ജോഷ്വാ 22

കിഴക്കന്‍ ഗോത്രങ്ങള്‍ മടങ്ങുന്നു
1

റൂബന്‍ - ഗാദ് ഗോത്രങ്ങളെയും മനാസ്‌സെയുടെ അര്‍ധഗോത്രത്തെയും ജോഷ്വ വിളിച്ചുകൂട്ടി.

2

അവന്‍ അവരോടു പറഞ്ഞു: കര്‍ത്താവിന്റെ ദാസനായ മോശ നിങ്ങളോടു കല്‍പിച്ചതെല്ലാം നിങ്ങള്‍ അനുസരിച്ചു. എന്റെ ആജ്ഞ നിങ്ങള്‍ അനുവര്‍ത്തിക്കുകയും ചെയ്തു.

3

നിങ്ങളുടെ സഹോദരന്‍മാരെ ഇന്നുവരെ നിങ്ങളുപേക്ഷിച്ചിട്ടില്ല. നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ കല്‍പന അനുസരിക്കുന്നതില്‍ നിങ്ങള്‍ ഉല്‍സുകരായിരുന്നു.

4

ഇപ്പോള്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവ് തന്റെ വാഗ്ദാനമനുസരിച്ച് നിങ്ങളുടെ സഹോദരന്‍മാര്‍ക്ക് സ്വസ്ഥത നല്‍കിയിരിക്കുന്നു. ആകയാല്‍ കര്‍ത്താവിന്റെ ദാസനായ മോശ ജോര്‍ദാനക്കരെ നിങ്ങള്‍ക്ക് അവകാശമായി നല്‍കിയ ദേശത്തുള്ള ഭവനങ്ങളിലേക്കു മടങ്ങുവിന്‍.

5

നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ സ്‌നേഹിക്കുകയും അവിടുത്തെ വഴികളിലൂടെ ചരിക്കുകയും, അവിടുത്തെ പ്രമാണങ്ങള്‍ അനുസരിക്കുകയും അവിടുത്തോടു വിശ്വസ്തത പുലര്‍ത്തുകയും പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും കൂടെ അവിടുത്തെ ആരാധിക്കുകയും ചെയ്യണം എന്ന് കര്‍ത്താവിന്റെ ദാസനായ മോശ നിങ്ങള്‍ക്കു നല്‍കിയിട്ടുള്ള കല്‍പനകളും നിയമങ്ങളും അനുസരിക്കുന്നതില്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.

6

ജോഷ്വ അവരെ അനുഗ്രഹിച്ചയച്ചു. അവര്‍ തങ്ങളുടെ ഭവനങ്ങളിലേക്ക് മടങ്ങി.

7

മാനാസ്‌സെയുടെ ഒരര്‍ധഗോത്രത്തിന് മോശ ബാഷാനില്‍ അവകാശം നല്‍കിയിരുന്നു. മറ്റേ അര്‍ധഗോത്രത്തിന് ജോര്‍ദാന്റെ പടിഞ്ഞാറു ഭാഗത്ത് അവരുടെ സഹോദരന്‍മാരുടെ അവകാശഭൂമിയോടു ചേര്‍ന്നു ജോഷ്വ ഓഹരി കൊടുത്തു. അവര്‍ അവരെ അനുഗ്രഹിച്ച് സ്വഭവനങ്ങളിലേക്ക് അയച്ചു.

8

അവന്‍ പറഞ്ഞു: വളരെ അധികം കന്നുകാലികള്‍, വെള്ളി, സ്വര്‍ണം, പിച്ചള, ഇരുമ്പ്, വസ്ത്രങ്ങള്‍ എന്നിവയോടുകൂടി സമ്പന്നരായി നിങ്ങളുടെ ഭവനങ്ങളിലേക്കു മടങ്ങിപ്പോകുവിന്‍; ശത്രുക്കളില്‍നിന്നു ലഭിച്ച കൊള്ള വസ്തുക്കള്‍ സഹോദരന്‍മാരുമായി പങ്കുവയ്ക്കുവിന്‍.

9

അങ്ങനെ റൂബന്‍, ഗാദ്‌ഗോത്രങ്ങളും മനാസ്‌സെയുടെ അര്‍ധഗോത്രവും ഇസ്രായേല്‍ ജനത്തോടു യാത്ര ചോദിച്ചതിനു ശേഷം കാനാന്‍ ദേശത്തുള്ള ഷീലോയില്‍വച്ചു കര്‍ത്താവിന്റെ ദാസനായ മോശയുടെ കല്‍പനയനുസരിച്ചു സ്വന്തമാക്കിയ ഗിലയാദിലുള്ള ഭവനങ്ങളിലേക്കു മടങ്ങി.

