യാക്കോബ് 1

അഭിവാദനം
1

ദൈവത്തിന്റെയും കര്‍ത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ്, വിജാതീയരുടെ ഇടയില്‍ ചിതറിപ്പാര്‍ക്കുന്ന പന്ത്രണ്ടു ഗോത്രങ്ങള്‍ക്ക് എഴുതുന്നത്: നിങ്ങള്‍ക്ക് അഭിവാദനം.

വിശ്വാസവും ജ്ഞാനവും
2

എന്റെ സഹോദരരേ, വിവിധ പരീക്ഷ കളില്‍ അകപ്പെടുമ്പോള്‍, നിങ്ങള്‍ സന്തോഷിക്കുവിന്‍.

3

എന്തെന്നാല്‍, വിശ്വാസം പരീക്ഷിക്കപ്പെടുമ്പോള്‍ നിങ്ങള്‍ക്ക് അതില്‍ സ്ഥിരത ലഭിക്കുമെന്ന് അറിയാമല്ലോ.

4

ഈ സ്ഥിരത പൂര്‍ണഫലം പുറപ്പെടുവിക്കുകയും അങ്ങനെ നിങ്ങള്‍ പൂര്‍ണരും എല്ലാം തികഞ്ഞവരും ഒന്നിലും കുറവില്ലാത്തവരും ആവുകയും ചെയ്യും.

5

നിങ്ങളില്‍ ജ്ഞാനം കുറവുള്ളവന്‍ ദൈവത്തോടു ചോദിക്കട്ടെ. അവന് അതു ലഭിക്കും. കുറ്റപ്പെടുത്താതെ എല്ലാവര്‍ക്കും ഉദാരമായി നല്‍കുന്നവനാണ് അവിടുന്ന്.

6

സംശയിക്കാതെ, വിശ്വാസത്തോടെ വേണം ചോദിക്കാന്‍. സംശയിക്കുന്നവന്‍ കാറ്റില്‍ ഇളകിമറിയുന്ന കടല്‍ത്തിരയ്ക്കു തുല്യനാണ്.

7

സംശയമനസ്‌കനും എല്ലാകാര്യങ്ങളിലും ചഞ്ചലപ്രകൃതിയുമായ ഒരുവന്

8

എന്തെങ്കിലും കര്‍ത്താവില്‍നിന്നു ലഭിക്കുമെന്നു കരുതരുത്.

ദാരിദ്ര്യവും സമ്പത്തും
9

എളിയ സഹോദരന്‍പോലും തനിക്കു ലഭിച്ചിരിക്കുന്ന ഔന്നത്യത്തില്‍ അഭിമാനിക്കട്ടെ.

10

ധനവാന്‍ താഴ്ത്തപ്പെടുന്നതില്‍ അഭിമാനിക്കട്ടെ. എന്തെന്നാല്‍, പുല്ലിന്റെ പൂവുപോലെ അവന്‍ കടന്നു പോകും.

11

സൂര്യന്‍ ഉഗ്രതാപത്തോടെ ഉദിച്ചുയര്‍ന്ന് പുല്ലിനെ ഉണക്കിക്കളയുന്നു. അതിന്റെ പൂവു കൊഴിഞ്ഞുവീഴുന്നു; സൗന്ദര്യം അസ്തമിക്കുകയുംചെയ്യുന്നു. ഇപ്രകാരം ധനികനും തന്റെ ഉദ്യമങ്ങള്‍ക്കിടയ്ക്കു മങ്ങിമറഞ്ഞു പോകും.

പരീക്ഷകളെ നേരിടുക
12

പരീക്ഷകള്‍ ക്ഷമയോടെ സഹിക്കുന്നവന്‍ ഭാഗ്യവാന്‍. എന്തെന്നാല്‍, അവന്‍ പരീക്ഷകളെ അതിജീവിച്ചു കഴിയുമ്പോള്‍ തന്നെ സ്‌നേഹിക്കുന്നവര്‍ക്കു ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന ജീവന്റെ കിരീടം അവനു ലഭിക്കും.

13

പരീക്ഷിക്കപ്പെടുമ്പോള്‍, താന്‍ ദൈവത്താലാണ് പരീക്ഷിക്കപ്പെടുന്നത് എന്ന് ഒരുവനും പറയാതിരിക്കട്ടെ. എന്തെന്നാല്‍, ദൈവം തിന്‍മയാല്‍ പരീക്ഷിക്കപ്പെടുന്നില്ല, അവിടുന്ന് ആരെയും പരീക്ഷിക്കുന്നുമില്ല.

