ജോഷ്വാ 24

ഷെക്കെമിലെ ഉടമ്പടി
1

ജോഷ്വ ഇസ്രായേല്‍ഗോത്രങ്ങളെ ഷെക്കെമില്‍ വിളിച്ചുകൂട്ടി; അവരുടെ ശ്രേഷ്ഠന്‍മാരെയും തലവന്‍മാരെയും ന്യായാധിപന്‍മാരെയും സ്ഥാനികളെയും അവന്‍ വരുത്തി. അവര്‍ കര്‍ത്താവിന്റെ സന്നിധിയില്‍ നിന്നു.

2

ജോഷ്വ അവരോടു പറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു, അബ്രാഹത്തിന്റെയും നാഹോറിന്റെയും പിതാവായ തേരാഹ്‌വരെയുള്ള നിങ്ങളുടെ പിതാക്കന്‍മാര്‍ യൂഫ്രട്ടീസിനക്കരെ മറ്റുദേവന്‍മാരെ സേവിച്ചുപോന്നു.

3

നിങ്ങളുടെ പിതാവായ അബ്രാഹത്തെ ഞാന്‍ നദിയുടെ മറുകരെനിന്നു കൊണ്ടുവരുകയും കാനാന്‍ദേശത്തുകൂടെ നയിക്കുകയും അവന്റെ സന്തതികളെ വര്‍ധിപ്പിക്കുകയും ചെയ്തു. ഞാന്‍ അവന് ഇസഹാക്കിനെ നല്‍കി.

4

ഇസഹാക്കിന് യാക്കോബിനെയും ഏസാവിനെയും കൊടുത്തു. ഏസാവിന് സെയിര്‍ മലമ്പ്രദേശം അവകാശമായിക്കൊടുത്തു. എന്നാല്‍, യാക്കോബും അവന്റെ സന്തതികളും ഈജിപ്തിലേക്കുപോയി.

5

ഞാന്‍ മോശയെയും അഹറോനെയും അവിടേക്കയച്ചു; ഈജിപ്തിന്റെ മേല്‍ മഹാമാരികളയച്ച് നിങ്ങളെ അവിടെനിന്നു മോചിപ്പിച്ചു.

6

നിങ്ങളുടെ പിതാക്കന്‍മാര്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ടു കടല്‍വരെ വന്നു. അപ്പോള്‍ ഈജിപ്തുകാര്‍ രഥങ്ങളോടും കുതിരപ്പടയോടും കൂടെ ചെങ്കടല്‍വരെ നിങ്ങളെ പിന്തുടര്‍ന്നു.

7

നിങ്ങള്‍ കര്‍ത്താവിനോടു നിലവിളിച്ചപേക്ഷിച്ചപ്പോള്‍, അവിടുന്ന് ഇസ്രായേല്യരുടെയും ഈജിപ്തുകാരുടെയും ഇടയില്‍ അന്ധകാരം വ്യാപിപ്പിച്ചു. കടല്‍ അവരുടെമേല്‍ ഒഴുകി, അവര്‍ മുങ്ങിമരിക്കാന്‍ ഇടയാക്കി. ഞാന്‍ ഈജിപ്തിനോടു ചെയ്തത് നിങ്ങള്‍ നേരില്‍ കണ്ടതാണല്ലോ. നിങ്ങള്‍ വളരെനാള്‍ മരുഭൂമിയില്‍ വസിച്ചു.

8

അനന്തരം, ജോര്‍ദാനു മറുകരെ വസിച്ചിരുന്ന അമോര്യരുടെ നാട്ടിലേക്കു ഞാന്‍ നിങ്ങളെ കൂട്ടിക്കൊണ്ടു വന്നു. അവര്‍ നിങ്ങളോടു യുദ്ധം ചെയ്‌തെങ്കിലും അവരെ നിങ്ങളുടെ കൈകളില്‍ ഞാന്‍ ഏല്‍പിച്ചു. നിങ്ങള്‍ അവരുടെ ദേശം കൈവശമാക്കുകയും നിങ്ങളുടെ മുന്‍പില്‍വച്ച് ഞാന്‍ അവരെ നശിപ്പിക്കുകയും ചെയ്തു.

