ജോബ് 31

1

ഞാന്‍ എന്റെ കണ്ണുകളുമായി ഒരുടമ്പടി ചെയ്തിട്ടുണ്ട്; അപ്പോള്‍ ഞാന്‍ എങ്ങനെ ഒരു കന്യകയെ നോക്കും?

2

ഉന്നതനായ ദൈവത്തില്‍ നിന്നുള്ള എന്റെ ഓഹരിയും സര്‍വശക്തനില്‍ നിന്നുള്ള എന്റെ അവകാശവും എന്തായിരിക്കും?

3

നീതികെട്ടവന് അപകടവും അക്രമം പ്രവര്‍ത്തിക്കുന്നവന് വിനാശവും സംഭവിക്കുകയില്ലേ?

4

അവിടുന്ന് എന്റെ മാര്‍ഗങ്ങള്‍ നിരീക്ഷിക്കുകയും എന്റെ കാലടികള്‍ എണ്ണുകയും ചെയ്യുന്നില്ലേ?

5

ഞാന്‍ കപടതയോടുകൂടെ സഞ്ചരിക്കുകയും എന്റെ പാദങ്ങള്‍ വഞ്ചന പ്രവര്‍ത്തിക്കാന്‍ വെമ്പല്‍ കൊള്ളുകയും ചെയ്തിട്ടുണ്ടെങ്കില്‍,

6

ദൈവം എന്റെ നിഷ്‌കളങ്കത അറിയേണ്ടതിന് എന്നെ കപടമില്ലാത്ത ത്രാസില്‍ തൂക്കിനോക്കട്ടെ!

7

ഞാന്‍ വഴിതെറ്റിപ്പോയിട്ടുണ്ടെങ്കില്‍, കാണുന്നതിലെല്ലാം ഞാന്‍ അഭിലാഷം പൂണ്ടിട്ടുണ്ടെങ്കില്‍, എന്റെ കരങ്ങള്‍ കളങ്കിതമാണെങ്കില്‍,

8

ഞാന്‍ വിതച്ചത് അന്യന്‍ അനുഭവിക്കട്ടെ; എന്റെ വിള വേരോടെ നശിക്കട്ടെ!

9

എന്റെ ഹൃദയം സ്ത്രീയാല്‍ വശീകൃതമായിട്ടുണ്ടെങ്കില്‍, ഞാന്‍ കൂട്ടുകാരന്റെ വാതില്‍ക്കല്‍പതിയിരുന്നിട്ടുണ്ടെങ്കില്‍,

10

എന്റെ ഭാര്യ അന്യനു വേണ്ടി ധാന്യം പൊടിക്കട്ടെ! അന്യര്‍ അവളുമായി ശയിക്കട്ടെ.

11

എന്തെന്നാല്‍, അതു ഹീനമായ കുറ്റമായിരിക്കും; ന്യായാധിപന്‍മാര്‍ ശിക്ഷവിധിക്കേണ്ട അകൃത്യം.

12

നരകത്തിലേതുപോലെ ദഹിപ്പിക്കുന്ന അഗ്‌നിയായിരിക്കും അത്. എന്റെ സമ്പത്ത് അതു നിര്‍മൂലമാക്കും.

13

പരാതിയുമായി എന്നെ സമീപിച്ചദാസന്റെയോ ദാസിയുടെയോ അഭ്യര്‍ഥന ഞാന്‍ നിരാകരിച്ചിട്ടുണ്ടെങ്കില്‍,

14

ദൈവം എഴുന്നേല്‍ക്കുമ്പോള്‍ ഞാനെന്തു ചെയ്യും? അവിടുന്ന് അന്വേഷണം നടത്തുമ്പോള്‍ ഞാനെന്തു മറുപടി പറയും?

