ജോബ് 5

1

വിളിച്ചുനോക്കൂ, ആരെങ്കിലും നിനക്കുത്തരം നല്‍കുമോ? ഏതു വിശുദ്ധദൂതനെയാണു നീ ആശ്രയിക്കുക?

2

ക്രോധാവേശം മൂഢനെ കൊല്ലുന്നു; അസൂയ സരളഹൃദയനെ നിഹനിക്കുന്നു.

3

ഭോഷന്‍ വേരുപിടിക്കുന്നതു ഞാന്‍ കണ്ടു. തത്ക്ഷണം അവന്റെ ഭവനത്തെ ഞാന്‍ ശപിച്ചു.

4

അവന്റെ മക്കള്‍ അഭയസ്ഥാനത്തു നിന്ന് അകലെയാണ്. കവാടത്തിങ്കല്‍ വച്ചുതന്നെ അവര്‍ തകര്‍ക്കപ്പെടുന്നു. അവരെ രക്ഷിക്കാന്‍ ആരുമില്ല.

5

അവന്റെ വിളവ് വിശക്കുന്നവന്‍ തിന്നുകളയുന്നു, മുള്ളുകളില്‍ നിന്നു പോലും അവന്‍ അത് പറിച്ചെടുക്കുന്നു. ദാഹാര്‍ത്തര്‍ അവന്റെ സമ്പത്തിനു വേണ്ടി ഉഴറുന്നു.

6

അനര്‍ഥങ്ങളുദ്ഭവിക്കുന്നത്‌ പൊടിയില്‍ നിന്നല്ല. കഷ്ടത മുളയ്ക്കുന്നത് നിലത്തുനിന്നുമല്ല.

7

അഗ്‌നിസ്ഫുലിംഗങ്ങള്‍ മുകളിലേക്കുപറക്കുന്നതുപോലെ മനുഷ്യന്‍ കഷ്ടതയിലേക്കു പിറന്നുവീഴുന്നു.

8

ഞാനായിരുന്നെങ്കില്‍ ദൈവത്തെഅന്വേഷിക്കുമായിരുന്നു. എന്റെ കാര്യം ഞാന്‍ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുമായിരുന്നു.

9

അവിടുന്ന് അഗ്രാഹ്യമായ വന്‍കാര്യങ്ങളും അദ്ഭുതങ്ങളും അസംഖ്യം ചെയ്യുന്നു.

10

അവിടുന്ന് ഭൂമിയെ മഴകൊണ്ടു നനയ്ക്കുന്നു. വയലുകളിലേക്കു വെള്ളമൊഴുക്കുന്നു.

11

അവിടുന്ന് താണവരെ ഉയര്‍ത്തുന്നു. വിലപിക്കുന്നവരെ സുരക്ഷിതത്വത്തിലേക്ക് നയിക്കുന്നു.

12

സൂത്രശാലികളുടെ ഉപായങ്ങളെ വിഫലമാക്കുന്നു; അവരുടെ കരങ്ങള്‍ വിജയം വരിക്കുന്നില്ല.

13

അവിടുന്ന് ജ്ഞാനിയെ അവന്റെ തന്നെ ഉപായങ്ങളില്‍ കുടുക്കുന്നു. ഹീനബുദ്ധികളുടെ പദ്ധതികളെഞൊടിയിടയില്‍ നശിപ്പിക്കുന്നു.

14

പകല്‍സമയത്ത് അവരെ ഇരുള്‍മൂടുന്നു. മധ്യാഹ്‌നത്തില്‍, രാത്രിയിലെന്നപോലെ അവര്‍ തപ്പിത്തടയുന്നു.

15

അവിടുന്ന് അനാഥരെ അവരുടെ വായില്‍ നിന്നും, അഗതിയെ ശക്തന്‍മാരുടെ കൈയില്‍ നിന്നും രക്ഷിക്കുന്നു.

16

ദരിദ്രന് പ്രത്യാശയുണ്ട്; അനീതി വായ് പൊത്തുന്നു.

17

ദൈവം ശാസിക്കുന്നവന്‍ ഭാഗ്യവാനാണ്. സര്‍വശക്തന്റെ ശാസനത്തെ അവഗണിക്കരുത്.

18

അവിടുന്ന് മുറിവേല്‍പ്പിക്കും; എന്നാല്‍, വച്ചുകെട്ടും; അവിടുന്ന് പ്രഹരിക്കും; എന്നാല്‍, അവിടുത്തെ കരം സുഖപ്പെടുത്തും.

19

അവിടുന്ന് ആറു കഷ്ടതകളില്‍നിന്നു നിന്നെ മോചിപ്പിക്കും, ഏഴാമതൊന്ന് നിന്നെ സ്പര്‍ശിക്കുകയില്ല.

20

ക്ഷാമകാലത്ത് മരണത്തില്‍ നിന്നും യുദ്ധകാലത്ത് വാളിന്റെ വായ്ത്തലയില്‍ നിന്നും അവിടുന്ന് നിന്നെ രക്ഷിക്കും.

21

നാവിന്റെ ക്രൂരതയില്‍ നിന്നു നീ മറയ്ക്കപ്പെടും. നാശം വരുമ്പോള്‍ നീ ഭയപ്പെടുകയില്ല.

22

നാശത്തെയും ക്ഷാമത്തെയും നീ പരിഹസിക്കും; വന്യമൃഗങ്ങളെ നീ ഭയപ്പെടുകയില്ല.

23

ഭൂമിയിലെ കല്ലുകളോട് നിനക്കു സഖ്യം ഉണ്ടാകും; കാട്ടുമൃഗങ്ങള്‍ നിന്നോട് ഇണക്കം കാണിക്കും.

24

നിന്റെ കൂടാരം സുരക്ഷിതമാണെന്ന് നീ അറിയും. നിന്റെ ആലകള്‍ പരിശോധിക്കുമ്പോള്‍ ഒന്നും നഷ്ടപ്പെട്ടതായി കാണുകയില്ല.

25

നിന്റെ പിന്‍ഗാമികള്‍ അസംഖ്യമാണെന്നും നിന്റെ സന്താനങ്ങള്‍ വയലുകളിലെ പുല്ലുപോലെ വളരുമെന്നും നീ അറിയും.

26

വിളഞ്ഞധാന്യക്കറ്റ യഥാകാലം മെതിക്കളത്തില്‍ എത്തുന്നതുപോലെ പൂര്‍ണവാര്‍ധക്യത്തില്‍ നീ ശവകുടീരത്തെ പ്രാപിക്കും.

27

ഇതു ഞങ്ങള്‍ ദീര്‍ഘകാലംകൊണ്ട് മനസ്‌സിലാക്കിയതാണ്. ഇതു സത്യമാണ്. നിന്റെ നന്‍മയ്ക്കുവേണ്ടി ഇതു ഗ്രഹിക്കുക.