ജെറെമിയ 46

ഈജിപ്തിനെതിരേ പ്രവചനം
1

കര്‍ത്താവ് ജനതകള്‍ക്കെതിരേ ജറെമിയാ പ്രവാചകനോട് അരുളിച്ചെയ്ത വചനങ്ങള്‍, ഈജിപ്തിനെക്കുറിച്ച്:

2

ജോസിയായുടെ മകനും യൂദാരാജാവുമായയഹോയാക്കിമിന്റെ നാലാംഭരണവര്‍ഷം ബാബിലോണ്‍രാജാവ് നബുക്കദ്‌നേസര്‍യൂഫ്രട്ടീ സ് നദീതീരത്തെ കര്‍ക്കെമിഷില്‍വച്ച് തോല്‍പിച്ച ഈജിപ്തിലെ ഫറവോ ആയ നെക്കോയുടെ സൈന്യത്തിനെതിരേയുള്ള പ്രവചനം:

3

പടച്ചട്ടയും പരിചയും ധരിച്ച്‌യുദ്ധസന്ന ദ്ധരായി മുന്നേറുവിന്‍.

4

അശ്വസൈന്യമേ, കുതിരകള്‍ക്കു കോപ്പിട്ട് ജീനിമേല്‍ ഇരിപ്പുറപ്പിക്കുവിന്‍. നിങ്ങള്‍ പടത്തൊപ്പി ധരിച്ച് അണിനിരക്കുവിന്‍. കുന്തം മിനുക്കുവിന്‍. ഉരസ്ത്രാണം അണിയുവിന്‍. എന്താണ് ഈ കാണുന്നത്?

5

അവര്‍ പരിഭ്രാന്തരായി പിന്‍വാങ്ങുന്നു. പടയില്‍ തോറ്റ അവരുടെ വീരന്‍മാര്‍ തിരിഞ്ഞുനോക്കാതെ തിടുക്കത്തില്‍ ഓടുന്നു. സംഭീതിയാണെവിടെയും - കര്‍ത്താവ് അരുളിച്ചെയ്യുന്നു.

6

വേഗമേറിയവന് ഓടിയകലാനോ പടയാളിക്കു രക്ഷപെടാനോ സാധിക്കുന്നില്ല. വടക്ക്‌യൂഫ്രട്ടീസ്തീരത്ത് അവര്‍ കാലിടറി വീണിരിക്കുന്നു.

7

നൈലിനെപ്പോലെ ഉയരുകയും കൂലം തകര്‍ക്കുന്നപ്രവാഹംപോലെ ഇരമ്പിക്കയറുകയും ചെയ്യുന്ന ഇവന്‍ ആര്?

8

നൈല്‍കണക്കെ ഈജിപ്ത് ഉയര്‍ന്നുവരുന്നു; കൂലം തകര്‍ക്കുന്ന പ്രവാഹംപോലെ തിരയടിച്ചുയരുന്നു. അവന്‍ പറഞ്ഞു: ഞാന്‍ ഉയര്‍ന്ന് ഭൂമിയെ മൂടും. നഗരങ്ങളെയും നഗരനിവാസികളെയും ഞാന്‍ നശിപ്പിക്കും.

9

കുതിരകളെ, മുന്നോട്ട്! രഥങ്ങളേ, ഇരച്ചു കയറൂ! പടയാളികള്‍ മുന്നേറട്ടെ. പരിചയേന്തിയ എത്യോപ്യാക്കാരും പുത്തുകാരും വില്ലാളി വീരന്‍മാരായ ലിദിയാക്കാരും മുന്നേറട്ടെ.

10

സൈന്യങ്ങളുടെദൈവമായ കര്‍ത്താവിന്റെ ദിനമാണിത് -പ്രതികാരത്തിന്റെ ദിനം! ശത്രുക്കളോടു പകവീട്ടുന്ന ദിനം! അവരെ സംഹരിച്ച് വാളിനു മതിവരും; അവരുടെ രക്തം തൃപ്തിയാവോളം കുടിക്കും. ഉത്തരദിക്കില്‍യൂഫ്രെട്ടീസ് തീരത്ത് സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ് ഒരുയാഗം അര്‍പ്പിക്കുന്നു.

11

ഈജിപ്തിന്റെ കന്യകയായ പുത്രീ, ഗിലയാദിലേക്കു പോകൂ, തൈലം കൈയിലെടുക്കൂ. നീ അനവധി ഔഷധങ്ങള്‍ ഉപയോഗിച്ചു; എല്ലാം പാഴായിപ്പോയി. നിനക്കു രോഗശാന്തിയില്ല.

12

ജനപദങ്ങള്‍ നിന്റെ ലജ്ജാകരമായ അവസ്ഥയെപ്പറ്റി കേട്ടിരിക്കുന്നു. ഭൂമി മുഴുവന്‍ നിന്റെ നിലവിളി മുഴങ്ങുന്നു. പടയാളികള്‍ പരസ്പരം തട്ടിവീഴുന്നു.

13

ഈജിപ്തിനെ ചവിട്ടിമെതിക്കാനുള്ള ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിന്റെ വരവിനെക്കുറിച്ച് ജറെമിയാപ്രവാചകനോടു കര്‍ത്താവ് അരുളിച്ചെയ്തു:

14

ഈജിപ്തില്‍ പ്രഖ്യാപിക്കുക. മിഗ്‌ദോയിലും മെംഫിസിലും തഹ്പന്‍ഹസിലും വിളിച്ചുപറയുക: ഒരുങ്ങിയിരിക്കുവിന്‍, സദാ ജാഗരൂകരായിരിക്കുവിന്‍, നിങ്ങള്‍ക്കു ചുറ്റുമുള്ളവയെല്ലാം ഖഡ്ഗം ഗ്രസിക്കാന്‍ പോവുകയാണ്.

