ജോഷ്വാ 6
ഇസ്രായേല്‍ ജനത്തെ ഭയന്ന് ജറീക്കോപ്പട്ടണം അടച്ചു ഭദ്രമാക്കിയിരുന്നു. ആരും പുറത്തേക്കു പോവുകയോ അകത്തേക്കു വരുകയോ ചെയ്തില്ല.
കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്തു: ഇതാ ഞാന്‍ ജറീക്കോപ്പട്ടണത്തെ അതിന്റെ രാജാവിനോടും യുദ്ധവീരന്‍മാരോടും കൂടെ നിന്റെ കരങ്ങളില്‍ ഏല്‍പിച്ചിരിക്കുന്നു.
നിങ്ങളുടെ യോദ്ധാക്കള്‍ ദിവസത്തില്‍ ഒരിക്കല്‍ പട്ടണത്തിനു ചുറ്റും നടക്കണം. ഇങ്ങനെ ആറു ദിവസം ചെയ്യണം.
ഏഴു പുരോഹിതന്‍മാര്‍ ആട്ടിന്‍കൊമ്പുകൊണ്ടുള്ള ഏഴു കാഹളവും പിടിച്ചു വാഗ്ദാനപേടകത്തിന്റെ മുമ്പിലൂടെ നടക്കണം. ഏഴാംദിവസം പുരോഹിതന്‍മാര്‍ കാഹളം മുഴക്കുകയും നിങ്ങള്‍ പട്ടണത്തിനു ചുറ്റും ഏഴു പ്രാവശ്യം നടക്കുകയുംവേണം.
അവര്‍ കാഹളം മുഴക്കുന്നതു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ആര്‍ത്തട്ടഹസിക്കണം. അപ്പോള്‍ പട്ടണത്തിന്റെ മതില്‍ നിലംപതിക്കും. നിങ്ങള്‍ നേരേ ഇരച്ചുകയറുക.
നൂനിന്റെ മകനായ ജോഷ്വ പുരോഹിതന്‍മാരെ വിളിച്ചു പറഞ്ഞു: വാഗ്ദാനപേടകമെടുക്കുക. ഏഴു പുരോഹിതന്‍മാര്‍ കര്‍ത്താവിന്റെ പേടകത്തിന്റെ മുന്‍പില്‍ ആട്ടിന്‍ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു നില്‍ക്കട്ടെ.
അവന്‍ ജനത്തോടു പറഞ്ഞു: മുന്നോട്ടു പോകുവിന്‍; പട്ടണത്തിനുചുറ്റും നടക്കുവിന്‍; ആയുധധാരികള്‍ കര്‍ത്താവിന്റെ പേടകത്തിനു മുന്‍പില്‍ നടക്കട്ടെ.
ജോഷ്വ കല്‍പിച്ചതു പോലെ ഏഴു പുരോഹിതന്‍മാര്‍, ആട്ടിന്‍കൊമ്പു കൊണ്ടുള്ള കാഹളം മുഴക്കിക്കൊണ്ട് കര്‍ത്താവിന്റെ മുന്‍പില്‍ നടന്നു. കര്‍ത്താവിന്റെ വാഗ്ദാനപേടകം അവര്‍ക്കു പിന്നാലെ ഉണ്ടായിരുന്നു.
ആയുധധാരികള്‍ കാഹളം മുഴക്കുന്ന പുരോഹിതരുടെ മുന്‍പിലും ബാക്കിയുള്ളവര്‍ വാഗ്ദാനപേടകത്തിന്റെ പിന്നിലും നടന്നു. കാഹളധ്വനി സദാ മുഴങ്ങിക്കൊണ്ടിരുന്നു.
കല്‍പന കിട്ടുന്നതുവരെ അട്ടഹസിക്കുകയോ ശബ്ദിക്കുകയോ അരുതെന്നും കല്‍പിക്കുമ്പോള്‍ അട്ടഹസിക്കണ മെന്നും ജോഷ്വ ജനത്തോടു പറഞ്ഞു.
അങ്ങനെ കര്‍ത്താവിന്റെ പേടകം പട്ടണത്തിന് ഒരു പ്രാവശ്യം പ്രദക്ഷിണം വച്ചു. അവര്‍ പാളയത്തിലേക്കു മടങ്ങി, രാത്രി കഴിച്ചു.
പിറ്റേദിവസം അതിരാവിലെ ജോഷ്വ ഉണര്‍ന്നു; പുരോഹിതന്‍മാര്‍ കര്‍ത്താവിന്റെ പേടകം എടുത്തു.
ഏഴു പുരോഹിതന്‍മാര്‍ ആട്ടിന്‍കൊമ്പു കൊണ്ടുള്ള ഏഴു കാഹളങ്ങള്‍ സദാ മുഴക്കിക്കൊണ്ടു കര്‍ത്താവിന്റെ പേടകത്തിനു മുന്‍പേ നടന്നു. ആയുധധാരികള്‍ അവര്‍ക്കു മുമ്പേയും ബാക്കിയുള്ളവര്‍ വാഗ്ദാന പേടകത്തിന്റെ പിമ്പേയും നടന്നു. കാഹളധ്വനി സദാ മുഴങ്ങിക്കൊണ്ടിരുന്നു.
രണ്ടാം ദിവസവും അവര്‍ പട്ടണത്തിനു പ്രദക്ഷിണം വയ്ക്കുകയും പാളയത്തിലേക്കു മടങ്ങുകയുംചെയ്തു. ആറു ദിവസം ഇങ്ങനെ ചെയ്തു.