ജോര്‍ദാനു സമീപം ബലിപീഠം
10

റൂബന്‍വേഗാദു ഗോത്രങ്ങളും മനാസ്‌സെയുടെ അര്‍ധഗോത്രവും കാനാന്‍ ദേശത്ത്‌ജോര്‍ദാനു സമീപം എത്തിയപ്പോള്‍, നദീതീരത്തു വലിയൊരു ബലിപീഠം നിര്‍മിച്ചു.

11

ഇതാ, റൂബന്‍വേഗാദു ഗോത്രങ്ങളും മനാസ്‌സെയുടെ അര്‍ധഗോത്രവും ഇസ്രായേല്‍ ജനത്തിന്റെ അവകാശ ഭൂമിയില്‍, കാനാന്‍ദേശത്തിന്റെ അതിര്‍ത്തിയില്‍, ജോര്‍ദാന്റെ തീരത്ത് ഒരു ബലിപീഠം നിര്‍മിച്ചിരിക്കുന്നു എന്ന് ഇസ്രായേല്‍ജനം കേട്ടു.

12

അപ്പോള്‍, ഇസ്രായേല്‍ജനം മുഴുവനും അവരോടുയുദ്ധം ചെയ്യുന്നതിനു വേണ്ടി ഷീലോയില്‍ സമ്മേളിച്ചു.

13

ഇസ്രായേല്‍ജനം പുരോഹിതനായ എലെയാസറിന്റെ മകന്‍ ഫിനെഹാസിനെ ഗിലയാദില്‍ റൂബന്‍വേഗാദു ഗോത്രങ്ങളുടെയും മനാസ്‌സെയുടെ അര്‍ധഗോത്രത്തിന്റെയും അടുത്തേക്കയച്ചു.

14

ഇസ്രായേല്‍ ഗോത്രങ്ങളില്‍ നിന്ന് ഗോത്രത്തലവന്‍മാരായ പത്തു പേരെയും അവനോടുകൂടെ അയച്ചു.

15

അവര്‍ ഗിലയാദില്‍ റൂബന്‍ - ഗാദുഗോത്രങ്ങളുടെയും മനാസ്‌സെയുടെ അര്‍ധഗോത്രത്തിന്റെയും അടുത്തുവന്നു പറഞ്ഞു:

16

കര്‍ത്താവിന്റെ ജനമൊന്നാകെ ഇങ്ങനെ പറയുന്നു: കര്‍ത്താവിനെ അനുഗമിക്കുന്നതില്‍ നിന്നു പിന്തിരിഞ്ഞ് അവിടുത്തെ എതിര്‍ത്തുകൊണ്ട് നിങ്ങള്‍ സ്വന്തമായി ഒരു ബലിപീഠം നിര്‍മിച്ചു. ഇസ്രായേലിന്റെ ദൈവത്തിനെതിരേ എന്തൊരതിക്രമമാണ് നിങ്ങള്‍ ഇന്നു പ്രവര്‍ത്തിച്ചിരിക്കുന്നത്!

17

പെയോറില്‍വച്ച് നമ്മള്‍ പാപംചെയ്തു. അതിനു ശിക്ഷയായി കര്‍ത്താവ് ജനത്തിന്റെ മേല്‍ മഹാമാരി അയച്ചു. ആ പാപത്തില്‍നിന്ന് ഇന്നും നമ്മള്‍ ശുദ്ധരായിട്ടില്ല.

18

ഇതു പോരാഞ്ഞിട്ടാണോ കര്‍ത്താവിനെ അനുഗമിക്കുന്നതില്‍നിന്നു പിന്തിരിയാന്‍ നിങ്ങള്‍ ഭാവിക്കുന്നത്? ഇന്നു നിങ്ങള്‍ കര്‍ത്താവിനോടു മറുതലിക്കുന്നെങ്കില്‍ നാളെ അവിടുന്ന് ഇസ്രായേല്‍ജനം മുഴുവനോടുംകോപിക്കും.