15

അമ്മയുടെ ഉദരത്തില്‍ എന്നെ ഉരുവാക്കിയവന്‍ തന്നെയല്ലേ അവനെയും സൃഷ്ടിച്ചത്? അമ്മയുടെ ഉദരത്തില്‍ ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും രൂപം നല്‍കിയത് ഒരുവന്‍ തന്നെ അല്ലേ?

16

പാവങ്ങള്‍ ആഗ്രഹിച്ചതെന്തെങ്കിലും ഞാന്‍ മുടക്കിയിട്ടുണ്ടെങ്കില്‍, വിധവയുടെ കണ്ണുകള്‍ അന്ധമാക്കിയിട്ടുണ്ടെങ്കില്‍,

17

എന്റെ ആഹാരം ഞാന്‍ തനിയെഭക്ഷിക്കുകയും അനാഥര്‍ക്ക് അതിന്റെ ഓഹരി ലഭിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍,

18

യൗവനം മുതല്‍ അവനെ ഞാന്‍ പിതാവിനെപ്പോലെ പോറ്റുകയും ജനിച്ചപ്പോള്‍ മുതല്‍ നയിക്കുകയും ചെയ്തു.

19

വസ്ത്രമില്ലാതെയോ പുതപ്പില്ലാതെയോ ആരെങ്കിലും നശിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ടെങ്കില്‍,

20

അവന്റെ അനുഗ്രഹം എനിക്കുലഭിച്ചില്ലെങ്കില്‍, എന്റെ ആടുകളുടെ രോമം അവനുചൂടു പകര്‍ന്നില്ലെങ്കില്‍,

21

വാതില്‍ക്കല്‍ സഹായിക്കാന്‍ ആളുണ്ടെന്നു കണ്ടിട്ട് അനാഥര്‍ക്കെതിരേ ഞാന്‍ കൈ ഉയര്‍ത്തിയിട്ടുണ്ടെങ്കില്‍,

22

എന്റെ തോളില്‍ നിന്ന് തോള്‍പ്പലക വിട്ടുപോകട്ടെ! എന്റെ കരം അതിന്റെ കുഴിയില്‍ നിന്നു വേര്‍പെട്ടുപോകട്ടെ!

23

ദൈവത്തില്‍ നിന്നുള്ള വിനാശത്തെക്കുറിച്ച് ഞാന്‍ ഭീതിയില്‍ മുഴുകിയിരുന്നു. അവിടുത്തെ പ്രഭാവത്തിന് അഭിമുഖീഭവിക്കാന്‍ എനിക്കു കഴിഞ്ഞില്ല.

24

സ്വര്‍ണമായിരുന്നു എന്റെ ആശ്രയമെങ്കില്‍, തങ്കത്തില്‍ എന്റെ പ്രത്യാശ അര്‍പ്പിച്ചിരുന്നെങ്കില്‍,

25

എന്റെ സമ്പത്ത്‌ വലുതായിരുന്നതു കൊണ്ടോ എന്റെ കൈകളില്‍ ഏറെ ധനം വന്നു ചേര്‍ന്നതു കൊണ്ടോ ഞാന്‍ ആനന്ദിച്ചിരുന്നെങ്കില്‍,

26

സൂര്യന്‍ പ്രകാശിക്കുന്നതോ ചന്ദ്രന്‍ ശോഭിക്കുന്നതോ നോക്കിയിട്ട്,

27

എന്റെ ഹൃദയം ഗൂഢമായി വശീകരിക്കപ്പെടുകയും ഞാന്‍ എന്റെ കരം ചുംബിക്കുകയും ചെയ്തിരുന്നെങ്കില്‍,

28

അതും ന്യായാധിപന്‍മാര്‍ ശിക്ഷ വിധിക്കേണ്ട ഒരു കുറ്റമാകുമായിരുന്നു. എന്തെന്നാല്‍, അത് ഉന്നതനായ ദൈവത്തെ തിരസ്‌കരിക്കലാകുമായിരുന്നു.