ഏഴാംദിവസം അതിരാവിലെ ഉണര്‍ന്ന് ആദ്യത്തേതു പോലെ ഏഴു പ്രാവശ്യം അവര്‍ പ്രദക്ഷിണംവച്ചു. അന്നുമാത്രമേ ഏഴു പ്രാവശ്യം പ്രദക്ഷിണം വച്ചുള്ളു.
ഏഴാം പ്രാവശ്യം പുരോഹിതന്‍മാര്‍ കാഹളം മുഴക്കിയപ്പോള്‍ ജോഷ്വ ജനത്തോടു പറഞ്ഞു: അട്ടഹസിക്കുവിന്‍. ഈ പട്ടണം കര്‍ത്താവ് നിങ്ങള്‍ക്കു നല്‍കിയിരിക്കുന്നു.
പട്ടണവും അതിലുള്ള സമസ്തവും കര്‍ത്താവിനു കാഴ്ചയായി നശിപ്പിക്കപ്പെടേണ്ടതാണ്. നമ്മുടെ ദൂതന്‍മാരെ ഒളിപ്പിച്ചതിനാല്‍ വേശ്യയായ റാഹാബും അവളുടെ കുടുംബത്തിലുള്ള വരും ജീവനോടെ ഇരിക്കട്ടെ.
നശിപ്പിക്കേണ്ട ഈ പട്ടണത്തില്‍നിന്നു നിങ്ങള്‍ ഒന്നും എടുക്കരുത്; അങ്ങനെ ചെയ്താല്‍ ഇസ്രായേല്‍ പാളയത്തിനു നാശവും അനര്‍ഥവും സംഭവിക്കും.
എന്നാല്‍, വെള്ളിയും സ്വര്‍ണവും പിച്ചളയും ഇരുമ്പുംകൊണ്ടു നിര്‍മിതമായ പാത്രങ്ങള്‍ കര്‍ത്താവിനു വിശുദ്ധമാണ്; അവ കര്‍ത്താവിന്റെ ഭണ്‍ഡാരത്തില്‍ നിക്‌ഷേപിക്കണം.
കാഹളം മുഴങ്ങി. കാഹളധ്വനി കേട്ടപ്പോള്‍ ജനം ആര്‍ത്തട്ടഹസിക്കുകയും മതില്‍ നിലംപതിക്കുകയും ചെയ്തു. അവര്‍ ഇരച്ചു കയറി പട്ടണം പിടിച്ചെടുത്തു.
അതിലുള്ള സമസ്തവും അവര്‍ നിശ്‌ശേഷം നശിപ്പിച്ചു. പുരുഷന്‍മാരെയും സ്ത്രീകളെയും കുട്ടികളെയും വൃദ്ധന്‍മാരെയും ആടുമാടുകളെയും കഴുതകളെയും അവര്‍ വാളിനിരയാക്കി.
ദേശ നിരീക്ഷണത്തിനു പോയ ഇരുവരോടും ജോഷ്വ പറഞ്ഞു: നിങ്ങള്‍ ആ വേശ്യയുടെ വീട്ടില്‍ ചെന്ന് അവളോടു സത്യം ചെയ്തിരുന്നതുപോലെ അവളെയും കുടുംബാംഗങ്ങളെയും പുറത്തു കൊണ്ടുവരുവിന്‍.
ആയുവാക്കള്‍ അവിടെച്ചെന്ന് റാഹാബിനെയും അവളുടെ മാതാപിതാക്കളെയും സഹോദരരെയും ബന്ധുജനങ്ങളെയും കൊണ്ടുവന്ന് ഇസ്രായേല്‍ പാളയത്തിനു പുറത്തു താമസിപ്പിച്ചു.
പിന്നീട് അവര്‍ ആ പട്ടണവും അതിലുള്ള സമസ്തവും അഗ്‌നിക്കിരയാക്കി. പിച്ചളയും ഇരുമ്പും കൊണ്ടുണ്ടാക്കിയ പാത്രങ്ങളും സ്വര്‍ണവും വെള്ളിയും അവര്‍ കര്‍ത്താവിന്റെ ഭണ്‍ഡാഗാരത്തില്‍ നിക്‌ഷേപിച്ചു.
വേശ്യയായ റാഹാബിനെയും അവളുടെ പിതൃഭവനത്തെയും വസ്തുവകകളെയും ജോഷ്വ സംരക്ഷിച്ചു. എന്തെന്നാല്‍, ജറീക്കോ നിരീക്ഷിക്കുന്നതിനു ജോഷ്വ അയച്ച ദൂതന്‍മാരെ അവള്‍ ഒളിപ്പിച്ചു. അവളുടെ കുടുംബം ഇസ്രായേലില്‍ ഇന്നുമുണ്ട്.
ജോഷ്വ അന്ന് അവരോടു ശപഥം ചെയ്തുപറഞ്ഞു: ജറീക്കോ പുതുക്കിപ്പണിയാന്‍ തുനിയുന്നവന്‍ ശപ്തന്‍. അതിന്റെ അടിസ്ഥാനമിടാന്‍ ഒരുമ്പെടുന്നവന് അവന്റെ മൂത്തമകനും, കവാടങ്ങള്‍ നിര്‍മിക്കാന്‍ പരിശ്രമിക്കുന്നവന് അവന്റെ ഇളയമകനും നഷ്ടപ്പെടും.
കര്‍ത്താവ് ജോഷ്വയോടുകൂടെയുണ്ടായിരുന്നു. അവന്റെ കീര്‍ത്തി നാട്ടിലെങ്ങും വ്യാപിച്ചു.