത്തിക്കുക. ഞാന്‍ രക്ഷ നല്‍കാന്‍ പോകുന്നു; എന്റെ നീതി വെളിപ്പെടും.

2

ഇവ പാലിക്കുന്നവന്‍, ഇവ മുറുകെപ്പിടിക്കുന്ന മര്‍ത്ത്യന്‍, സാബത്ത് അശുദ്ധമാക്കാതെ ആചരിക്കുകയും തിന്‍മ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നവന്‍, അനുഗൃഹീതന്‍.

3

കര്‍ത്താവ് തന്റെ ജനത്തില്‍ നിന്ന് എന്നെതീര്‍ച്ചയായും അകറ്റിനിര്‍ത്തും എന്ന് അവിടുത്തോടു ചേര്‍ന്നു നില്‍ക്കുന്ന പരദേശിയോ, ഞാന്‍ വെറുമൊരു ഉണക്കവൃക്ഷമാണെന്നു ഷണ്‍ഡനോ പറയാതിരിക്കട്ടെ!

4

കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ സാബത്ത് ആചരിക്കുകയും എന്റെ ഹിതം അനുവര്‍ത്തിക്കുകയും എന്റെ ഉടമ്പടിയോടു വിശ്വസ്തത പുലര്‍ത്തുകയും ചെയ്യുന്ന ഷണ്‍ഡന്‍മാര്‍ക്ക്

5

ഞാന്‍ എന്റെ ആലയത്തില്‍, മതിലുകള്‍ക്കുള്ളില്‍, പുത്രീപുത്രന്‍മാരെക്കാള്‍ ശ്രേഷ്ഠമായ ഒരു സ്മാരകവും നാമവും നല്‍കും. ഒരിക്കലും തുടച്ചുമാറ്റപ്പെടാത്ത ശാശ്വത നാമമായിരിക്കും അത്.

6

എന്നെ സേവിക്കാനും എന്റെ നാമത്തെ സ്‌നേഹിക്കാനും എന്റെ ദാസരായിരിക്കാനും എന്നോടു ചേര്‍ന്നു നില്‍ക്കു കയും സാബത്ത് അശുദ്ധമാക്കാതെ ആച രിക്കുകയും എന്റെ ഉടമ്പടിയോടു വിശ്വസ്തത പുലര്‍ത്തുകയും ചെയ്യുന്ന പരദേശികളെയും

7

ഞാന്‍ എന്റെ വിശുദ്ധഗിരിയിലേക്കു കൊണ്ടുപോകും. എന്റെ പ്രാര്‍ഥനാലയത്തില്‍ അവര്‍ക്കു സന്തോഷം നല്‍കും. അവരുടെ ദഹനബലികളും മറ്റു ബലികളും എന്റെ ബലിപീഠത്തില്‍ സ്വീകാര്യമായിരിക്കും. എന്റെ ആലയം എല്ലാ ജനതകള്‍ക്കുമുള്ള പ്രാര്‍ഥനാലയമെന്ന് അറിയപ്പെടും.

8

ഇസ്രായേലില്‍നിന്ന് പുറംതള്ളപ്പെട്ടവരെ തിരികെ കൊണ്ടുവരുന്ന ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതുവരെ ശേഖരിച്ചതു കൂടാതെ ബാക്കിയുള്ളവരെയും ഞാന്‍ ശേഖരിക്കും.

നേതാക്കന്‍മാര്‍ക്കും താക്കീത്
9

വയലിലെ മൃഗങ്ങളേ, വന്യമൃഗങ്ങളേ, വന്നു ഭക്ഷിക്കുവിന്‍.

10

എന്റെ ജനത്തിന്റെ കാവല്‍ക്കാര്‍ അന്ധരാണ്. അവര്‍ ഒന്നും അറിയുന്നില്ല. അവര്‍ മൂകരായ നായ്ക്കളാണ്; അവര്‍ക്കു കുരയ്ക്കാനാവില്ല. അവര്‍ കിടന്നു സ്വപ്നം കാണുന്നു; നിദ്രാപ്രിയരാണവര്‍.

11

ആര്‍ത്തിപിടിച്ച നായ്ക്കളാണവര്‍; അവര്‍ക്കു തൃപ്തിവരില്ല; ഇടയന്‍മാരും ഒന്നും അറിയുന്നില്ല. സ്വാര്‍ഥലാഭത്തിനുവേണ്ടി അവര്‍ സ്വന്തം വഴി നോക്കുന്നു.

12

അവര്‍ പറയുന്നു: വരൂ, പോയി വീഞ്ഞുകൊണ്ടുവരാം; നമുക്കു ലഹരിപാനീയങ്ങള്‍ നിറയെ കുടിക്കാം; നാളെയും അളവില്ലാതെ കുടിക്കാം.