ജെറെമിയ 17

യൂദായുടെ പാപം
1

യൂദായുടെ പാപം നാരായംകൊണ്ട് എഴുതിയിരിക്കുന്നു; വജ്രമുനകൊണ്ട് അവരുടെ ഹൃദയഭിത്തികളിലും അവരുടെ ബലിപീഠങ്ങളുടെ കൊമ്പുകളിലും കൊത്തിവച്ചിരിക്കുന്നു.

2

അത് അവര്‍ക്കെതിരേ സാക്ഷ്യം വഹിക്കും.

3

ഓരോ പച്ചമരച്ചുവട്ടിലും കുന്നിന്‍മുകളിലും ഗിരിശൃംഗങ്ങളിലും അവര്‍ സ്ഥാപിച്ച ബലിപീഠങ്ങളും അഷേരാപ്രതിഷ്ഠകളും നില്‍ക്കുന്നു. നാടുനീളെ നീ ചെയ്തിട്ടുള്ള പാപത്തിനു നിന്റെ സമ്പത്തും സകല നിക്‌ഷേപങ്ങളും കവര്‍ച്ചവസ്തുക്ക ളായി ഞാന്‍ പകരം കൊടുക്കും.

4

ഞാന്‍ നല്‍കിയ അവകാശം നിനക്കു നഷ്ടപ്പെടും. നീ അറിയാത്ത ദേശത്ത് ശത്രുക്കളെ സേവിക്കാന്‍ നിനക്കു ഞാന്‍ ഇടവരുത്തും. എന്തെന്നാല്‍, എന്റെ കോപം ജ്വലിക്കാന്‍ നീ ഇടയാക്കി; അത് എന്നും കത്തിക്കാളും.

ജ്ഞാനസൂക്തങ്ങള്‍
5

കര്‍ത്താവ് അരുളിച്ചെയ്യുന്നു: മനുഷ്യനെ ആശ്രയിക്കുകയും ശരീരശക്തിയെ അവലംബമാക്കുകയും ചെയ്ത് കര്‍ത്താവില്‍നിന്നു ഹൃദയം തിരിക്കുന്നവന്‍ ശപ്തന്‍.

6

അവന്‍ മരുഭൂമിയിലെ കുറ്റിച്ചെടിപോലെയാണ്. അവനു ഋതുഭേദം ഉണ്ടാവുകയില്ല. മരുഭൂമിയിലെ വരണ്ട, നിര്‍ജനമായ ഓരുനിലത്ത് അവന്‍ വസിക്കും.

7

കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ അനുഗൃഹീതന്‍; അവന്റെ പ്രത്യാശ അവിടുന്നുതന്നെ.

8

അവന്‍ ആറ്റുതീരത്തു നട്ട മരംപോലെയാണ്. അതു വെള്ളത്തിലേക്കു വേരൂന്നിയിരിക്കുന്നു. അതുവേനല്‍ക്കാലത്തെ ഭയപ്പെടുന്നില്ല. അതിന്റെ ഇലകള്‍ എന്നും പച്ചയാണ്; വരള്‍ച്ചയുടെ കാലത്തും അതിന് ഉത്കണ്ഠയില്ല; അതു ഫലം നല്‍കിക്കൊണ്ടേയിരിക്കും.

9

ഹൃദയം മറ്റെന്തിനെക്കാളും കാപട്യമുള്ളതാണ്; ശോചനീയമാംവിധം ദുഷിച്ചതുമാണ്. അതിനെ ആര്‍ക്കാണു മനസ്‌സിലാക്കാന്‍ കഴിയുക?

10

കര്‍ത്താവായ ഞാന്‍ മനസ്‌സിനെ പരിശോധിക്കുകയും ഹൃദയത്തെ പരീക്ഷിക്കുകയും ചെയ്യുന്നു. ഓരോ മനുഷ്യനും അവന്റെ ജീവിതരീതിക്കും പ്രവൃത്തിക്കും അനുസരിച്ച് ഞാന്‍ പ്രതിഫലം നല്‍കും.