9

അപ്പോള്‍ സിപ്പോറിന്റെ മകനും മൊവാബു രാജാവുമായ ബാലാക് ഇസ്രായേലിനോടു യുദ്ധം ചെയ്തു. നിങ്ങളെ ശപിക്കുന്നതിന് ബയോറിന്റെ മകന്‍ ബാലാമിനെ അവന്‍ ആളയച്ചു വരുത്തി.

10

എന്നാല്‍, ഞാന്‍ ബാലാമിനെ ശ്രവിച്ചില്ല. അതിനാല്‍, അവന്‍ നിങ്ങളെ അനുഗ്രഹിച്ചു. അങ്ങനെ ബാലാക്കിന്റെ കരങ്ങളില്‍നിന്നു നിങ്ങളെ ഞാന്‍ മോചിപ്പിച്ചു.

11

പിന്നീടു നിങ്ങള്‍ ജോര്‍ദാന്‍ കടന്നു ജറീക്കോയില്‍ എത്തി. അപ്പോള്‍ ജറീക്കോനിവാസികള്‍, അമോര്യര്‍, പെരീസ്യര്‍, കാനാന്യര്‍, ഹിത്യര്‍, ഗിര്‍ഗാഷ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവര്‍ നിങ്ങള്‍ക്കെതിരേ യുദ്ധം ചെയ്തു. എന്നാല്‍, ഞാന്‍ അവരെ നിങ്ങള്‍ക്ക് ഏല്‍പിച്ചുതന്നു.

12

ഞാന്‍ നിങ്ങള്‍ക്കു മുമ്പേ കടന്നലുകളെ അയച്ചു. അവ അമോര്യരുടെ രണ്ടു രാജാക്കന്‍മാരെ നിങ്ങളുടെ മുന്‍പില്‍നിന്ന് ഓടിച്ചു. നിങ്ങളുടെ വാളിന്റെയോ വില്ലിന്റെയോ സഹായത്താലല്ല അതു സാധിച്ചത്.

13

നിങ്ങള്‍ അദ്ധ്വാനിക്കാത്ത ഭൂമിയും നിങ്ങള്‍ പണിയാത്ത പട്ടണങ്ങളും നിങ്ങള്‍ക്കു ഞാന്‍ തന്നു; നിങ്ങള്‍ ഇന്നിവിടെ വസിക്കുന്നു. നിങ്ങള്‍ നട്ടുവളര്‍ത്താത്ത മുന്തിരിത്തോട്ടത്തിന്റെയും ഒലിവുതോട്ടത്തിന്റെയും ഫലം നിങ്ങള്‍ അനുഭവിക്കുന്നു.

14

ആകയാല്‍, കര്‍ത്താവിനെ ഭയപ്പെടുകയും ആത്മാര്‍ഥതയോടും വിശ്വസ്തതയോടുംകൂടെ അവിടുത്തെ സേവിക്കുകയുംചെയ്യുവിന്‍. ഈജിപ്തിലും നദിക്കക്കരെയും നിങ്ങളുടെ പിതാക്കന്‍മാര്‍ സേവിച്ചിരുന്ന ദേവന്‍മാരെ ഉപേക്ഷിച്ചു കര്‍ത്താവിനെ സേവിക്കുവിന്‍.

15

കര്‍ത്താവിനെ സേവിക്കുന്നതിനു മനസ്‌സില്ലെങ്കില്‍ നദിക്കക്കരെ നിങ്ങളുടെ പിതാക്കന്‍മാര്‍ സേവിച്ച ദേവന്‍മാരെയോ നിങ്ങള്‍ വസിക്കുന്ന നാട്ടിലെ അമോര്യരുടെ ദേവന്‍മാരെയോ ആരെയാണ്‌ സേവിക്കുക എന്ന് ഇന്നുതന്നെ തീരുമാനിക്കുവിന്‍. ഞാനും എന്റെ കുടുംബവും കര്‍ത്താവിനെ സേവിക്കും.

