ജോബ് 32

എലീഹുവിന്റെ പ്രഭാഷണം
1

ജോബിന് താന്‍ നീതിമാനാണെന്നു തോന്നിയതുകൊണ്ട് ഈ മൂന്നുപേരും തങ്ങളുടെ വാദം മതിയാക്കി.

2

റാം കുടുംബത്തില്‍പ്പെട്ട ബൂസ്യനായ ബറാഖേലിന്റെ പുത്രന്‍ എലീഹു കോപിഷ്ഠനായി. ദൈവത്തെക്കാള്‍ തന്നെത്തന്നെ നീതികരിച്ചതുകൊണ്ട്, ജോബിന്റെ നേരേ അവന്റെ കോപം വര്‍ധിച്ചു;

3

ജോബ് തെറ്റു ചെയ്‌തെന്ന് അവന്റെ മൂന്നു സ്‌നേഹിതന്‍മാരും പ്രഖ്യാപിച്ചെങ്കിലും, തക്ക മറുപടി നല്‍കാന്‍ അവര്‍ക്കു കഴിയാഞ്ഞതുകൊണ്ട്, അവരോടും അവന്‍ കോപിച്ചു.

4

അവര്‍ തന്നെക്കാള്‍ പ്രായമുള്ളവരായതുകൊണ്ട് എലീഹു മറുപടി പറയാതെ കാത്തിരുന്നു.

5

എന്നാല്‍, അവര്‍ മൂന്നുപേരും മറുപടി പറയുന്നില്ലെന്നു കണ്ടപ്പോള്‍ അവന്‍ കുപിതനായി.

6

ബൂസ്യനായ ബറാഖേലിന്റെ പുത്രന്‍ എലീഹു മറുപടി പറഞ്ഞു:

7

ഞാന്‍ പ്രായത്തില്‍ ചെറുപ്പമാണ്, നിങ്ങള്‍ പ്രായംകൂടിയവരും. അതിനാല്‍ എന്റെ അഭിപ്രായം പ്രകടിപ്പിക്കാന്‍ എനിക്കു ഭയമായിരുന്നു. ഞാന്‍ ചിന്തിച്ചു, പ്രായം സംസാരിക്കുകയും പ്രായാധിക്യം ജ്ഞാനം പകരുകയും ചെയ്യട്ടെ.

8

എന്നാല്‍, മനുഷ്യനിലെ ചൈതന്യം, സര്‍വശക്തന്റെ ശ്വാസം, ആണ് അവനു ജ്ഞാനം നല്‍കുന്നത്.

9

പ്രായാധിക്യം ജ്ഞാനം പ്രദാനം ചെയ്യുന്നില്ല, ദീര്‍ഘായുസ്‌സ് വിവേകവും.

10

അതിനാല്‍, ഞാന്‍ പറയുന്നു, എന്റെ വാക്കു കേള്‍ക്കുക. ഞാനും എന്റെ അഭിപ്രായം പ്രകടിപ്പിക്കട്ടെ.

11

എന്തു പറയണമെന്നു നിങ്ങള്‍ ആലോചിച്ചുകൊണ്ടിരുന്നപ്പോള്‍ നിങ്ങളുടെ വാക്കു കേള്‍ക്കാന്‍ ഞാന്‍ കാത്തിരുന്നു. നിങ്ങളുടെ ജ്ഞാനവചസ്‌സുകള്‍ക്കു വേണ്ടി ശ്രദ്ധിച്ചിരുന്നു.

12

ഞാന്‍ നിങ്ങളെ ശ്രദ്ധിച്ചു, ജോബിനെ ഖണ്‍ഡിക്കാന്‍ ആരും ഉണ്ടായില്ല. നിങ്ങളിലാരും അവന്റെ വാക്കുകള്‍ക്കു മറുപടി കൊടുത്തുമില്ല.

13

ഞങ്ങള്‍ക്കു ജ്ഞാനം ലഭിച്ചിരിക്കുന്നു; ദൈവമാണ്, മനുഷ്യനല്ല അവനെ ഖണ്‍ഡിക്കുക എന്നു പറയാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍.

14

അവന്‍ തന്റെ വാക്കുകള്‍ എനിക്കെതിരേ പ്രയോഗിച്ചില്ല, നിങ്ങളുടെ വചനങ്ങള്‍കൊണ്ട് ഞാനവനു മറുപടി കൊടുക്കുകയില്ല.

15

അവര്‍ പതറിപ്പോയി, അവര്‍ ഇനി ഉത്തരം പറയുകയില്ല. അവര്‍ക്കൊരു വാക്കുപോലും സംസാരിക്കാനില്ല.

16

അവര്‍ അവിടെ വെറുതെ നില്‍ക്കുകയും മറുപടി പറയാതിരിക്കുകയും ചെയ്യുന്നു; അവര്‍ സംസാരിക്കാത്തതിനാല്‍ ഞാന്‍ കാത്തിരിക്കണമോ?

17

ഞാനും എനിക്കു നല്‍കാനുള്ള മറുപടി പറയും; ഞാനും എന്റെ അഭിപ്രായം തുറന്നുപറയും.

18

എന്തെന്നാല്‍, ഞാന്‍ വാക്കുകള്‍കൊണ്ടു നിറഞ്ഞിരിക്കുന്നു. എന്നിലെ ചൈതന്യം എന്നെ നിര്‍ബന്ധിക്കുന്നു.

19

എന്റെ ഹൃദയം ബഹിര്‍ഗമനമാര്‍ഗം ഇല്ലാത്ത വീഞ്ഞുപോലെയാണ്; പൊട്ടാറായിരിക്കുന്ന പുതിയ തോല്‍ക്കുടം പോലെയാണ്.

20

എനിക്കു സംസാരിക്കണം, എന്നാലേ എനിക്ക് ആശ്വാസം ലഭിക്കൂ. അധരം തുറന്ന് എനിക്കു മറുപടി പറയണം.

21

ഞാന്‍ ആരോടും പക്ഷപാതം കാണിക്കുകയില്ല. ഒരു മനുഷ്യനോടും മുഖസ്തുതി പറയുകയുമില്ല.

22

മുഖസ്തുതി പറയാന്‍ എനിക്കറിഞ്ഞുകൂടാ, പറഞ്ഞാല്‍, എന്റെ സ്രഷ്ടാവ് എന്നെ വേഗം നശിപ്പിക്കും. എലീഹു ജോബിനെ കുറ്റപ്പെടുത്തുന്നു