ഏശയ്യാ 9

ഭാവി രാജാവ്
1

എന്നാല്‍, ദുഃഖത്തിലാണ്ടുപോയവളുടെ അന്ധകാരം നീങ്ങിപ്പോകും. ആദ്യകാലങ്ങളില്‍ സെബുലൂണിന്റെയും നഫ്താലിയുടെയും ദേശങ്ങളെ അവിടുന്ന് നിന്ദനത്തിന് ഇരയാക്കി. എന്നാല്‍, അവസാനനാളുകളില്‍ സമുദ്രത്തിലേക്കുള്ള പാതയെ, ജോര്‍ദാനക്കരെയുള്ള ദേശത്തെ, ജനതകളുടെ ഗലീലിയെ അവിടുന്ന് മഹത്വപൂര്‍ണമാക്കും.

2

അന്ധകാരത്തില്‍ കഴിഞ്ഞജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേല്‍ പ്രകാശം ഉദിച്ചു.

3

അങ്ങ് ജനതയെ വര്‍ധിപ്പിച്ചു; അവര്‍ക്ക് അത്യധികമായ ആനന്ദം നല്‍കി. വിളവെടുപ്പില്‍ സന്തോഷിക്കുന്നവരെപ്പോലെയും കവര്‍ച്ചവസ്തു പങ്കുവയ്ക്കുമ്പോള്‍ ആനന്ദിക്കുന്നവരെപ്പോലെയും അവര്‍ അങ്ങയുടെ മുന്‍പില്‍ ആഹ്‌ളാദിക്കുന്നു.

4

അവന്‍ വഹിച്ചിരുന്ന നുകവും അവന്റെ ചുമലിലെ ദണ്ഡും മര്‍ദകന്റെ വടിയും മിദിയാന്റെ നാളിലെന്നപോലെ അങ്ങ് തകര്‍ത്തുകളഞ്ഞിരിക്കുന്നു.

5

അട്ടഹാസത്തോടെ മുന്നേറുന്ന യോദ്ധാവിന്റെ ചെരിപ്പും രക്തം പുരണ്ട വസ്ത്രവും വിറകുപോലെ അഗ്‌നിയില്‍ ദഹിക്കും;

6

എന്തെന്നാല്‍, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവന്‍ വിളിക്കപ്പെടും.

7

ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജ്യത്തിലും അവന്റെ ആധിപത്യം നിസ്‌സീമമാണ്; അവന്റെ സമാധാനം അനന്തവും. നീതിയിലും ധര്‍മത്തിലും എന്നേക്കും അതു സ്ഥാപിച്ചു പരിപാലിക്കാന്‍തന്നെ. സൈന്യങ്ങളുടെ കര്‍ത്താവിന്റെ തീക്ഷ്ണത ഇതു നിറവേറ്റും.

ഇസ്രായേലിനു ശിക്ഷ
8

യാക്കോബിനെതിരായി കര്‍ത്താവ് തന്റെ വചനം അയച്ചിരിക്കുന്നു.

9

അത് ഇസ്രായേലിന്റെ മേല്‍ പ്രകാശിക്കും.

10

ഇഷ്ടിക വീണുപോയി, എന്നാല്‍ വെട്ടിയൊരുക്കിയ കല്ലുകൊണ്ടു ഞങ്ങള്‍ പണിയും; സിക്കമൂര്‍മരങ്ങള്‍ വെട്ടിക്കളഞ്ഞു, എന്നാല്‍ അവയ്ക്കുപകരം ദേവദാരു ഞങ്ങള്‍ ഉപയോഗിക്കും എന്ന് അഹങ്കാരത്തോടും ഔധത്യത്തോടുംകൂടെ പറയുന്ന എഫ്രായിംകാരെയും സമരിയാനിവാസികളെയും ജനം തിരിച്ചറിയും.

11

കര്‍ത്താവ് അവര്‍ക്കെതിരേ ശത്രുക്കളെ അയയ്ക്കുകയും അവരുടെ വൈരികളെ ഇളക്കിവിടുകയും ചെയ്യുന്നു.

