ജോബ് 34
എലീഹു തുടര്‍ന്നു:
ബുദ്ധിമാന്‍മാരേ, എന്റെ വാക്കു ശ്രവിക്കുവിന്‍, വിജ്ഞാനികളേ, എനിക്കു ചെവി തരുവിന്‍.
നാവ് ഭക്ഷണം രുചിക്കുന്നതുപോലെ ചെവി വാക്കുകളെ വിവേചിക്കുന്നു.
നമുക്കു ശരി ഏതെന്നു പരിശോധിക്കാം; യഥാര്‍ഥ നന്‍മ വിവേചിച്ചറിയാം.
ജോബ് പറയുന്നു: ഞാന്‍ നിഷ്‌കളങ്കനാണ്, ദൈവം എന്റെ അവകാശം നിഷേധിച്ചിരിക്കുന്നു.
ഞാന്‍ നീതിമാനായിരുന്നിട്ടും നുണയനായി എണ്ണപ്പെടുന്നു; ഞാന്‍ പാപരഹിതനായിരുന്നിട്ടും പൊറുക്കാത്ത മുറിവുകളാണ് എന്റേത്.
ജോബിനെപ്പോലെ ആരുണ്ട്? അവന്‍ വെള്ളം കുടിക്കുന്നതുപോലെ ദൈവദൂഷണം നടത്തുന്നു.
അവന്‍ തിന്‍മ പ്രവര്‍ത്തിക്കുന്നവരോടു പങ്കു ചേരുകയും ദുഷ്ടരുടെ കൂടെ നടക്കുകയും ചെയ്യുന്നു.
അവന്‍ പറഞ്ഞു: ദൈവപ്രീതി നേടുന്നതു കൊണ്ട് മനുഷ്യനു ഗുണമൊന്നുമില്ല.
അതിനാല്‍, വിജ്ഞാനികളേ, കേള്‍ക്കുവിന്‍: ദൈവം ഒരിക്കലും ദുഷ്ടത പ്രവര്‍ത്തിക്കുന്നില്ല. സര്‍വശക്തന്‍ വഞ്ചന കാണിക്കുന്നില്ല.
പ്രവൃത്തിക്കൊത്ത് അവിടുന്ന് മനുഷ്യനു പ്രതിഫലം നല്‍കുന്നു. അര്‍ഹതയ്‌ക്കൊത്ത് അവനു ലഭിക്കുന്നു.
ദൈവം ദുഷ്ടത പ്രവര്‍ത്തിക്കുകയില്ല, സത്യം. സര്‍വശക്തന്‍ നീതി നിഷേധിക്കുകയില്ല.
ഭൂമിയുടെ ചുമതല അവിടുത്തെ ഏല്‍പിച്ചത് ആരാണ്? ലോകം മുഴുവന്‍ അവിടുത്തെ ചുമലില്‍വച്ചുകൊടുത്തത് ആരാണ്?
അവിടുന്ന് തന്റെ ചൈതന്യം തന്നിലേക്കു പിന്‍വലിച്ചാല്‍, തന്റെ ശ്വാസം തന്നിലേക്കു തിരിച്ചെടുത്താല്‍,
എല്ലാ ശരീരവും ഒന്നോടെ നശിക്കും; മനുഷ്യന്‍ പൊടിയിലേക്കു മടങ്ങും.
വിവേകമുണ്ടെങ്കില്‍, നീ ഇതു കേള്‍ക്കുക; ഞാന്‍ പറയുന്നതു ശ്രദ്ധിക്കുക.
നീതിയെ വെറുക്കുന്നവനു ഭരിക്കാനാകുമോ? ശക്തനും നീതിമാനുമായവനെ നീ കുറ്റം വിധിക്കുമോ?
അവിടുന്ന് രാജാവിനെ വിലകെട്ടവന്‍ എന്നും പ്രഭുക്കന്‍മാരെ ദുഷ്ടന്‍മാര്‍ എന്നും വിളിക്കുന്നു.
അവിടുന്ന് രാജാക്കന്‍മാരോടു പക്ഷപാതം കാണിക്കുന്നില്ല; ധനവാന്‍മാരെ ദരിദ്രന്‍മാരെക്കാള്‍ പരിഗണിക്കുന്നുമില്ല. അവരെല്ലാവരും അവിടുത്തെസൃഷ്ടികളല്ലേ?
ഒരു നിമിഷം കൊണ്ട് അവര്‍ മരിക്കുന്നു; പാതിരാത്രിയില്‍, അവര്‍ ഒറ്റ നടുക്കത്തില്‍ ഇല്ലാതാകുന്നു. ആരും കൈയനക്കാതെ തന്നെ ശക്തന്‍മാര്‍ നീങ്ങിപ്പോകുന്നു.
എന്തെന്നാല്‍, അവിടുത്തെ കണ്ണുകള്‍ മനുഷ്യന്റെ വഴികളില്‍ പതിയുന്നു. അവന്‍ ഓരോ അടി വയ്ക്കുന്നതും അവിടുന്ന് കാണുന്നു.
