ജോഷ്വാ 1

കാനാനില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നു
1

കര്‍ത്താവിന്റെ ദാസനായ മോശയുടെ മരണത്തിനുശേഷം അവന്റെ സേവകനും നൂനിന്റെ പുത്രനുമായ ജോഷ്വയോട് കര്‍ത്താവ് അരുളിച്ചെയ്തു:

2

എന്റെ ദാസന്‍ മോശ മരിച്ചു. നീയും ജനം മുഴുവനും ഉടനെ തയ്യാറായി ജോര്‍ദാന്‍ നദി കടന്ന് ഞാന്‍ ഇസ്രായേല്‍ ജനത്തിനു നല്‍കുന്ന ദേശത്തേക്കു പോവുക.

3

മോശയോടു വാഗ്ദാനം ചെയ്തിട്ടുള്ളതുപോലെ നിങ്ങള്‍ കാലുകുത്തുന്ന ദേശമെല്ലാം ഞാന്‍ നിങ്ങള്‍ക്കു തരും.

4

തെക്കുവടക്ക് മരുഭൂമി മുതല്‍ ലബനോന്‍വരെയും കിഴക്കുപടിഞ്ഞാറ്‌ യൂഫ്രട്ടീസ് മഹാനദിയും ഹിത്യരുടെ എല്ലാദേശങ്ങളുമടക്കം മഹാസമുദ്രം വരെയും നിങ്ങളുടേതായിരിക്കും.

5

നിന്റെ ആയുഷ്‌കാലത്തൊരിക്കലും ആര്‍ക്കും നിന്നെ തോല്‍പിക്കാന്‍ സാധിക്കുകയില്ല. ഞാന്‍ മോശയോടുകൂടെ എന്നപോലെ നിന്നോടുകൂടെയും ഉണ്ടായിരിക്കും.

6

ഒരിക്കലും നിന്നെ കൈവിടുകയില്ല. ശക്തനും ധീരനുമായിരിക്കുക. ഈ ജനത്തിനു നല്‍കുമെന്ന് ഇവരുടെ പിതാക്കന്‍മാരോടു ഞാന്‍ വാഗ്ദാനം ചെയ്തിരുന്ന ദേശം ഇവര്‍ക്ക് അവകാശമായി വീതിച്ചു കൊടുക്കേണ്ടതു നീയാണ്.

7

എന്റെ ദാസനായ മോശ നല്‍കിയിട്ടുള്ള എല്ലാ നിയമങ്ങളും അനുസരിക്കുകയും ശക്തനും ധീരനുമായിരിക്കുകയും ചെയ്യുക. അവയില്‍ നിന്ന് ഇടംവലം വ്യതിചലിക്കരുത്. നിന്റെ ഉദ്യമങ്ങളിലെല്ലാം നീ വിജയം വരിക്കും.

8

ന്യായപ്രമാണഗ്രന്ഥം എപ്പോഴും നിന്റെ അധരത്തിലുണ്ടായിരിക്കണം. അതില്‍ എഴുതിയിരിക്കുന്നതെല്ലാം പാലിക്കാന്‍ നീ ശ്രദ്ധിക്കണം. അതിനെക്കുറിച്ച് രാവും പകലും ധ്യാനിക്കണം. അപ്പോള്‍ നീ അഭിവൃദ്ധി പ്രാപിക്കുകയും വിജയം വരിക്കുകയും ചെയ്യും.

9

ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാന്‍ കല്‍പിച്ചിട്ടില്ലയോ? നിന്റെ ദൈവമായ കര്‍ത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും.

10

ജോഷ്വ ജനപ്രമാണികളോടു കല്‍പിച്ചു:

11

പാളയത്തിലൂടെ ചെന്ന് ജനങ്ങളോട് ഇങ്ങനെ ആജ്ഞാപിക്കുവിന്‍: വേഗം നിങ്ങള്‍ക്കാവശ്യമായവ സംഭരിക്കുവിന്‍. നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്കവകാശമായി നല്‍കാന്‍ പോകുന്ന ദേശം കൈവശപ്പെടുത്താന്‍ മൂന്നു ദിവസത്തിനുള്ളില്‍ നിങ്ങള്‍ ജോര്‍ദാന്‍ കടക്കണം.

12

റൂബന്‍, ഗാദ് ഗോത്രങ്ങളോടും മനാസ്‌സെയുടെ അര്‍ധഗോത്രത്തോടും ജോഷ്വ പറഞ്ഞു:

13

നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്ക് സ്വസ്ഥമായി വസിക്കാന്‍ ഒരു സ്ഥലം തരുകയാണ്; അവിടുന്ന് ഈ ദേശം നിങ്ങള്‍ക്കും തരും എന്ന് കര്‍ത്താവിന്റെ ദാസനായ മോശ നിങ്ങളോടു പറഞ്ഞത് അനുസ്മരിക്കുവിന്‍.

14

നിങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും കന്നുകാലികളും ജോര്‍ദാനിക്കരെ മോശ നിങ്ങള്‍ക്കു നല്‍കിയ ദേശത്തു വസിക്കട്ടെ. എന്നാല്‍, നിങ്ങളില്‍ കരുത്തന്‍മാര്‍ ആയുധം ധരിച്ച് നിങ്ങളുടെ സഹോദരന്‍മാര്‍ക്കു മുന്‍പേ പോകണം.

15

നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്കെന്നതു പോലെ നിങ്ങളുടെ സഹോദരന്‍മാര്‍ക്കും ആശ്വാസം നല്‍കുകയും അവിടുന്ന് അവര്‍ക്കു കൊടുക്കുന്ന ദേശം അവര്‍ കൈവശമാക്കുകയും ചെയ്യുന്നതുവരെ നിങ്ങള്‍ അവരെ സഹായിക്കണം. അനന്തരം മടങ്ങിവന്ന് ജോര്‍ദാനിക്കരെ കിഴക്കുവശത്ത് കര്‍ത്താവിന്റെ ദാസനായ മോശ നിങ്ങള്‍ക്ക് അവകാശമായിത്തന്നിരിക്കുന്ന സ്ഥലത്തു വസിച്ചുകൊള്ളുവിന്‍.

16

അവര്‍ ജോഷ്വയോടു പറഞ്ഞു: നീ കല്‍പിക്കുന്നതെല്ലാം ഞങ്ങള്‍ ചെയ്യാം; അയയ്ക്കുന്നിടത്തേക്കെല്ലാം ഞങ്ങള്‍ പോകാം.

17

മോശയെ എന്നതുപോലെ ഞങ്ങള്‍ എല്ലാക്കാര്യങ്ങളിലും നിന്നെയും അനുസരിക്കും. നിന്റെ ദൈവമായ കര്‍ത്താവ്, മോശയോടുകൂടെയെന്നതു പോലെ നിന്നോടു കൂടെയും ഉണ്ടായിരിക്കട്ടെ!

18

നിന്റെ ആജ്ഞകള്‍ ധിക്കരിക്കുകയും നിന്റെ വാക്കുകള്‍ അനുസരിക്കാതിരിക്കുകയും ചെയ്യുന്നവന്‍ മരിക്കണം. നീ ധീരനും ശക്തനുമായിരിക്കുക!