29

എന്നെ വെറുക്കുന്നവന്റെ നാശത്തില്‍ ഞാന്‍ സന്തോഷിച്ചെങ്കില്‍, അവന്റെ അനര്‍ഥത്തില്‍ ഞാന്‍ ആഹ്ലാദിച്ചെങ്കില്‍,

30

അവനു പ്രാണഹാനി വരാന്‍ വേണ്ടി അവനെ ശപിച്ച്, പാപം ചെയ്യാന്‍ ഞാന്‍ എന്റെ നാവിനെ ഒരിക്കലും അനുവദിച്ചിട്ടില്ല.

31

അവന്‍ നല്‍കിയ മാംസം മതിയാവോളം കഴിക്കാത്ത ആരുണ്ട്? എന്ന് എന്റെ കൂടാരത്തിലെ ആളുകള്‍ ചോദിച്ചില്ലെങ്കില്‍,

32

പരദേശി തെരുവില്‍ പാര്‍ക്കേണ്ടി വന്നിട്ടില്ല; വഴിപോക്കന് ഞാന്‍ എന്റെ വാതില്‍ തുറന്നു കൊടുത്തിട്ടുണ്ട്.

33

എന്റെ അകൃത്യങ്ങളെ ഹൃദയത്തിലൊളിച്ച് എന്റെ അതിക്രമങ്ങളെ മനുഷ്യരുടെ മുന്‍പില്‍ നിന്ന് ഞാന്‍ മറച്ചുവച്ചെങ്കില്‍,

34

ആള്‍ക്കൂട്ടത്തെ ഭയപ്പെടുകയും മറ്റു കുടുംബങ്ങളുടെ ദ്വേഷത്തില്‍ ഭീതി തോന്നുകയും ചെയ്ത് ഞാന്‍ മൗനം അവലംബിക്കുകയും വാതിലിനു വെളിയില്‍ ഇറങ്ങാതിരിക്കുകയും ചെയ്‌തെങ്കില്‍,

35

എന്നെ ശ്രവിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍! ഇതാ എന്റെ കൈയൊപ്പ്! സര്‍വശക്തന്‍ എനിക്കുത്തരം നല്‍കട്ടെ! എന്റെ ശത്രു എനിക്കെതിരേ എഴുതിയ കുറ്റാരോപണം കിട്ടിയിരുന്നെങ്കില്‍,

36

ഞാന്‍ അതെന്റെ തോളില്‍ വഹിക്കുമായിരുന്നു; കിരീടം പോലെ ഞാന്‍ അതിനെ എന്നോടു ചേര്‍ക്കുമായിരുന്നു.

37

എന്റെ പ്രവൃത്തികളുടെ കണക്ക് ഞാന്‍ അവിടുത്തെ ബോധിപ്പിക്കുമായിരുന്നു. രാജകുമാരനെപ്പോലെ ഞാന്‍ അവിടുത്തെ സമീപിക്കുമായിരുന്നു.

38

എന്റെ വയലുകള്‍ എനിക്കെതിരായി നിലവിളിച്ചിട്ടുണ്ടെങ്കില്‍, അതിലെ ഉഴവു ചാലുകള്‍ ഒന്നായി കരഞ്ഞിട്ടുണ്ടെങ്കില്‍,

39

അതിലെ ഉത്പന്നങ്ങള്‍ വിലകൊടുക്കാതെ ഞാന്‍ വാങ്ങി ഭക്ഷിച്ചിട്ടുണ്ടെങ്കില്‍, അതിന്റെ ഉടമസ്ഥന്‍മാരുടെ മരണത്തിനു ഞാന്‍ കാരണമായിട്ടുണ്ടെങ്കില്‍,

40

ഗോതമ്പിനു പകരം മുള്ളുകളും ബാര്‍ലിക്കു പകരം കളകളും വളരട്ടെ! ജോബിന്റെ വാക്കുകളുടെ സമാപ്തി.