ജോബ് 4

എലിഫാസിന്റെ പ്രഭാഷണം
1

തേമാന്യനായ എലിഫാസ് ചോദിച്ചു:

2

സംസാരിച്ചാല്‍ നിനക്ക് അഹിതമായി തോന്നുമോ? എങ്കിലും മൗനമവലംബിക്കാന്‍ ആര്‍ക്കു കഴിയും?

3

നീ അനേകരെ ഉപദേശിച്ചിട്ടുണ്ട്; ദുര്‍ബലകരങ്ങളെ ശക്തിപ്പെടുത്തിയിട്ടുണ്ട്.

4

കാലിടറിയവരെ നിന്റെ വാക്കുകള്‍ താങ്ങിനിര്‍ത്തി; ദുര്‍ബലപാദങ്ങള്‍ക്കു നീ കരുത്തുപകര്‍ന്നു.

5

നിനക്ക് ഇതു സംഭവിച്ചപ്പോള്‍ നിന്റെ ക്ഷമ കെട്ടുപോയി. അതു നിന്നെ സ്പര്‍ശിച്ചപ്പോള്‍ നീ സംഭ്രാന്തനായിത്തീര്‍ന്നു.

6

നിന്റെ ദൈവഭക്തി നിനക്കു ബലം പകരുന്നില്ലേ? നിഷ്‌കളങ്കത നിനക്കു പ്രത്യാശ നല്‍കുന്നില്ലേ?

7

ചിന്തിച്ചു നോക്കൂ, നിഷ്‌കളങ്കന്‍ എന്നെങ്കിലും നാശ മടഞ്ഞിട്ടുണ്ടോ? നീതിനിഷ്ഠന്‍ വിച്‌ഛേദിക്കപ്പെട്ടിട്ടുണ്ടോ?

8

അനീതി ഉഴുത് തിന്‍മ വിതയ്ക്കുന്നവന്‍ അതുതന്നെ കൊയ്യുന്നതാണ് ഞാന്‍ കണ്ടിട്ടുള്ളത്.

9

ദൈവത്തിന്റെ നിശ്വാസത്തില്‍ അവര്‍ നശിക്കുന്നു; ദൈവത്തിന്റെ കോപാഗ്‌നിയില്‍ അവര്‍ ദഹിക്കുന്നു.

10

സിംഹത്തിന്റെ അലര്‍ച്ചയും ക്രൂരസിംഹത്തിന്റെ ഗര്‍ജനവും യുവസിംഹങ്ങളുടെ ദംഷ്ട്രങ്ങളും അറ്റുപോയിരിക്കുന്നു.

11

ശക്തനായ സിംഹം ഇരകിട്ടാതെ നശിക്കുന്നു; സിംഹിയുടെ കുട്ടികള്‍ ചിതറിക്കപ്പെടുന്നു.

12

ഒരു രഹസ്യവചനം ഞാന്‍ ശ്രവിച്ചു. അതിന്റെ നിമന്ത്രണം എന്റെ കാതില്‍ പതിച്ചു.

13

മനുഷ്യര്‍ ഗാഢനിദ്രയിലമരുന്ന നേരത്ത് ഈ നിശാദര്‍ശനങ്ങള്‍ ഉണര്‍ത്തുന്ന ചിന്ത

14

എന്നില്‍ ഭീതിയും ഞടുക്കവും ഉളവാക്കി, എന്റെ അസ്ഥികള്‍ പ്രകമ്പനം കൊണ്ടു.

15

ഒരാത്മാവ് എന്റെ മുഖം ഉരുമ്മിക്കടന്നുപോയി; ഞാന്‍ രോമാഞ്ചംകൊണ്ടു.

16

അതു നിശ്ചലമായി നിന്നെങ്കിലും അതിന്റെ രൂപം എനിക്ക് അവ്യക്തമായിരുന്നു. എന്റെ കണ്‍മുന്‍പില്‍ ഒരു രൂപം ഞാന്‍ ദര്‍ശിച്ചു. നിശ്ശബ്ദതയില്‍ ഒരു സ്വരം ഞാന്‍ ശ്രവിച്ചു:

17

ദൈവദൃഷ്ടിയില്‍ മര്‍ത്യന്‌ നീതിമാനാകാന്‍ കഴിയുമോ? സ്രഷ്ടാവിന്റെ മുന്‍പില്‍ മനുഷ്യന്‌ നിഷ്‌കളങ്കനാകാന്‍ സാധിക്കുമോ?

18

തന്റെ ദാസരിലും അവിടുത്തേക്ക്‌ വിശ്വാസമില്ല; തന്റെ ദൂതരില്‍പോലും അവിടുന്ന് കുറ്റം കാണുന്നു.

19

എങ്കില്‍ പൊടിയില്‍ നിന്നു രൂപംകൊണ്ട് മണ്‍പുരകളില്‍ വസിച്ച് ചിതല്‍പോലെ ചതച്ചരയ്ക്കപ്പെടുന്നവരില്‍ എത്രയധികമായിരിക്കും കുറ്റം കാണുക?

20

ഉഷസ്‌സിനും സായംസന്ധ്യയ്ക്കും മധ്യേഅവര്‍ നശിപ്പിക്കപ്പെടുന്നു; അവര്‍ എന്നേക്കുമായി നശിക്കുന്നു; ആരും ഗണ്യമാക്കുന്നില്ല.

21

ജീവതന്തു മുറിക്കപ്പെടുമ്പോള്‍ അവര്‍ മരിക്കുന്നു. അപ്പോഴും അവര്‍ വിവേകികളല്ല.