യൂദിത്ത് 3

സമാധാനത്തിനുവേണ്ടിയാചിക്കുന്നു
1

അവര്‍ ദൂതന്‍മാരെ അയച്ച് സമാധാനത്തിന് അപേക്ഷിച്ചു:

2

ഇതാ നബുക്കദ്‌നേസര്‍ മഹാരാജാവിന്റെ ദാസന്‍മാരായ ഞങ്ങള്‍ അങ്ങയുടെ മുന്‍പില്‍ സാഷ്ടാംഗം നമസ്‌കരിക്കുന്നു അങ്ങേക്ക് ഇഷ്ടമുള്ളതു ഞങ്ങളോടു ചെയ്തുകൊള്ളുക.

3

ഞങ്ങളുടെ കെട്ടിടങ്ങളും നിലങ്ങളും ഗോതമ്പുവയലുകളും കന്നുകാലികളും ആട്ടിന്‍പറ്റങ്ങളും മേച്ചില്‍പുറങ്ങളും അവയുടെ ആലകളും എല്ലാം ഞങ്ങള്‍ അങ്ങേക്ക് അടിയറവയ്ക്കുന്നു. അവയോട് എന്തും ചെയ്തുകൊള്ളുക.

4

ഞങ്ങളുടെ നഗരങ്ങളും അതിലെ നിവാസികളും അങ്ങയുടെ അടിമകളാണ്. അങ്ങയുടെ ഇഷ്ടംപോലെ പ്രവര്‍ത്തിച്ചുകൊള്ളുക.

5

ജനങ്ങള്‍ വന്ന് ഇതെല്ലാം ഹോളോഫര്‍ണസിനോടു പറഞ്ഞു.

6

അവന്‍ സൈന്യസമേതം കടല്‍ത്തീരത്തേക്കിറങ്ങിച്ചെന്നു. മലമുകളിലെ നഗരങ്ങളില്‍ സൈനികത്താവളങ്ങള്‍ സ്ഥാപിക്കുകയും അവരില്‍ നിന്നു സമര്‍ഥരായ ആളുകളെ തന്നെ സഹായിക്കാന്‍ നിയോഗിക്കുകയും ചെയ്തു.

7

ഇവരും സമീപപ്രദേശങ്ങളിലെ ജനങ്ങളും അവനെ മാലയിട്ട് നൃത്തവാദ്യങ്ങളോടെ സ്വീകരിച്ചു.

8

അവന്‍ അവരുടെ ആരാധനാമന്ദിരങ്ങള്‍ തട്ടിത്തകര്‍ത്തു. അവരുടെ വിശുദ്ധമായ ഉപവനങ്ങള്‍ വെട്ടിക്കളഞ്ഞു. കാരണം, ജനതകളെല്ലാം നബുക്കദ്‌നേസറിനെമാത്രം ആരാധിക്കുന്നതിനും എല്ലാ നാവുകളും ഗോത്രങ്ങളും അവനെ ദൈവമെന്നു വിളിക്കുന്നതിനും വേണ്ടി, സ്ഥലത്തെ സകല ദേവന്‍മാരെയും നിര്‍മൂലനം ചെയ്യണമെന്നു ഹോളോഫര്‍ണസിന് ആജ്ഞ ലഭിച്ചിരുന്നു.

9

അനന്തരം, അവന്‍ ദോഥാനു സമീപം ഉന്നതമായ യൂദാപര്‍വതനിരയ്ക്ക് അഭിമുഖമായി സ്ഥിതിചെയ്യുന്ന എസ്ത്രായേലോണിന്റെ അതിര്‍ത്തിയിലെത്തി.

10

അവന്‍ ഇവിടെ ഗേബായ്ക്കും സ്‌കിഥോപ്പോളിസിനും മധ്യേ പാളയമടിച്ചു. സൈന്യത്തിനാവശ്യമായ വിഭവങ്ങള്‍ ശേഖരിക്കാന്‍ ഒരു മാസം മുഴുവന്‍ അവിടെ താമസിച്ചു.