15

എന്തേ അപ്പീസ് നിപതിച്ചു? നിന്റെ ആ കാളക്കൂറ്റന്‍ ഉറച്ചു നില്‍ക്കാഞ്ഞതെന്തുകൊണ്ട്? കര്‍ത്താവ് അവനെ വെട്ടിവീഴ്ത്തിയിരിക്കുന്നു.

16

നിന്റെ ജനക്കൂട്ടം കാലിടറി വീണു. മര്‍ദകന്റെ വാളില്‍നിന്നു രക്ഷപെട്ട് നമുക്ക് സ്വന്തംനാട്ടിലേക്കും സ്വന്തം ജനത്തിന്റെ അടുത്തേക്കും തിരിച്ചുപോകാം എന്ന് അവര്‍ പരസ്പരം പറഞ്ഞു.

17

അവ സരം പാഴാക്കുന്ന വായാടി എന്ന് ഈജി പ്തുരാജാവായ ഫറവോയെ വിളിക്കുവിന്‍.

18

സൈന്യങ്ങളുടെ കര്‍ത്താവായരാജാവ് തന്റെ നാമത്തില്‍ ശപഥം ചെയ്യുന്നു: മല കളില്‍ താബോറും സമുദ്രതീരങ്ങളില്‍ കാര്‍മലും എന്നപോലെ ഒരുവന്‍ വന്നുചേരും.

19

ഈജിപ്തുനിവാസികളേ, പ്രവാസത്തിനു ഭാണ്‍ഡമൊരുക്കുവിന്‍. മെംഫിസ് വിജന മായ നാശക്കൂമ്പാരമായിത്തീരും.

20

ഈജിപ്ത് ചന്തമുള്ള പശുക്കുട്ടിയാണ്. വടക്കുനിന്നുവരുന്ന കാട്ടീച്ച അതിനെ ആക്രമിക്കും.

21

അവളുടെ കൂലിപ്പട്ടാളംപോലും തടിച്ചുകൊഴുത്ത കാളക്കുട്ടിയെപ്പോലെയാണ്. ഇതാ, ചെറുത്തുനില്‍ക്കാനാവാതെ അവരൊന്നാകെ പിന്‍തിരിഞ്ഞോടുന്നു. അവരുടെ വിനാശദിനം എത്തിയിരിക്കുന്നു. അവരുടെ ശിക്ഷയുടെ മുഹൂര്‍ത്തം!

22

സീല്‍ക്കാരത്തോടെ പിന്‍വാങ്ങുന്ന പാമ്പിനെപ്പോലെയാണ് അവള്‍. ശത്രുസൈന്യം അവള്‍ക്കെതിരേ വരുന്നു. മരംവെട്ടിവീഴ്ത്തുന്നവരെപ്പോലെ മഴുവുമായി അവര്‍ വരുന്നു.

23

എത്രനിബിഡമായിരുന്നാലും അവളുടെ വനം അവര്‍വെട്ടി നശിപ്പിക്കും. എന്തെന്നാല്‍, അവര്‍വെട്ടുകിളികളെക്കാള്‍ അസംഖ്യമാണ്.

24

ഈജിപ്തിന്റെ പുത്രി ലജ്ജിതയാകും. വടക്കുനിന്നു വരുന്ന ജനത്തിന്റെ കൈയില്‍ അവള്‍ ഏല്‍പിക്കപ്പെടും.

25

ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: തേബസിലെ ആമോനെയും ഫറവോയെയും ഈജിപ്തിനെയും അവളുടെ ദേവന്‍മാരെയും രാജാക്കന്‍മാരെയും ഫറവോയുടെ ആശ്രിതരെയും ഞാന്‍ ശിക്ഷിക്കും.

26

അവരുടെ ജീവന്‍ വേട്ടയാടുന്ന ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിന്റെയും സേവകരുടെയും കൈയില്‍ ഞാന്‍ അവരെ ഏല്‍പിക്കും. എന്നാല്‍ പിന്നീട് ഈജിപ്തു പഴയതുപോലെ ജനവാസമുള്ളതാകും.

27

എന്റെ ദാസനായയാക്കോബേ, ഭയപ്പെടേണ്ടാ. ഇസ്രായേലേ, പരിഭ്രമിക്കേണ്ടാ. ദൂരെദേശത്ത് അടിമത്തത്തില്‍ കഴിയുന്ന നിന്നെയും നിന്റെ മക്കളെയും ഞാന്‍ മോചിപ്പിക്കും. യാക്കോബ് മടങ്ങിവരും. അവനു ശാന്തിയും സുരക്ഷിതത്വവും കൈവരും. ആരും അവനെ ഭയപ്പെടുത്തുകയില്ല.

28

എന്റെ ദാസനായയാക്കോബേ, ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. നിന്നെ ഞാന്‍ ഓടിച്ചുകളഞ്ഞദേശങ്ങളിലെ ജനതകളെ ഞാന്‍ നിര്‍മൂലമാക്കും. എന്നാല്‍, നിന്നെ നിശ്‌ശേഷം നശിപ്പിക്കുകയില്ല; ഉചിതമായ ശിക്ഷ നിനക്കു ലഭിക്കും. നിനക്കു ശിക്ഷ കിട്ടാതിരിക്കുകയില്ല.