12

കിഴക്കു സിറിയാക്കാരും പടിഞ്ഞാറ് ഫിലിസ്ത്യരും ഇസ്രായേലിനെ വാ തുറന്നു വിഴുങ്ങുകയാണ്. അവിടുത്തെകോപം ഇതുകൊണ്ടും ശമിച്ചിട്ടില്ല; അവിടുത്തെ കരം ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നു.

13

ജനം തങ്ങളെ പ്രഹരിച്ചവന്റെ അടുത്തേക്കു തിരിച്ചു ചെല്ലുകയോ സൈന്യങ്ങളുടെ കര്‍ത്താവിനെ അന്വേഷിക്കുകയോ ചെയ്തില്ല.

14

അതിനാല്‍ ഒറ്റദിവസംകൊണ്ട് കര്‍ത്താവ് ഇസ്രായേലില്‍നിന്ന് വാലും തലയും ഞാങ്ങണയും ഈന്തപ്പനക്കൈയും അരിഞ്ഞുകളഞ്ഞു.

15

ശ്രേഷ്ഠനും ബഹുമാന്യനുമാണു തല, വ്യാജപ്രവാചകനാണു വാല്.

16

ഈ ജനത്തെനയിക്കുന്നവര്‍ അവരെ വഴിതെറ്റിക്കുകയാണ്. അവരാല്‍ നയിക്കപ്പെടുന്നവര്‍ നശിക്കുന്നു.

17

അതിനാല്‍ അവരുടെയുവാക്കന്‍മാരില്‍ കര്‍ത്താവ് പ്രസാദിക്കുന്നില്ല. അവരുടെ അനാഥരുടെയും വിധവകളുടെയും മേല്‍ അവിടുത്തേക്കു കാരുണ്യം ഇല്ല. എല്ലാവരും ദൈവഭയമില്ലാതെ അകൃത്യം പ്രവര്‍ത്തിക്കുന്നു. ഓരോ വായും വ്യാജം സംസാരിക്കുന്നു. അതിനാല്‍ അവിടുത്തെ കോപം ശമിച്ചില്ല. അവിടുത്തെ കരം ഇപ്പോഴും ഉയര്‍ന്നുനില്‍ക്കുന്നു.

18

ദുഷ്ടത അഗ്‌നിപോലെ ജ്വലിച്ച് മുള്ളുകളും മുള്‍ച്ചെടികളും നശിപ്പിക്കുന്നു. അതു വനത്തിലെ കുറ്റിച്ചെടികളെ എരിയിച്ച് പുകച്ചുരുളുകളായി ആകാശത്തേക്ക് ഉയരുന്നു.

19

സൈന്യങ്ങളുടെ കര്‍ത്താവിന്റെ ക്രോധത്താല്‍ ദേശം കത്തിയെരിയുന്നു; ജനം അഗ്‌നിയില്‍ വിറകെന്നപോലെയാണ്. ഒരുവനും സഹോദരനെ വെറുതെ വിടുന്നില്ല.

20

ഒരുവന്‍ വലത്തുവശത്തുനിന്ന് കവര്‍ന്നുതിന്നുന്നു, എന്നാല്‍ വിശപ്പു ശമിക്കുന്നില്ല. ഇടത്തുവശത്തുനിന്ന് പിടിച്ചു വിഴുങ്ങുന്നു, എന്നാല്‍ തൃപ്തിയാകുന്നില്ല. ഓരോരുത്തനും അപരന്റെ മാംസം ഭക്ഷിക്കുന്നു.

21

മനാസ്‌സെ എഫ്രായിമിനെയും എഫ്രായിം മനാസ്‌സെയെയും തന്നെ. അവര്‍ ഇരുവരും ചേര്‍ന്ന് യൂദായോട് എതിരിടുന്നു. ഇതുകൊണ്ടും അവിടുത്തെ കോപം ശമിച്ചിട്ടില്ല. അവിടുത്തെകരം ഉയര്‍ന്നുതന്നെ നില്‍ക്കുന്നു.