19

ആകയാല്‍, നിങ്ങളുടെ ദേശം അശുദ്ധമെങ്കില്‍ കര്‍ത്താവിന്റെ കൂടാരം സ്ഥിതിചെയ്യുന്ന ദേശത്തു വന്ന് ഞങ്ങളുടെ ഇടയില്‍ ഒരു സ്ഥലം സ്വന്തമാക്കണം. നമ്മുടെ ദൈവമായ കര്‍ത്താവിന്റെ ബലിപീഠമല്ലാതെ മറ്റൊന്നു നിര്‍മിച്ചുകൊണ്ട് അവിടുത്തോടു മത്‌സരിക്കുകയോ അതിലേക്കു ഞങ്ങളെ വലിച്ചിഴയ്ക്കുകയോ ചെയ്യരുത്.

20

സേറായുടെ മകന്‍ ആഖാന്‍ നേര്‍ച്ചവസ്തുക്കളുടെ കാര്യത്തില്‍ അവിശ്വസ്തത കാണിക്കുകയും അതിന്റെ ശിക്ഷ ഇസ്രായേല്‍ജനം മുഴുവന്‍ അനുഭവിക്കുകയും ചെയ്തില്ലേ? അവന്റെ തെറ്റിന് അവന്‍ മാത്രമല്ലല്ലോ നശിക്കേണ്ടിവന്നത്!

21

റൂബന് ‍- ഗാദു ഗോത്രങ്ങളും മനാസ്‌സെയുടെ അര്‍ധഗോത്രവും ഇസ്രായേല്‍ ഗോത്രത്തലവന്‍മാരോടു പറഞ്ഞു:

22

സര്‍വശക്തനായ ദൈവമാണ് കര്‍ത്താവ്.

23

അതേ, സര്‍വശക്തനായ ദൈവംതന്നെ കര്‍ത്താവ്. അവിടുന്ന് ഇതറിയുന്നു; ഇസ്രായേലും അറിയട്ടെ. കര്‍ത്താവിനോടുള്ള മത്‌സരത്താലോ അവിശ്വസ്തതയാലോ അവിടുത്തെ അനുഗമിക്കുന്നതില്‍ നിന്നു പിന്‍തിരിയുന്നതിനോ വേണ്ടിയാണ് ബലിപീഠം പണിതതെങ്കില്‍ അവിടുന്ന് ഞങ്ങളെ ശിക്ഷിക്കട്ടെ! ഞങ്ങള്‍ അതിന്‍മേല്‍ ദഹനബലി, ധാന്യബലി, സമാധാനബലി എന്നിവ അര്‍പ്പിക്കുന്നെങ്കില്‍ അവിടുന്നു തന്നെ ഞങ്ങളോടു പ്രതികാരംചെയ്യട്ടെ!

24

ഭാവിയില്‍ നിങ്ങളുടെ മക്കള്

25

ഞങ്ങളുടെ മക്കളോട്, ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവുമായി നിങ്ങള്‍ക്ക് എന്തു ബന്ധമാണുള്ളത്, നിങ്ങള്‍ക്കും ഞങ്ങള്‍ക്കും ഇടയില്‍ അതിര്‍ത്തിയായി കര്‍ത്താവ് ജോര്‍ദാനെ നിശ്ചയിച്ചിരിക്കുന്നു, റൂബന്‍വേഗാദു ഗോത്രക്കാരായ നിങ്ങള്‍ക്ക് കര്‍ത്താവില്‍ അവകാശമില്ല എന്നു പറഞ്ഞു കര്‍ത്താവിനെ ആരാധിക്കുന്നതില്‍ നിന്ന് അവരെ അകറ്റും എന്നു ഭയന്നാണ് ഞങ്ങള്‍ ഇതു ചെയ്തത്.

26

അതുകൊണ്ട് ഒരു ബലിപീഠം നിര്‍മിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ദഹനബലിയോ ഇതര ബലിയോ അര്‍പ്പിക്കുന്നതിനല്ല അത്.

27

പ്രത്യുത, ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മധ്യേ നമ്മുടെ പിന്‍തലമുറകള്‍ക്കിടയില്‍ ഒരു സാക്ഷ്യമായാണ് അതു നിര്‍മിച്ചത്. കര്‍ത്താവിന്റെ സന്നിധിയില്‍ ഞങ്ങള്‍ ദഹനബലിയും സമാധാനബലിയും മറ്റു ബലികളും അര്‍പ്പിക്കുന്നത്, ഭാവിയില്‍ നിങ്ങളുടെ മക്കള്‍ ഞങ്ങളുടെ മക്കളോട് കര്‍ത്താവില്‍ നിങ്ങള്‍ക്ക് ഓഹരിയില്ല എന്നു പറയാതിരിക്കാന്‍ വേണ്ടിയാണ്.

