യൂദിത്ത് 4

യൂദാ പ്രതിരോധത്തിന് ഒരുങ്ങുന്നു
1

ഇത്രയുമായപ്പോള്‍ അസ്‌സീറിയാ രാജാവായ നബുക്കദ്‌നേസറിന്റെ സര്‍വസൈന്യാധിപന്‍ ഹോളോഫര്‍ണസ് ജനതകളോടു ചെയ്ത കാര്യങ്ങളും അവരുടെ ക്‌ഷേത്രങ്ങളെ കൊള്ളയടിച്ച് നശിപ്പിച്ച രീതിയും, യൂദായിലെ ഇസ്രായേല്‍ജനം അറിഞ്ഞു.

2

അവന്റെ മുന്നേറ്റത്തില്‍ അവര്‍ അത്യന്തം ഭയപ്പെടുകയും ജറുസലെമിനെയും തങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ ആലയത്തെയും ഓര്‍ത്തു പരിഭ്രമിക്കുകയും ചെയ്തു.

3

അവര്‍ പ്രവാസത്തില്‍ നിന്നു മടങ്ങിയെത്തിയിട്ടു കുറച്ചുകാലമേ ആയിരുന്നുള്ളു. യൂദാജനം വീണ്ടും ഒന്നുചേരുകയും അശുദ്ധമാക്കപ്പെട്ട വിശുദ്ധപാത്രങ്ങള്‍, ബലിപീഠം, ദേവാലയം, എന്നിവ ശുദ്ധീകരിക്കുകയും ചെയ്തിട്ട് ഏറെക്കാലം ആയില്ല.

4

അതിനാല്‍, അവര്‍ സമരിയായിലെ ഓരോ പ്രവിശ്യയിലേക്കും കോനാ, ബേത്‌ഹോറോണ്‍, ബല്‍മായിന്‍, ജറീക്കോ, കോബ, അയസ്സോറ, സാലെം താഴ്‌വര എന്നിവിടങ്ങളിലേക്കും ദൂതന്‍മാരെ അയച്ചു.

5

അവര്‍ മലമുകളിലെ ഗ്രാമങ്ങള്‍ കൈയടക്കി സുരക്ഷിതമാക്കി. ഭക്ഷ്യവിഭവങ്ങള്‍ സംഭരിച്ച്‌ യുദ്ധത്തിനൊരുങ്ങി. കൊയ്ത്തുകഴിഞ്ഞതേ ഉണ്ടായിരുന്നുള്ളു.

6

അക്കാലത്ത് ജറുസലെമില്‍ ആയിരുന്ന പ്രധാന പുരോഹിതന്‍ യൊവാക്കിം, ബത്തൂലിയായിലും ദോഥാനു സമീപമുള്ള സമതലത്തിന്റെ എതിര്‍വശത്ത് എസ്ദ്രായേലോണിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന ബത്തൊമെസ്ത്തായിമിലും വസിച്ചിരുന്ന ജനങ്ങള്‍ക്ക്,

7

മലമ്പാതകളില്‍ നിലയുറപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് എഴുതി. കാരണം, ഇവയിലൂടെ യൂദാ ആക്രമിക്കപ്പെടാം. എന്നാല്‍, പാത ഇടുങ്ങിയതാണ്. കഷ്ടിച്ചു രണ്ടാളുകള്‍ക്ക് കടക്കാനുള്ള വീതി മാത്രമേയുള്ളു. അതിനാല്‍, കടക്കാന്‍ ശ്രമിക്കുന്ന ആരെയും നിഷ്പ്രയാസം തടഞ്ഞുനിര്‍ത്താം.

8

അങ്ങനെ പ്രധാനപുരോഹിതനായ യൊവാക്കിമും ജറുസലെമില്‍ സമ്മേളിച്ച ഇസ്രായേല്‍ജനത്തിന്റെ പ്രതിനിധിസഭയും പുറപ്പെടുവിച്ച കല്‍പന അനുസരിച്ച് ഇസ്രായേല്‍ജനം പ്രവര്‍ത്തിച്ചു.

9

ഇസ്രായേലിലെ ഓരോരുത്തരും തീക്ഷണതയോടെ ദൈവത്തെ വിളിച്ചപേക്ഷിക്കുകയും കഠിനമായി ഉപവസിച്ച് തങ്ങളെത്തന്നെ എളിമപ്പെടുത്തുകയും ചെയ്തു.

10

അവരും ഭാര്യമാരും കുട്ടികളും കന്നുകാലികളും അവിടെ വസിക്കുന്ന വിദേശികളും കൂലിവേലക്കാരും വിലയ്ക്കുവാങ്ങിയ അടിമകളും എല്ലാവരും ചാക്കുടുത്തു.

11

ജറുസലെമിലുണ്ടായിരുന്ന ഇസ്രായേലിലെ എല്ലാ പുരുഷന്‍മാരും സ്ത്രീകളും കുഞ്ഞുങ്ങളും ദേവാലയത്തിന്റെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിച്ചു. അവര്‍ തലയില്‍ ചാരം വിതറി, തങ്ങളുടെ ചാക്കുവസ്ത്രം കര്‍ത്താവിന്റെ മുന്‍പില്‍ വിരിച്ചു.

12

ബലിപീഠത്തിനുചുറ്റും ചാക്കുവസ്ത്രം നിരത്തി, തങ്ങളുടെ കുഞ്ഞുങ്ങളെ അവര്‍ക്കിരയാക്കരുതെന്നും, ഭാര്യമാരെ അവരുടെ കവര്‍ച്ചമുതലാക്കരുതെന്നും, അവകാശമായി തങ്ങള്‍ക്കു ലഭിച്ച നഗരങ്ങള്‍ നശിപ്പിക്കപ്പെടരുതെന്നും, വിജാതീയരുടെ നീചസന്തോഷങ്ങള്‍ക്കായി തങ്ങളുടെ വിശുദ്ധസ്ഥലം അശുദ്ധമാക്കാന്‍ ഇടയാക്കരുതെന്നും അവര്‍ ഏകസ്വരത്തില്‍ ഇസ്രായേലിന്റെ ദൈവത്തോടു കേണപേക്ഷിച്ചു.

13

കര്‍ത്താവ് അവരുടെ പ്രാര്‍ഥന കേട്ടു; അവരുടെ ക്ലേശങ്ങള്‍ കാണുകയും ചെയ്തു. യൂദയായിലും ജറുസലെമിലുമുള്ള ജനം സര്‍വശക്തനായ കര്‍ത്താവിന്റെ വിശുദ്ധമന്ദിരത്തിനു മുന്‍പില്‍ അനേക ദിവസം ഉപവസിച്ചു.

14

പ്രധാനപുരോഹിതന്‍ യൊവാക്കിമും കര്‍ത്താവിന്റെ മുന്‍പില്‍ ശുശ്രൂഷചെയ്യുന്ന എല്ലാ പുരോഹിതന്‍മാരും ചാക്കുടുത്ത് അനുദിന ദഹനബലികളര്‍പ്പിക്കുകയും, ജനത്തിന്റെ നേര്‍ച്ചകളും സ്വാഭീഷ്ടക്കാഴ്ചകളും സമര്‍പ്പിക്കുകയും ചെയ്തു.

15

അവര്‍ തലപ്പാവുകളില്‍ ചാരമണിഞ്ഞ്, ഇസ്രായേല്‍ ഭവനത്തെ കരുണാപൂര്‍വം കടാക്ഷിക്കണമെന്നു കര്‍ത്താവിനോട് ഉറക്കെവിളിച്ചപേക്ഷിച്ചു.