16

അപ്പോള്‍ ജനം പ്രതിവചിച്ചു: ഞങ്ങള്‍ കര്‍ത്താവിനെ വിട്ട് അന്യദേവന്‍മാരെ സേവിക്കാന്‍ ഇടയാകാതിരിക്കട്ടെ!

17

നമ്മുടെ ദൈവമായ കര്‍ത്താവാണ് നമ്മെയും നമ്മുടെ പിതാക്കന്‍ാരെയും അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍ നിന്ന് കൊണ്ടുപോരുകയും നമ്മുടെ കണ്‍മുമ്പില്‍ മഹാദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും നാം പോയ എല്ലാ വഴികളിലും, കടന്നുപോയ എല്ലാ ജനതകളുടെ ഇടയിലും, നമ്മെ സംര ക്ഷിക്കുകയും ചെയ്തത്.

18

ഈ ദേശത്തു വസിച്ചിരുന്ന അമോര്യരെയും മറ്റു ജനതകളെയും നമ്മുടെ മുന്‍പില്‍നിന്നു കര്‍ത്താവു തുരത്തി. അതിനാല്‍, ഞങ്ങളും കര്‍ത്താവിനെ സേവിക്കും; അവിടുന്നാണ് നമ്മുടെദൈവം.

19

ജോഷ്വ ജനത്തോടു പറഞ്ഞു: നിങ്ങള്‍ക്കു കര്‍ത്താവിനെ സേവിക്കാന്‍ സാധ്യമല്ല; എന്തെന്നാല്‍, അവിടുന്നു പരിശുദ്ധനായ ദൈവമാണ്; അസഹിഷ്ണുവായ ദൈവം. നിങ്ങളുടെ പാപങ്ങളും അതിക്രമങ്ങളും അവിടുന്നു ക്ഷമിക്കുകയില്ല.

20

കര്‍ത്താവിനെ വിസ്മരിച്ച് അന്യദേവന്‍മാരെ സേവിച്ചാല്‍ അവിടുന്നു നിങ്ങള്‍ക്കെതിരേ തിരിയും. നന്‍മ ചെയ്തിരുന്ന കര്‍ത്താവ് നിങ്ങള്‍ക്കു തിന്‍മ വരുത്തുകയും നിങ്ങളെ നശിപ്പിക്കുകയുംചെയ്യും.

21

അപ്പോള്‍ ജനം ജോഷ്വയോടു പറഞ്ഞു: ഇല്ല; ഞങ്ങള്‍ കര്‍ത്താവിനെ മാത്രം സേവിക്കും.

22

ജോഷ്വ പറഞ്ഞു: കര്‍ത്താവിനെ സേവിക്കാന്‍ നിങ്ങള്‍ തീരുമാനിച്ചിരിക്കുന്നു എന്നതിന് നിങ്ങള്‍തന്നെ സാക്ഷി. അവര്‍ പറഞ്ഞു: അതേ, ഞങ്ങള്‍തന്നെ സാക്ഷി.

23

അവന്‍ പറഞ്ഞു: നിങ്ങളുടെ ഇടയിലുള്ള അന്യദേവന്‍മാരെ ഉപേക്ഷിച്ച് നിങ്ങളുടെ ഹൃദയം ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിയട്ടെ!

24

ജനം വീണ്ടും ജോഷ്വയോടു പറഞ്ഞു: ഞങ്ങളുടെ ദൈവമായ കര്‍ത്താവിനെ ഞങ്ങള്‍ സേവിക്കുകയും അവിടുത്തെ വാക്കു കേള്‍ക്കുകയും ചെയ്യും.

