ജോഷ്വാ 14

ജോര്‍ദാനു പടിഞ്ഞാറ്
1

കാനാന്‍ ദേശത്ത് ഇസ്രായേല്‍ ജനത്തിന് അവകാശമായി ലഭിച്ച സ്ഥലങ്ങള്‍ ഇവയാണ്. പുരോഹിതനായ എലെയാസറും നൂനിന്റെ മകനായ ജോഷ്വയും ഇസ്രായേല്‍ ഗോത്ര പിതാക്കന്‍മാരില്‍ തലവന്‍മാരും കൂടി ഇവ അവര്‍ക്കു ഭാഗിച്ചുകൊടുത്തു.

2

കര്‍ത്താവു മോശയോടു കല്‍പിച്ചതുപോലെ ഒന്‍പതു ഗോത്രത്തിനും അര്‍ധഗോത്രത്തിനും അവകാശങ്ങള്‍ ഭാഗിച്ചുകൊടുത്തത് നറുക്കിട്ടാണ്.

3

ജോര്‍ദാനു മറുകരയില്‍ രണ്ടു ഗോത്രങ്ങള്‍ക്കും അര്‍ധഗോത്രത്തിനുമായി മോശ അവകാശം കൊടുത്തുകഴിഞ്ഞിരുന്നു. എന്നാല്‍, അവരുടെ ഇടയില്‍ ലേവ്യര്‍ക്ക് അവകാശമൊന്നും കൊടുത്തില്ല.

4

ജോസഫിന്റെ സന്തതികള്‍ മനാസ്‌സെ, എഫ്രായിം എന്നു രണ്ടു ഗോത്രങ്ങളായിരുന്നു. താമസിക്കുന്നതിനു പട്ടണങ്ങളും കന്നുകാലികളെ മേയ്ക്കുന്നതിന് പുല്‍മേടുകളും മാത്രമല്ലാതെ ലേവ്യര്‍ക്ക് അവിടെ വിഹിതമൊന്നും നല്‍കിയില്ല.

5

കര്‍ത്താവ് മോശയോടു കല്‍പിച്ചതു പോലെ തന്നെ അവര്‍ സ്ഥലം പങ്കിട്ടെടുത്തു.

6

അതിനുശേഷം യൂദായുടെ മക്കള്‍ ഗില്‍ഗാലില്‍ ജോഷ്വയുടെ അടുത്തുവന്നു. കെനീസ്യനായ യഫുന്നയുടെ മകന്‍ കാലെബ് അവനോടു പറഞ്ഞു: കര്‍ത്താവ് ദൈവപുരുഷനായ മോശയോട് എന്നെക്കുറിച്ചും നിന്നെക്കുറിച്ചും കാദെഷ് ബര്‍ണിയായില്‍വച്ച് എന്താണരുളിച്ചെയ്തതെന്നു നിനക്കറിയാമല്ലോ.

7

കാദെഷ് ബര്‍ണിയായില്‍ നിന്നു ദേശം ഒറ്റുനോക്കുന്നതിന് കര്‍ത്താവിന്റെ ദാസനായ മോശ എന്നെ അയയ്ക്കുമ്പോള്‍ എനിക്കു നാല്‍പതു വയസ്‌സുണ്ടായിരുന്നു. ഞാന്‍ സത്യാവസ്ഥ അവനെ അറിയിക്കുകയും ചെയ്തു.

8

എന്നാല്‍, എന്നോടുകൂടെ വന്ന സഹോദരന്‍മാര്‍, ജനത്തെ നിരുത്‌സാഹപ്പെടുത്തി. എന്നിട്ടും ഞാന്‍ എന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണമായി പിന്‍ചെന്നു.

9

അന്നു മോശ ശപഥം ചെയ്തു പറഞ്ഞു: നീ കാലുകുത്തിയ സ്ഥലം എന്നേക്കും നിനക്കും നിന്റെ സന്തതികള്‍ക്കും അവകാശമായിരിക്കും. എന്തെന്നാല്‍, എന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണമായും നീ പിന്‍ചെന്നിരിക്കുന്നു.

10

ഇസ്രായേല്‍ക്കാര്‍ മരുഭൂമിയില്‍ സഞ്ചരിച്ചകാലത്ത് കര്‍ത്താവ് മോശയോട് ഇക്കാര്യം സംസാരിച്ചതു മുതല്‍ നാല്‍പത്തഞ്ചു സംവത്‌സരങ്ങള്‍ അവിടുന്ന് എന്നെ ജീവിക്കാന്‍ അനുവദിച്ചു. ഇപ്പോള്‍ എനിക്ക് എണ്‍പത്തിയഞ്ചു വയസ്‌സായി.

11

മോശ എന്നെ അയച്ചപ്പോള്‍ ഉണ്ടായിരുന്ന അതേ ശക്തി ഇന്നും എനിക്കുണ്ട്. യുദ്ധം ചെയ്യാനും മറ്റെന്തിനും അന്നത്തെ ശക്തി ഇന്നും എനിക്കുണ്ട്.

12

ആകയാല്‍, കര്‍ത്താവ് അന്നു പറഞ്ഞ ഈ മലമ്പ്രദേശം എനിക്കു തന്നാലും. പ്രബലങ്ങളായ വലിയ പട്ടണങ്ങളോടു കൂടിയതും അനാക്കിമുകള്‍ വസിക്കുന്നതുമാണ് ഈ സ്ഥലം എന്നു നീ കേട്ടിട്ടുണ്ടല്ലോ. കര്‍ത്താവ് എന്നോടുകൂടെയുണ്ടെങ്കില്‍ അവിടുന്ന് എന്നോടു പറഞ്ഞിട്ടുള്ളതുപോലെ ഞാന്‍ അവരെ ഓടിച്ചുകളയും.

13

ജോഷ്വ യഫുന്നയുടെ മകനായ കാലെബിനെ അനുഗ്രഹിച്ച് അവന് ഹെബ്രോണ്‍ അവകാശമായിക്കൊടുത്തു.

14

അങ്ങനെ ഇന്നുവരെ ഹെബ്രോണ്‍ കെനീസ്യനായ യഫുന്നയുടെ മകന്‍ കാലെബിന്റെ അവകാശമാണ്. എന്തെന്നാല്‍, അവന്‍ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനെ പരിപൂര്‍ണമായി പിന്‍ചെന്നു.

15

ഹെബ്രോണിന്റെ പേരു പണ്ടു കിരിയാത്ത് അര്‍ബ്ബാ എന്നായിരുന്നു. ഇത് അനാക്കിമുകളുടെ സ്ഥലങ്ങളില്‍ ഏറ്റവും പ്രധാനമായിരുന്നു. നാട്ടില്‍ സമാധാനമുണ്ടായി.