28

ഞങ്ങളോടോ ഞങ്ങളുടെ പിന്‍ഗാമികളോടോ ഭാവിയില്‍ അവര്‍ ഇങ്ങനെ ചോദിക്കുകയാണെങ്കില്‍, ഞങ്ങള്‍ പറയും ബലിക്കോ ദഹനബലിക്കോ അല്ല നിങ്ങള്‍ക്കും ഞങ്ങള്‍ക്കും മധ്യേ ഒരു സാക്ഷ്യത്തിനായി കര്‍ത്താവിന്റെ ബലിപീഠത്തിന്റെ ഒരു മാതൃക ഞങ്ങളുടെ പിതാക്കന്‍മാര്‍ നിര്‍മിച്ചതാണിത്.

29

കര്‍ത്താവിന്റെ കൂടാരത്തിന്റെ മുമ്പിലുള്ള ബലിപീഠമല്ലാതെ ദഹനബലിക്കോ ധാന്യബലിക്കോ ഇതര ബലികള്‍ക്കോ വേണ്ടി മറ്റൊരു ബലിപീഠമുണ്ടാക്കി കര്‍ത്താവിനെതിരേ മത്‌സരിക്കുകയും അവിടുത്തെ മാര്‍ഗങ്ങളില്‍ നിന്നു വ്യതിചലിക്കുകയും ചെയ്യാന്‍ ഞങ്ങള്‍ക്ക് ഇടവരാതിരിക്കട്ടെ.

30

റൂബന് ‍- ഗാദ് - മനാസ്‌സെ ഗോത്രങ്ങള്‍ പറഞ്ഞ ഈ വാക്കുകേട്ട് പുരോഹിതനായ ഫിനെഹാസും അവന്റെ കൂടെയുണ്ടായിരുന്ന ശ്രേഷ്ഠന്‍മാരും ഇസ്രായേലിലെ ഗോത്രത്തലവന്‍മാരും തൃപ്തരായി.

31

പുരോഹിതനായ എലെയാസറിന്റെ മകന്‍ ഫിനെഹാസ് അവരോടു പറഞ്ഞു: കര്‍ത്താവ് നമ്മുടെ മധ്യത്തിലുണ്ടെന്ന് ഇന്നു ഞങ്ങള്‍ അറിയുന്നു. എന്തെന്നാല്‍, നിങ്ങള്‍ കര്‍ത്താവിനെതിരേ അകൃത്യം ചെയ്തില്ല. നിങ്ങള്‍ ഇസ്രായേല്‍ ജനത്തെ കര്‍ത്താവിന്റെ കോപത്തില്‍നിന്നു രക്ഷിച്ചിരിക്കുന്നു.

32

പുരോഹിതനായ എലെയാസറിന്റെ മകന്‍ ഫിനെഹാസും സമൂഹനേതാക്കളും ഗിലയാദില്‍ റൂബന്‍ - ഗാദു ഗോത്രങ്ങളുടെ അടുക്കല്‍ നിന്നു കാനാന്‍ദേശത്തു തിരിച്ചുവന്ന്, ഇസ്രായേല്‍ജനത്തെ വിവരമറിയിച്ചു.

33

ഈ വാര്‍ത്ത ഇസ്രായേലിനെ സന്തോഷിപ്പിച്ചു. റൂബന്‍ - ഗാദു ഗോത്രങ്ങള്‍ വസിക്കുന്ന നാടു നശിപ്പിക്കാന്‍ യുദ്ധം ചെയ്യുന്നതിനെക്കുറിച്ച് അവര്‍ പിന്നീടു സംസാരിച്ചില്ല. അവര്‍ ദൈവത്തെ സ്തുതിച്ചു.

34

കര്‍ത്താവാണ് ദൈവം എന്നതിന് ഇതു നമ്മുടെ ഇടയില്‍ ഒരു സാക്ഷ്യമായിരിക്കും എന്നു പറഞ്ഞ് റൂബന്‍ - ഗാദു ഗോത്രങ്ങള്‍ ആ ബലിപീഠത്തിനു സാക്ഷ്യം എന്നു പേരിട്ടു.