ജോബ് 16

ജോബിന്റെ മറുപടി
1

ജോബ് പറഞ്ഞു:

2

ഇതൊക്കെ മുന്‍പും ഞാന്‍ കേട്ടിട്ടുണ്ട്. നിങ്ങള്‍ നല്‍കുന്ന ആശ്വാസം ദയനീയമാണ്.

3

പൊള്ളവാക്കുകള്‍ക്ക് അറുതിയില്ലേ? അല്ലെങ്കില്‍ ഇങ്ങനെ പറയാന്‍ നിന്നെ പ്രേരിപ്പിക്കുന്നതെന്ത്?

4

നീ എന്റെ സ്ഥാനത്തായിരുന്നെങ്കില്‍ നിന്നെപ്പോലെ സംസാരിക്കാന്‍ എനിക്കും കഴിയുമായിരുന്നു. നിനക്കെതിരേ സംസാരിക്കാനും നിന്നെ പരിഹസിക്കാനും എനിക്കു കഴിയുമായിരുന്നു.

5

എന്നാല്‍ , എന്റെ സംസാരം കൊണ്ടു നിന്നെ ഞാന്‍ ശക്തിപ്പെടുത്തുമായിരുന്നു. സാന്ത്വനവാക്കുകള്‍ കൊണ്ടു നിന്റെ വേദന ലഘൂകരിക്കുകമായിരുന്നു.

6

ഞാന്‍ സംസാരിച്ചതു കൊണ്ട് എന്റെ വേദന ശമിക്കുന്നില്ല. മിണ്ടാതിരുന്നാലും അതെന്നെ വിട്ടുമാറുന്നില്ല.

7

ദൈവം ഇപ്പോള്‍ എന്നെ തളര്‍ത്തിയിരിക്കുകയാണ്. എന്റെ സ്‌നേഹിതന്‍മാരെയും അവിടുന്ന് അകറ്റിക്കളഞ്ഞിരിക്കുന്നു.

8

അവിടുന്ന് എന്നെ എല്ലും തോലും ആക്കിയിരിക്കുന്നു. അത് എന്റെ മുഖത്തുനോക്കി എനിക്കെതിരേ സാക്ഷ്യം നല്‍കുന്നു.

9

അവിടുന്ന് എന്നെ വെറുക്കുകയും തന്റെ ക്രോധത്തില്‍ എന്നെ ചീന്തിക്കളയുകയും ചെയ്തു. അവിടുന്ന് എന്റെ നേരേ പല്ലിറുമ്മി, ശത്രു എന്നെതീക്ഷ്ണമായി നോക്കുന്നു.

10

മനുഷ്യര്‍ എന്റെ നേരേ വായ് പിളര്‍ന്നു, അവര്‍ ഗര്‍വോടെ എന്റെ മുഖത്തടിച്ചു; എനിക്കെതിരേ അവര്‍ സംഘം ചേരുന്നു.

11

അധര്‍മികള്‍ക്ക് അവിടുന്ന് എന്നെ വിട്ടുകൊടുക്കുന്നു; ക്രൂരന്‍മാരുടെ കൈകളില്‍ എന്നെ ഏല്‍പിച്ചുകൊടുക്കുന്നു.

12

ഞാന്‍ സ്വസ്ഥമായി വസിച്ചിരുന്നു; അവിടുന്നെന്നെ തകര്‍ത്തു, അവിടുന്നെന്റെ കഴുത്തിനുപിടിച്ച്‌ നിലത്തടിച്ചു ചിതറിച്ചു. അവിടുന്ന് എന്റെ നേരേ ഉന്നം വച്ചിരിക്കുന്നു.

13

അവിടുത്തെ വില്ലാളികള്‍ എന്നെ വലയം ചെയ്തിരിക്കുന്നു. അവിടുന്ന് എന്റെ ആന്തരാവയവങ്ങളെ കരുണയില്ലാതെ പിളര്‍ക്കുന്നു. അവിടുന്ന് എന്റെ പിത്തനീര് ഒഴുക്കിക്കളയുന്നു.

14

അവിടുന്ന് എന്നെ ആവര്‍ത്തിച്ചു മര്‍ദിച്ചു തകര്‍ക്കുന്നു. പടയാളിയെപ്പോലെ അവിടുന്ന് എന്റെ മേല്‍ ചാടിവീഴുന്നു.

15

ശരീരത്തിനു ഞാന്‍ ചാക്കുവസ്ത്രം തുന്നിയിരിക്കുന്നു. എന്റെ നെറ്റി പൊടിയില്‍ ആണ്ടിരിക്കുന്നു.

16

കരഞ്ഞു കരഞ്ഞ് എന്റെ മുഖം ചെമന്നു; എന്റെ കണ്‍പോളകളില്‍ അന്ധകാരം കുടിയിരിക്കുന്നു.

17

എന്റെ കൈകള്‍ അക്രമം പ്രവര്‍ത്തിച്ചിട്ടില്ല, എന്റെ പ്രാര്‍ഥന നിര്‍മലമാണ്.

18

ഭൂമി എന്റെ രക്തം മറച്ചുകളയാതിരിക്കട്ടെ! എന്റെ വിലാപം അവസാനിക്കാതിരിക്കട്ടെ!

19

ഇപ്പോഴും എന്റെ സാക്ഷി സ്വര്‍ഗത്തിലും എന്റെ ജാമ്യക്കാരന്‍ ഉന്നതത്തിലും ഇരിക്കുന്നു.

20

സ്‌നേഹിതന്‍മാര്‍ എന്നെ പരിഹസിക്കുന്നു. എന്റെ കണ്ണുകള്‍ ദൈവസന്നിധിയില്‍ കണ്ണീരൊഴുക്കുന്നു.

21

ഒരുവന്‍ അയല്‍ക്കാരന്റെ മുന്‍പില്‍ വാദിക്കുന്നതുപോലെ അത് എനിക്കുവേണ്ടി ദൈവത്തിന്റെ മുന്‍പില്‍ ന്യായവാദം നടത്തട്ടെ.

22

ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ തിരിച്ചുവരാന്‍ കഴിയാത്ത പാതയിലൂടെ ഞാന്‍ കടന്നുപോകും.