11

താനിടാത്ത മുട്ടയ്ക്ക് അടയിരിക്കുന്നതിത്തിരിപ്പക്ഷിയെപ്പോലെയാണ് അന്യായമായി സമ്പത്തു സമ്പാദിക്കുന്നവന്‍. ജീവിതമധ്യത്തില്‍ അത് അവനെ പിരിയും; അവസാനം അവന്‍ വിഡ്ഢിയാവുകയും ചെയ്യും.

12

ആദിമുതലേ ഉന്നതത്തില്‍ സ്ഥാപിതമായ മഹത്ത്വത്തിന്റെ സിംഹാസനമാണ് ഞങ്ങളുടെ വിശുദ്ധമന്ദിരം.

13

ഇസ്രായേലിന്റെ പ്രത്യാശയായ കര്‍ത്താവേ, അങ്ങയെ ഉപേക്ഷിക്കുന്നവരെല്ലാം ലജ്ജിതരാകും. അങ്ങില്‍നിന്നു പിന്തിരിയുന്നവര്‍ പൂഴിയില്‍ എഴുതിയ പേരുപോലെ അപ്രത്യക്ഷരാകും. എന്തെന്നാല്‍, ജീവജലത്തിന്റെ ഉറവിടമായ കര്‍ത്താവിനെ അവര്‍ ഉപേക്ഷിച്ചു.

14

കര്‍ത്താവേ, എന്നെ സുഖപ്പെടുത്തണമേ; അപ്പോള്‍ ഞാന്‍ സൗഖ്യമുള്ളവനാകും. എന്നെ രക്ഷിക്കണമേ; അപ്പോള്‍ ഞാന്‍ രക്ഷപെടും; അങ്ങു മാത്രമാണ് എന്റെ പ്രത്യാശ.

15

കര്‍ത്താവിന്റെ വചനം എവിടെ, അതിപ്പോള്‍ നിവര്‍ത്തിയാകട്ടെ എന്ന് അവര്‍ പറയുന്നു.

16

തിന്‍മ വരുത്താന്‍ ഞാന്‍ അങ്ങയോടു നിര്‍ബന്ധിച്ചപേക്ഷിച്ചില്ലെന്നും ദുര്‍ദിനം ഞാന്‍ അഭിലഷിച്ചില്ലെന്നും അവിടുത്തേക്കറിയാമല്ലോ. എന്റെ നാവില്‍ നിന്നു പുറപ്പെട്ടതൊന്നും അങ്ങേക്ക് അജ്ഞാതമല്ല.

17

അങ്ങ് എനിക്ക് ഭയകാരണമാകരുതേ, തിന്‍മയുടെ ദിനത്തില്‍ അങ്ങാണ് എന്റെ സങ്കേതം.

18

എന്നെ പീഡിപ്പിക്കുന്നവര്‍ ലജ്ജിതരാകട്ടെ; ഞാന്‍ ലജ്ജിതനാകാതിരിക്കട്ടെ. അവര്‍ സംഭ്രമിക്കട്ടെ; ഞാന്‍ സംഭ്രമിക്കാതിരിക്കട്ടെ. അവരുടെമേല്‍ തിന്‍മയുടെ ദിവസം വരുത്തണമേ. അവരെ വീണ്ടും വീണ്ടും നശിപ്പിക്കണമേ.

സാബത്താചരണം
19

കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: യൂദാരാജാക്കന്‍മാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ബഞ്ചമിന്‍ കവാടത്തിലും ജറുസലെമിന്റെ സകല കവാടങ്ങളിലുംചെന്നുപറയുക:

20

യൂദാരാജാക്കന്‍മാരേ, യൂദായിലെ ജനങ്ങളേ, ജറുസലെം നിവാസികളേ, ഈ കവാടങ്ങളിലൂടെ പ്രവേശിക്കുന്ന നിങ്ങള്‍ കര്‍ത്താവിന്റെ വാക്കു കേള്‍ക്കുവിന്‍.

