ജെറെമിയ 21

ജറുസലെം നശിപ്പിക്കപ്പെടും
1

സെദെക്കിയാരാജാവ് മല്‍ക്കിയായുടെ മകനായ പാഷൂറിനെയും മാസെയായുടെ മകനായ പുരോഹിതന്‍ സെഫനിയായെയും ജറെമിയായുടെ അടുക്കല്‍ അയച്ചു പറഞ്ഞു:

2

ഞങ്ങള്‍ക്കുവേണ്ടി കര്‍ത്താവിനോട് ആരായുക. ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ ഞങ്ങളോടുയുദ്ധംചെയ്യുന്നു. കര്‍ത്താവ് ഞങ്ങള്‍ക്കുവേണ്ടി അദ്ഭുതം പ്രവര്‍ത്തിച്ച് അവനെ പിന്‍തിരിപ്പിച്ചേക്കാം.

3

ജറെമിയാ അവരോടു പറഞ്ഞു: സെദെക്കിയായോടു പറയുക,

4

ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെ ഉപരോധിച്ചുകൊണ്ടു നഗരഭിത്തികള്‍ക്കു പുറത്തുനില്‍ക്കുന്ന ബാബിലോണ്‍രാജാവിനോടും കല്‍ദായസൈന്യത്തോടും നിങ്ങള്‍ പൊരുതുകയാണല്ലോ. നിങ്ങള്‍ വഹിക്കുന്ന ആയുധങ്ങള്‍ ഞാന്‍ വാങ്ങി നഗര മധ്യത്തില്‍ കൂമ്പാരംകൂട്ടും.

5

ഞാന്‍ തന്നെ കരുത്തുറ്റ കരം നീട്ടി രോഷത്തോടെ, കോപത്തോടെ, ക്രോധത്തോടെ നിങ്ങളോടുയുദ്ധംചെയ്യും.

6

ഈ നഗരവാസികളെ ഞാന്‍ പ്രഹരിക്കും; മനുഷ്യരും മൃഗങ്ങളും മഹാമാരിയാല്‍ മരിക്കും.

7

അതിനുശേഷം ഞാന്‍ യൂദാരാജാവായ സെദെക്കിയായെയും, ദാസന്‍മാരെയും, പകര്‍ച്ചവ്യാധിയില്‍നിന്നും വാളില്‍നിന്നും പട്ടിണിയില്‍നിന്നും രക്ഷപെട്ട നഗര വാസികളെയും, ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസറിന്റെയും അവരുടെ ശത്രുക്കളുടെയും അവരുടെ ജീവനെത്തേടുന്നവരുടെയും കൈകളില്‍ ഏല്‍പിച്ചുകൊടുക്കും. അവന്‍ അവരെ വാളിനിരയാക്കും, ദയയോ ദാക്ഷിണ്യമോ അനുകമ്പയോ കാണിക്കുകയില്ല- കര്‍ത്താവ് അരുളിച്ചെയ്യുന്നു.

8

ഈ ജനത്തോടു പറയുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു: ജീവന്റെയും മരണത്തിന്റെയും മാര്‍ഗങ്ങള്‍ ഇതാ, നിങ്ങളുടെ മുന്‍പില്‍ ഞാന്‍ വയ്ക്കുന്നു.

9

നഗരത്തില്‍ തങ്ങുന്നവന്‍ വാളാലും പട്ടിണിയാലും പകര്‍ച്ചവ്യാധിയാലും മരിക്കും. എന്നാല്‍, പുറത്തിറങ്ങി നിങ്ങളെ വളഞ്ഞിരിക്കുന്ന കല്‍ദായര്‍ക്കു കീഴടങ്ങുന്നവന്‍ ജീവിക്കും.യുദ്ധത്തിന്റെ സമ്മാനമെന്ന നിലയില്‍ അവനു തന്റെ ജീവന്‍ കിട്ടും.

10

എന്തെന്നാല്‍, എന്റെ മുഖം ഈ നഗരത്തിനുനേരേ നന്‍മയ്ക്കായിട്ടല്ല, തിന്‍മയ്ക്കായിട്ടാണു ഞാന്‍ തിരിച്ചിരിക്കുന്നത് -കര്‍ത്താവ് അരുളിച്ചെയ്യുന്നു. ബാബിലോണ്‍രാജാവിന്റെ കൈകളില്‍ അത് ഏല്‍പ്പിക്കപ്പെടും. അവന്‍ അത് അഗ്‌നിക്കിരയാക്കും.

രാജാക്കന്‍മാര്‍ക്കു ശിക്ഷ
11

യൂദാരാജാവിന്റെ ഭവനത്തോടു നീ പറയുക, കര്‍ത്താവിന്റെ വാക്കു കേട്ടുകൊള്ളുവിന്‍.

12

ദാവീദിന്റെ ഭവനമേ, കര്‍ത്താവ് അരുളിച്ചെയ്യുന്നു: പ്രഭാതത്തില്‍ നീതി നിര്‍വഹിക്കുക. കൊള്ളയടിക്കപ്പെട്ടവനെ അക്രമിയുടെ കൈയില്‍നിന്നു രക്ഷിക്കുക. അല്ലെങ്കില്‍ നിങ്ങളുടെ ദുഷ്പ്രവൃത്തികള്‍ നിമിത്തം എന്റെ കോപം തീപോലെ കുതിച്ചുയരും. ആര്‍ക്കും ശമിപ്പിക്കാനാവാത്തവിധം അത് ആളിക്കത്തും.

13

സമതലമധ്യത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന പാറക്കെട്ടില്‍ പാര്‍പ്പിടമുറപ്പിച്ചവരേ, ഞാന്‍ നിങ്ങള്‍ക്ക് എതിരാണ് - കര്‍ത്താവ് അരുളിച്ചെയ്യുന്നു. ആരു ഞങ്ങള്‍ക്കെതിരേ വരും. ആരു ഞങ്ങളുടെ വാസസ്ഥലത്തു പ്രവേശിക്കും എന്നു നിങ്ങള്‍ ചോദിക്കുന്നു.

14

നിങ്ങളുടെ പ്രവൃത്തിക്കൊത്ത് ഞാന്‍ നിങ്ങളെ ശിക്ഷിക്കും. അവരുടെ വനത്തിനു ഞാന്‍ തീ കൊളുത്തും. അതു ചുറ്റുമുള്ളതെല്ലാം ദഹിപ്പിച്ചുകളയും - കര്‍ത്താവ് അരുളിച്ചെയ്യുന്നു.