ജോബ് 18

ബില്‍ദാദ് വീണ്ടും സംസാരിക്കുന്നു.
1

ഷൂഹ്യനായ ബില്‍ദാദ് പറഞ്ഞു:

2

എത്രനേരം നീ ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കും? നീ ശ്രദ്ധിക്കുമെങ്കില്‍ ഞങ്ങള്‍ പറയാം.

3

എന്തുകൊണ്ടു നീ ഞങ്ങളെ മൃഗങ്ങളായി എണ്ണുന്നു? എന്തുകൊണ്ടു ഭോഷന്‍മാരായി ഞങ്ങളെ കണക്കാക്കുന്നു.

4

കോപാവേശത്താല്‍ തന്നെത്തന്നെ ചീന്തിക്കളയുന്ന നിനക്കുവേണ്ടി ഭൂമി പരിത്യക്തമാകണമോ? പാറയെ അതിന്റെ സ്ഥാനത്തുനിന്നു നീക്കണമോ?

5

ദുഷ്ടന്റെ പ്രകാശം കെടുത്തിയിരിക്കുന്നു. അവന്റെ അഗ്‌നി ജ്വലിക്കുന്നില്ല.

6

അവന്റെ കൂടാരത്തില്‍ പ്രകാശം ഇരുളായി മാറിയിരിക്കുന്നു; അവനു മുകളിലുള്ള ദീപം കെടുത്തിയിരിക്കുന്നു.

7

ദൃഢമായിരുന്ന അവന്റെ പാദങ്ങള്‍ ഇപ്പോള്‍ പതറുന്നു. അവന്റെ പദ്ധതികള്‍ തന്നെ അവനെ നശിപ്പിക്കുന്നു.

8

അവന്‍ നടന്നു ചെന്ന് വലയില്‍ കുടുങ്ങുന്നു; അവന്‍ ചതിക്കുഴിയുടെ മീതെയാണ് നടക്കുന്നത്.

9

കുരുക്ക് അവന്റെ കുതികാലില്‍ വീഴുന്നു. അവന്‍ കുടുക്കിലകപ്പെടുന്നു.

10

അവനെ കുടുക്കാന്‍ തറയില്‍ കയര്‍ ഒളിച്ചു വച്ചിരിക്കുന്നു; പാതയില്‍ ഒരു കെണിയും.

11

എല്ലാവശത്തും നിന്നു കൊടും ഭീതികള്‍ അവനെ ഭയപ്പെടുത്തുകയും വേട്ടയാടുകയും ചെയ്യുന്നു.

12

വിശപ്പുകൊണ്ട് അവന്റെ ശക്തിക്ഷയിച്ചിരിക്കുന്നു; വിനാശം അവന്റെ ഇടര്‍ച്ച കാത്തിരിക്കുന്നു.

13

രോഗം അവന്റെ ചര്‍മത്തെ കാര്‍ന്നു തിന്നുന്നു; മൃത്യു അവന്റെ അവയവങ്ങളെയും.

14

അവന്‍ ആശ്രയിച്ചിരുന്ന കൂടാരത്തില്‍ നിന്ന് അവന്‍ പറിച്ചുമാറ്റപ്പെടും. ഭീകരതയുടെ രാജാവിന്റെ അടുത്തേക്ക് അവന്‍ നയിക്കപ്പെടും.

15

അന്യര്‍ അവന്റെ കൂടാരത്തില്‍ വസിക്കും; അവന്റെ ഭവനത്തിന്‍മേല്‍ ഗന്ധകം വര്‍ഷിക്കപ്പെടും.

16

അവന്റെ വേരുകള്‍ ഉണങ്ങിപ്പോകും; അവന്റെ ശാഖകള്‍ വാടിയുണങ്ങും.

17

ഭൂമിയില്‍ നിന്ന് അവന്റെ സ്മരണ മാഞ്ഞുപോകും. തെരുവീഥിയില്‍ അവന്റെ പേര് ഇല്ലാതാകും.

18

പ്രകാശത്തില്‍ നിന്ന് അന്ധകാരത്തിലേക്ക് അവനെ തള്ളിയിടുകയും ലോകത്തില്‍ നിന്ന് അവനെ ഓടിച്ചുകളയുകയും ചെയ്യും.

19

സ്വജനത്തിന്റെയിടയില്‍ അവനു സന്തതികളോ പിന്‍ഗാമികളോ ഉണ്ടായിരിക്കുകയില്ല; അവന്റെ പാര്‍പ്പിടത്തില്‍ ആരും അവശേഷിക്കുകയില്ല.

20

അവന്റെ ദിനം കണ്ടു പടിഞ്ഞാറുള്ളവര്‍ പരിഭ്രാന്തരാകും; കിഴക്കുള്ളവര്‍ സംഭീതരാകും.

21

അധര്‍മികളുടെ പാര്‍പ്പിടങ്ങള്‍ ഇങ്ങനെയാണ്. ദൈവത്തെ അറിയാത്തവരുടെ സ്ഥലത്ത് ഇതു സംഭവിക്കും.