21

കര്‍ത്താവ് അരുളിച്ചെയ്യുന്നു: ജീവന്‍ വേണമെങ്കില്‍ സൂക്ഷിച്ചുകൊള്ളുവിന്‍. സാബത്തുദിനത്തില്‍ നിങ്ങള്‍ ഭാരം വഹിക്കുകയോ ജറുസലെം കവാടങ്ങളിലൂടെ അതുകൊണ്ടുവരുകയോ ചെയ്യരുത്.

22

സാബത്തില്‍ നിന്റെ വീട്ടില്‍നിന്നു പുറത്തേക്കു ചുമടു കൊണ്ടുപോകരുത്; ജോലി ചെയ്യുകയുമരുത്. നിങ്ങളുടെ പിതാക്കന്‍മാരോടു ഞാന്‍ കല്‍പ്പിച്ചതുപോലെ സാബത്തുദിവസം ശുദ്ധമായി ആചരിക്കുവിന്‍.

23

എന്നാല്‍, അവര്‍ ശ്രദ്ധിക്കുകയോ ശ്രവിക്കുകപോലുമോ ചെയ്തില്ല. നിര്‍ദേശങ്ങള്‍ ശ്രവിക്കുകയും സ്വീകരിക്കുകയും ചെയ്യാതെ അവര്‍ തങ്ങളുടെ ദുര്‍വാശിയില്‍ ഉറച്ചുനിന്നു.

24

കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്നെ അനുസരിക്കുകയും സാബത്തുദിവ സത്തില്‍ ഈ നഗരത്തിന്റെ കവാടങ്ങളിലൂടെ ചുമടു കൊണ്ടുവരാതിരിക്കുകയുംജോലിയൊന്നും ചെയ്യാതെ സാബത്ത് ശുദ്ധമായി ആചരിക്കുകയും ചെയ്താല്‍

25

ദാവീദിന്റെ സിംഹാസനത്തിലിരിക്കുന്ന രാജാക്കന്‍മാര്‍ രഥങ്ങളിലും കുതിരപ്പുറത്തും സവാരിചെയ്ത് ഈ നഗരകവാടങ്ങളിലൂടെ അകത്തു പ്രവേശിക്കും; അവരോടൊപ്പം അവരുടെ പ്രഭുക്കന്‍മാരും യൂദായിലെ ജനങ്ങളും ജറുസലെംനിവാസികളും. അങ്ങനെ നഗരം എന്നും ജനനിബിഡമായിരിക്കും.

26

യൂദായിലെ നഗരങ്ങളില്‍നിന്നും ജറുസലെമിന്റെ പ്രാന്തപ്രദേശങ്ങളില്‍നിന്നും ബഞ്ചമിന്‍ദേശത്തുനിന്നും സമതലങ്ങള്‍, മലമ്പ്രദേശങ്ങള്‍, നെഗെബ് എന്നിവിടങ്ങളില്‍നിന്നും ആളുകള്‍ വരും. അവര്‍ കര്‍ത്താവിന്റെ ഭവനത്തിലേക്കു ദഹനബലികളും കാഴ്ചകളും ധാന്യബലികളും സുഗന്ധദ്രവ്യങ്ങളും കൃത ജ്ഞതാബലികളും കൊണ്ടുവരും.

27

എന്നാല്‍, നിങ്ങള്‍ എന്നെ അനുസരിച്ച് സാബത്ത് ശുദ്ധമായി ആചരിക്കാതിരിക്കുകയും സാബത്തില്‍ ചുമടുമായി ജറുസലെ മിന്റെ കവാടങ്ങളിലൂടെ പ്രവേശിക്കുകയും ചെയ്താല്‍ ഞാന്‍ അതിന്റെ കവാടങ്ങളില്‍ തീ കൊളുത്തും. അതു ജറുസലെമിലെ കൊട്ടാരങ്ങളെ വിഴുങ്ങും; ആരും അതു കെടുത്തുകയില്ല.