25

അങ്ങനെ, ഷെക്കെമില്‍വച്ച് ജോഷ്വ അന്ന് ജനവുമായി ഉടമ്പടി ഉണ്ടാക്കുകയും അവര്‍ക്കുവേണ്ടി നിയമങ്ങളും ചട്ടങ്ങളും നല്‍കുകയും ചെയ്തു.

26

ജോഷ്വ ഈ വാക്കുകള്‍ കര്‍ത്താവിന്റെ നിയമഗ്രന്ഥത്തില്‍ എഴുതി. അവന്‍ വലിയ ഒരു കല്ലെടുത്ത് കര്‍ത്താവിന്റെ കൂടാരത്തിനു സമീപത്തുള്ള ഓക്കുമരത്തിന്റെ ചുവട്ടില്‍ സ്ഥാപിച്ചു.

27

ജോഷ്വ ജനത്തോടു പറഞ്ഞു: ഈ കല്ലു നമുക്കു സാക്ഷിയായിരിക്കട്ടെ. കര്‍ത്താവ് നമ്മോട് അരുളിച്ചെയ്ത എല്ലാ വചനങ്ങളും ഇതു ശ്രവിച്ചിട്ടുണ്ട്. അതിനാല്‍, നിങ്ങളുടെ ദൈവത്തോട് അവിശ്വസ്തമായി വര്‍ത്തിക്കാതിരിക്കുന്നതിന് ഇതു നിങ്ങള്‍ക്ക് സാക്ഷിയായിരിക്കട്ടെ!

28

അനന്തരം, ജോഷ്വ ജനത്തെ അവരവരുടെ അവകാശ ദേശത്തേക്ക് അയച്ചു.

ജോഷ്വയുടെ മരണം
29

പിന്നീട്, കര്‍ത്താവിന്റെ ദാസനും നൂനിന്റെ മകനുമായ ജോഷ്വ മരിച്ചു. അപ്പോള്‍, അവനു നൂറ്റിപ്പത്തു വയസ്‌സുണ്ടായിരുന്നു.

30

അവര്‍ അവനെ ഗാഷ്മലയുടെ വടക്ക് എഫ്രായിം മലമ്പ്രദേശത്തുള്ള അവന്റെ അവ കാശസ്ഥലമായ തിംമ്‌നാത്‌സേറായില്‍ സംസ്‌കരിച്ചു.

31

ജോഷ്വയുടെ കാലത്തും അവനു ശേഷവും ജീവിച്ചിരിക്കുന്നവരും കര്‍ത്താവു ഇസ്രായേലിനു ചെയ്ത എല്ലാക്കാര്യങ്ങളും കണ്ടവരുമായ ശ്രേഷ്ഠന്‍മാരുടെ കാലത്തും ഇസ്രായേല്‍ കര്‍ത്താവിനെ സേവിച്ചു.

32

ഈജിപ്തില്‍നിന്നു കൊണ്ടുവന്ന ജോസഫിന്റെ അസ്ഥികള്‍ ഇസ്രായേല്‍ജനം ഷെക്കെമില്‍ സംസ്‌കരിച്ചു. ഈ സ്ഥലം ഷെക്കെമിന്റെ പിതാവായ ഹാമോറിന്റെ മക്കളില്‍നിന്നു നൂറു വെള്ളിനാണയത്തിന് യാക്കോബ് വാങ്ങിയതാണ്. അതു ജോസഫിന്റെ സന്തതികള്‍ക്ക് അവകാശമായി.

33

അഹറോന്റെ മകനായ എലെയാസറും മരിച്ചു. അവര്‍ അവനെ ഗിബെയായില്‍ സംസ്‌കരിച്ചു. അത് അവന്റെ മകന്‍ ഫിനെഹാസിന് എഫ്രായിം മലമ്പ്രദേശത്തു ലഭിച്ച പട്ടണമാകുന്നു.