ഏശയ്യാ 64

1

കര്‍ത്താവേ, ആകാശം പിളര്‍ന്ന് ഇറങ്ങി വരണമേ! അങ്ങയുടെ സാന്നിധ്യത്തില്‍ പര്‍വതങ്ങള്‍ വിറകൊള്ളട്ടെ!

2

അഗ്‌നിയാല്‍ വിറക് എരിയുകയും വെള്ളം തിളയ്ക്കുകയും ചെയ്യുന്നതുപോലെ അങ്ങയുടെ സാന്നിധ്യത്താല്‍ ജനതകള്‍ ഞെട്ടിവിറയ്ക്കട്ടെ! ശത്രുക്കള്‍ അങ്ങയുടെ നാമം അറിയട്ടെ!

3

അവിടുന്ന് ഇറങ്ങി വന്ന്, ഞങ്ങള്‍ വിചാരിക്കാത്ത ഭയാനകകാര്യങ്ങള്‍ ചെയ്തപ്പോള്‍ അവിടുത്തെ മുന്‍പില്‍ പര്‍വതങ്ങള്‍ പ്രകമ്പനംകൊണ്ടു.

4

തന്നെ കാത്തിരിക്കുന്നവര്‍ക്കുവേണ്ടി അധ്വാനിക്കുന്ന അവിടുത്തെ അല്ലാതെ ആരും മറ്റൊരു ദൈവത്തെപ്പറ്റി കേള്‍ക്കുകയോ മറ്റൊരു ദൈവത്തെ കാണുകയോ ചെയ്തിട്ടില്ല.

5

അങ്ങയുടെ പാതയില്‍ അങ്ങയെ സ്മരിച്ചുകൊണ്ട് സന്തോഷത്തോടെ നീതി പ്രവര്‍ത്തിക്കുന്നവരെ അങ്ങ് സ്വീകരിക്കുന്നു. അങ്ങ് കോപിച്ചു; കാരണം, ഞങ്ങള്‍ പാപംചെയ്തു. വളരെക്കാലം ഞങ്ങള്‍ തിന്‍മയില്‍ വ്യാപരിച്ചു.

6

ഞങ്ങള്‍ക്കു രക്ഷ കിട്ടുമോ? ഞങ്ങള്‍ അശുദ്ധനെപ്പോലെയും ഞങ്ങളുടെ സത്പ്രവൃത്തികള്‍ മലിന വസ്ത്രംപോലെയും ആണ്. ഇലപോലെ ഞങ്ങള്‍ കൊഴിയുന്നു. കാറ്റെന്നപോലെ, ഞങ്ങളുടെ അകൃത്യങ്ങള്‍ ഞങ്ങളെ പറപ്പിച്ചുകളയുന്നു.

7

അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കുകയും, അങ്ങയെ മുറുകെപ്പിടിക്കാന്‍ ഉത്‌സാഹിക്കുകയും ചെയ്യുന്നവന്‍ ആരുമില്ല. അങ്ങ് ഞങ്ങളില്‍നിന്നു മുഖംമറച്ചിരിക്കുന്നു. ഞങ്ങളുടെ അകൃത്യങ്ങളുടെ പിടിയിലേക്ക് അങ്ങ് ഞങ്ങളെ വിട്ടുകളഞ്ഞിരിക്കുന്നു.

8

എന്നാലും, കര്‍ത്താവേ, അങ്ങ് ഞങ്ങളുടെ പിതാവാണ്; ഞങ്ങള്‍ കളിമണ്ണും അങ്ങ് കുശവനുമാണ്.

9

ഞങ്ങള്‍ അങ്ങയുടെ കരവേലയാണ്. കര്‍ത്താവേ, അങ്ങ് അത്യധികം കോപിക്കരുതേ! ഞങ്ങളുടെ തിന്‍മകള്‍ എന്നേക്കും ഓര്‍മിക്കരുതേ! ഞങ്ങള്‍ അങ്ങയുടെ ജനമാണെന്നു സ്മരിക്കണമേ!

10

അങ്ങയുടെ വിശുദ്ധനഗരങ്ങള്‍ വിജനമായിരിക്കുന്നു. സീയോന്‍മരുഭൂമിയും ജറുസലെം ശൂന്യവും ആയിരിക്കുന്നു!

11

ഞങ്ങളുടെ പിതാക്കന്‍മാര്‍ അങ്ങയെ സ്തുതിച്ചിരുന്ന ഞങ്ങളുടെ വിശുദ്ധവും മനോഹരവുമായ ആലയം അഗ്‌നിക്കിരയായിരിക്കുന്നു. ഞങ്ങളുടെ രമ്യസ്ഥലങ്ങള്‍ നാശക്കൂമ്പാരങ്ങളായിരിക്കുന്നു.

12

കര്‍ത്താവേ, ഇവയെല്ലാം കണ്ടിട്ടും അങ്ങ് അടങ്ങിയിരിക്കുമോ? നിശ്ശബ്ദത പാലിച്ചുകൊണ്ട് അങ്ങ് ഇനിയും ഞങ്ങളെ ദാരുണമായി പീഡിപ്പിക്കുമോ?