ജോബ് 17

1

എന്റെ മനസ്‌സു നുറുങ്ങിയിരിക്കുന്നു; എന്റെ ദിനങ്ങള്‍ തീര്‍ന്നിരിക്കുന്നു. ശവകുടീരം എനിക്കായി ഒരുങ്ങിയിരിക്കുന്നു.

2

പരിഹാസകര്‍ എന്നെ വളയുന്നു. അവരുടെ പരിഹാസം ഞാന്‍ നിസ്‌സഹായനായി നോക്കിയിരിക്കുന്നു.

3

അങ്ങുതന്നെ എനിക്കു ജാമ്യം നില്‍ക്കണമേ! മറ്റാരാണ് എനിക്കുവേണ്ടി ജാമ്യം നില്‍ക്കുക?

4

അങ്ങുതന്നെ അവരുടെ ബോധത്തെ അന്ധമാക്കിയതു കൊണ്ട് എന്നെ ജയിക്കാന്‍ അവരെ അനുവദിക്കരുതേ!

5

സ്‌നേഹിതന്റെ സ്വത്തില്‍ പങ്കുകിട്ടാന്‍ വേണ്ടി അവനെ ഒറ്റിക്കൊടുക്കുന്നവന്റെ സന്തതികളുടെ കണ്ണ് അന്ധമായിപ്പോകും.

6

അവിടുന്ന് എന്നെ ജനങ്ങള്‍ക്കു പഴമൊഴിയാക്കിത്തീര്‍ത്തു; ആളുകള്‍ എന്റെ മുഖത്തു തുപ്പുന്നതിനിടയാക്കുന്നു.

7

ദുഃഖാധിക്യത്താല്‍ എന്റെ കണ്ണുകള്‍ മങ്ങി. എന്റെ അവയവങ്ങള്‍ നിഴല്‍പോലെയായി.

8

ഇതു കണ്ടു നീതിമാന്‍മാര്‍ പരിഭ്രാന്തരായിത്തീരുന്നു; നിഷ്‌കളങ്കന്‍ അധര്‍മിയുടെ നേരേ കോപിക്കുന്നു.

9

നീതിമാന്‍ തന്റെ മാര്‍ഗത്തില്‍ ഉറച്ചുനില്‍ക്കുന്നു. നിര്‍മലകരങ്ങളുള്ളവന്‍ അടിക്കടി കരുത്തു നേടുന്നു.

10

നിങ്ങളെല്ലാവരും ഒരുമിച്ചുവന്നാലും നിങ്ങളില്‍ ഒരു ജ്ഞാനിയും ഉണ്ടായിരിക്കുകയില്ല.

11

എന്റെ ദിനങ്ങള്‍ കടന്നുപോയി. എന്റെ പദ്ധതികളും ഹൃദയാഭിലാഷങ്ങളും തകര്‍ന്നു.

12

അവര്‍ രാത്രിയെ പകലാക്കുന്നു; പ്രകാശം അന്ധകാരത്തോടടുത്തിരിക്കുന്നു എന്ന് അവര്‍ പറയുന്നു.

13

പാതാളത്തെ ഭവനമായി ഞാന്‍ കാണുന്നുവെങ്കില്‍ അന്ധകാരത്തില്‍ ഞാനെന്റെ കിടക്കവിരിക്കുന്നുവെങ്കില്‍

14

ശവക്കുഴിയോടു നീ എന്റെ പിതാവാണ് എന്നും പുഴുവിനോട് നീ എന്റെ അമ്മയാണ്, സഹോദരിയാണ് എന്നും പറയുന്നുവെങ്കില്‍

15

എന്റെ പ്രതീക്ഷ എവിടെ?എന്റെ പ്രത്യാശ ആരു കാണും?

16

അതു പാതാളകവാടം വരെ എത്തുമോ? പൊടിയിലേക്ക് എന്നോടൊത്തു വരുമോ?