തിന്‍മ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മറഞ്ഞിരിക്കാന്‍ നിഴലോ അന്ധകാരമോ ഉണ്ടാവില്ല.
ദൈവസന്നിധിയില്‍ ന്യായവിധിക്കു പോകാന്‍ ആര്‍ക്കും അവിടുന്ന് സമയം നിശചയിച്ചിട്ടില്ല.
അവിടുന്ന് ശക്തന്‍മാരെ വിചാരണകൂടാതെ തകര്‍ത്തുകളയുന്നു; മറ്റുള്ളവരെ തല്‍സ്ഥാനത്തു പ്രതിഷ്ഠിക്കുന്നു.
അവരുടെ പ്രവൃത്തികള്‍ അറിയുന്ന അവിടുന്ന് രാത്രിയില്‍ അവരെ തകിടം മറിക്കുകയും അവര്‍ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു.
അവരുടെ ദുഷ്ടത നിമിത്തം മനുഷ്യരുടെ മുന്‍പാകെ അവരെ അവിടുന്ന് ശിക്ഷിക്കുന്നു.
അവിടുത്തെ അനുഗമിക്കുന്നതില്‍ നിന്ന് അവര്‍ വ്യതിചലിച്ചു, അവിടുത്തെ മാര്‍ഗങ്ങളെ അവര്‍ അവഗണിച്ചു.
ദരിദ്രരുടെ നിലവിളി അവിടുത്തെ സന്നിധിയില്‍ എത്തുന്നതിന് അവര്‍ ഇടയാക്കി. പീഡിതരുടെ കരച്ചില്‍ അവിടുന്ന് ശ്രവിക്കുകയും ചെയ്തു.
ദരിദ്രരുടെ നിലവിളി അവിടുത്തെ സന്നിധിയില്‍ എത്തുന്നതിന് അവര്‍ ഇടയാക്കി. പീഡിതരുടെ കരച്ചില്‍ അവിടുന്ന് ശ്രവിക്കുകയും ചെയ്തു.
ദുഷ്ടന്‍ ഭരിക്കുകയും ജനങ്ങളെ കെണിയില്‍പ്പെടുത്തുകയും ചെയ്യുന്നത് തടയാതെ അവിടുന്ന് നിശ്ശബ്ദനായിരുന്നാല്‍ ആര്‍ക്ക് അവിടുത്തെ കുററം വിധിക്കാന്‍ കഴിയും? അവിടുന്ന് മുഖം മറച്ചാല്‍ ജനതയ്‌ക്കോ വ്യക്തിക്കോ അവിടുത്തെ കാണാന്‍ കഴിയുമോ?
ദുഷ്ടന്‍ ഭരിക്കുകയും ജനങ്ങളെ കെണിയില്‍പ്പെടുത്തുകയും ചെയ്യുന്നത് തടയാതെ അവിടുന്ന് നിശ്ശബ്ദനായിരുന്നാല്‍ ആര്‍ക്ക് അവിടുത്തെ കുററം വിധിക്കാന്‍ കഴിയും? അവിടുന്ന് മുഖം മറച്ചാല്‍ ജനതയ്‌ക്കോ വ്യക്തിക്കോ അവിടുത്തെ കാണാന്‍ കഴിയുമോ?
ഞാന്‍ ശിക്ഷ അനുഭവിച്ചു; ഇനി ഞാന്‍ കുററം ചെയ്യുകയില്ല. എനിക്ക് അജ്ഞാതമായ തെറ്റുണ്ടെങ്കില്‍ കാണിച്ചുതരണമേ! ഞാന്‍ അനീതി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ ഇനി അത് ആവര്‍ത്തിക്കുകയില്ല എന്ന് ആരെങ്കിലും ദൈവത്തോടു പറഞ്ഞിട്ടുണ്ടോ?
നീ തിരസ്‌കരിക്കുന്നതുകൊണ്ട് അവിടുന്ന് നിന്റെ ഇഷ്ടംഅനുസരിച്ച് ശിക്ഷ നല്‍കണമോ? നീയാണ് ഞാനല്ല തീരുമാനിക്കേണ്ടത്. അതിനാല്‍, നിനക്ക് അറിയാവുന്നത് പ്രസ്താവിച്ചു കൊള്ളുക.
എന്റെ വാക്കു കേള്‍ക്കുന്ന വിവേകികളും ജ്ഞാനികളും പറയും:
ജോബ് അറിവില്ലാതെ സംസാരിക്കുന്നു. കാര്യമറിയാതെയാണ് അവന്‍ പറയുന്നത്.
ദുഷ്ടനെപോലെ മറുപടിപറയുന്നതുകൊണ്ട് ജോബിനെ അവസാനംവരെ പരീക്ഷിച്ചിരുന്നെങ്കില്‍!
അവന്‍ പാപം ചെയ്തു; ഇപ്പോള്‍ ധിക്കാരവും കാണിക്കുന്നു. അവന്‍ നമ്മുടെ മധ്യത്തില്‍ പരിഹസിച്ചു കൈകൊട്ടുകയും നിര്‍ത്താതെ ദൈവദൂഷണം പറയുകയും ചെയ്യുന്നു.