14

ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നതു സ്വന്തം ദുര്‍മോഹങ്ങളാല്‍ വശീകരിക്കപ്പെട്ടു കുടുക്കിലാകുമ്പോഴാണ്.

15

ദുര്‍മോഹം ഗര്‍ഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു. പാപം പൂര്‍ണ വളര്‍ച്ചപ്രാപിക്കുമ്പോള്‍ മരണത്തെ ജനിപ്പിക്കുന്നു.

16

എന്റെ പ്രിയസഹോദരരേ, നിങ്ങള്‍ക്കു മാര്‍ഗഭ്രംശം സംഭവിക്കരുത്.

17

ഉത്തമവും പൂര്‍ണ വുമായ എല്ലാദാനങ്ങളും ഉന്നതത്തില്‍നിന്ന്, മാറ്റമോ മാറ്റത്തിന്റെ നിഴലോ ഇല്ലാത്ത പ്രകാശങ്ങളുടെ പിതാവില്‍നിന്നു വരുന്നു.

18

തന്റെ സൃഷ്ടികളില്‍ ആദ്യഫലമാകേണ്ടതിന് സത്യത്തിന്റെ വചനത്താല്‍, നമുക്കു ജന്‍മം നല്‍കാന്‍ അവിടുന്നു തിരുമനസ്‌സായി.

വചനം പാലിക്കുക
19

എന്റെ പ്രിയസഹോദരരേ, ഓര്‍മിക്കുവിന്‍. നിങ്ങള്‍ കേള്‍ക്കുന്നതില്‍ സന്നദ്ധതയുള്ളവരും സംസാരിക്കുന്നതില്‍ തിടുക്കം കൂട്ടാത്തവരും കോപിക്കുന്നതില്‍ മന്ദഗതിക്കാരും ആയിരിക്കണം.

20

മനുഷ്യന്റെ കോപം ദൈവനീതിയുടെ പ്രവര്‍ത്തനത്തിനു പ്രേരണ നല്‍കുന്നില്ല;

21

ആകയാല്‍, എല്ലാ അശുദ്ധിയും വര്‍ദ്ധിച്ചുവരുന്നതിന്‍മയും ഉപേക്ഷിച്ച്, നിങ്ങളില്‍ പാകിയിരിക്കുന്നതും നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കുവാന്‍ കഴിവുള്ളതുമായ വചനത്തെ വിനയപൂര്‍വ്വം സ്വീകരിക്കുവിന്‍.

22

നിങ്ങള്‍ വചനം കേള്‍ക്കുക മാത്രംചെയ്യുന്ന ആത്മവഞ്ചകരാകാതെ അത് അനുവര്‍ത്തിക്കുന്നവരും ആയിരിക്കുവിന്‍.

23

വചനം കേള്‍ക്കുകയും അത് അനുവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നവന്‍ തന്റെ മുഖം കണ്ണാടിയില്‍ കാണുന്ന മനുഷ്യനു സദൃശ നാണ്.

24

അവന്‍ തന്നെത്തന്നെ നോക്കിയിട്ടു കടന്നുപോകുന്നു; താന്‍ എങ്ങനെയിരിക്കുന്നുവെന്ന് ഉടന്‍ തന്നെ വിസ്മരിക്കുകയും ചെയ്യുന്നു.

25

കേട്ടതു മറക്കുന്നവനല്ല, പ്രവര്‍ത്തിക്കുന്നവനാണ് പൂര്‍ണമായ നിയമത്തെ, അതായത് സ്വാതന്ത്ര്യത്തിന്റെ നിയമത്തെ, സൂക്ഷ്മമായി ഗ്രഹിക്കുകയും അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുക. തന്റെ പ്രവൃത്തികളില്‍ അവന്‍ അനുഗൃഹീത നാകും.

26

താന്‍ ദൈവഭക്തനാണെന്ന് ഒരുവന്‍ വിചാരിക്കുകയും തന്റെ നാവിനെ നിയന്ത്രിക്കാതെ ഹൃദയത്തെ വഞ്ചിക്കുകയും ചെയ്താല്‍ അവന്റെ ഭക്തി വ്യര്‍ഥമത്രേ.

27

പിതാവായ ദൈവത്തിന്റെ മുമ്പില്‍ പരിശുദ്ധ വും നിഷ്‌കളങ്കവുമായ ഭക്തി ഇതാണ്: അനാഥരുടെയും വിധവകളുടെയും ഞെരുക്കങ്ങളില്‍ അവരുടെ സഹായത്തിനെത്തുക; ലോകത്തിന്റെ കളങ്കമേല്‍ക്കാതെ തന്നെത്തന്നെ കാത്തുസൂക്ഷിക്കുക.