ലേവ്യര്‍ 13

ത്വഗ്രോഗങ്ങള്‍
1

കര്‍ത്താവ് മോശയോടും അഹറോനോടും അരുളിച്ചെയ്തു:

2

ഒരാളുടെ ശരീരത്തില്‍ തടിപ്പോ പരുവോ പാണ്ടോ ഉണ്ടാവുകയും അതു കുഷ്ഠമായിത്തോന്നുകയും ചെയ്താല്‍, പുരോഹിതനായ അഹറോന്റെയോ അവന്റെ പുത്രന്‍മാരായ പുരോഹിതന്‍മാരില്‍ ഒരുവന്റെയോ അടുക്കല്‍ അവനെ കൊണ്ടുപോകണം.

3

പുരോഹിതന്‍ രോഗബാധിതമായ ശരീരഭാഗം പരിശോധിക്കണം. അവിടെയുള്ള രോമം വെളുത്തതും അവിടം ചുറ്റുമുള്ള ഭാഗത്തെക്കാള്‍ കുഴിഞ്ഞതുമാണെങ്കില്‍ അത് കുഷ്ഠമാണ്. പരിശോധനയ്ക്കുശേഷം, അവന്‍ അശുദ്ധനാണെന്നു പുരോഹിതന്‍ പ്രഖ്യാപിക്കണം.

4

എന്നാല്‍, ശരീരത്തിലെ പാണ്ട് വെളുത്തതെങ്കിലും ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിഞ്ഞതോ അതിലുള്ള രോമം വെളുത്തതോ അല്ലെങ്കില്‍ അവനെ ഏഴുദിവസത്തേക്ക് പരീക്ഷണാര്‍ഥം മാറ്റിത്താമസിപ്പിക്കണം.

5

ഏഴാംദിവസം പുരോഹിതന്‍ അവനെ പരിശോധിക്കണം. രോഗം ത്വക്കില്‍ വ്യാപിക്കാതെ പൂര്‍വസ്ഥിതിയില്‍തന്നെ നില്ക്കുന്നെങ്കില്‍ ഏഴു ദിവസത്തേക്കുകൂടി മാറ്റിത്താമസിപ്പിക്കണം.

6

ഏഴാംദിവസം പുരോഹിതന്‍ അവനെ വീണ്ടും പരിശോധിക്കണം. പാണ്ട് മങ്ങിയും ത്വക്കില്‍ വ്യാപിക്കാതെയും കണ്ടാല്‍, അവന്‍ ശുദ്ധിയുള്ളവനെന്ന് പ്രഖ്യാപിക്കണം. അത് വെറുമൊരു പരുവാണ്; അവന്‍ തന്റെ വസ്ത്രങ്ങള്‍ കഴുകണം. അപ്പോള്‍ ശുദ്ധിയുള്ളവനാകും.

7

പുരോഹിത സാക്ഷ്യത്തിനുശേഷം പരു ശരീരത്തില്‍ വ്യാപിക്കുന്നെങ്കില്‍ അവന്‍ പുരോഹിതന്റെ അടുക്കല്‍ വീണ്ടും പോകണം.

8

പരിശോധനയില്‍ പരു ശരീരത്തില്‍ വ്യാപിച്ചതായിക്കണ്ടാല്‍ അവന്‍ അശുദ്ധനെന്നു പ്രഖ്യാപിക്കണം; അതു കുഷ്ഠമാണ്.

9

കുഷ്ഠം ബാധിക്കുന്നവനെ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുപോകണം.

10

പുരോഹിതന്‍ അവനെ പരിശോധിക്കണം. ശരീരത്തിലെ തടിപ്പും ആ ഭാഗത്തെ രോമവും വെളുത്തിരിക്കുകയും അതില്‍ ചലം നിറഞ്ഞിരിക്കുകയും ചെയ്താല്‍,

11

അത് പഴകിയ കുഷ്ഠമാണ്. അവന്‍ അശുദ്ധനെന്നു പ്രഖ്യാപിക്കണം. അവനെ പരീക്ഷണാര്‍ഥം മാറ്റിത്താമസിപ്പിക്കേണ്ടതില്ല.

12

തലമുതല്‍ കാലുവരെ കാണാവുന്ന ഭാഗത്തെല്ലാം കുഷ്ഠം വ്യാപിച്ചിട്ടുണ്ടെങ്കില്

13

പുരോഹിതന്‍ അവനെ പരിശോധിക്കട്ടെ. കുഷ്ഠം അവന്റെ ശരീരത്തിലെല്ലായിടവും വ്യാപിച്ചിരിക്കുന്നെങ്കില്‍ അവന്‍ ശുദ്ധിയുള്ളവനെന്ന് പ്രഖ്യാപിക്കണം. ദേഹമാസകലം വെളുത്തിരിക്കുന്നതിനാല്‍ അവന്‍ ശുദ്ധിയുള്ളവനാണ്.

14

എന്നാല്‍ പരു പൊട്ടിയൊലിക്കാന്‍ തുടങ്ങുമ്പോള്‍ അവന്‍ അശുദ്ധനായിരിക്കും.

15

പുരോഹിതന്‍ അവനെ വീണ്ടും പരിശോധിക്കണം; വ്രണം കാണപ്പെടുന്നെങ്കില്‍ അവനെ അശുദ്ധനെന്നു പ്രഖ്യാപിക്കണം. പഴുത്തുപൊട്ടിയ വ്രണം കുഷ്ഠരോഗത്തിനു തെളിവാണ്; അവന്‍ അശുദ്ധന്‍തന്നെ.

16

വ്രണം ഉണങ്ങുകയും അവിടത്തെ തൊലി വെളുത്തനിറമുള്ളതാകുകയും ചെയ്താല്‍ അവന്‍ വീണ്ടും പുരോഹിതനെ സമീപിക്കണം.

17

പരിശോധനയില്‍ വ്രണം ഉണങ്ങി, തൊലി വെളുത്തനിറം പ്രാപിച്ചിട്ടുണ്ടെങ്കില്‍ അവനെ ശുദ്ധനെന്നു പ്രഖ്യാപിക്കണം; അവന്‍ ശുദ്ധിയുള്ളവനാണ്.

18

?

19

വ്രണം ഉണങ്ങിയതിനുശേഷം, തല്‍സ്ഥാനത്ത് വെളുത്ത തടിപ്പോ ചെമപ്പുംവെളുപ്പും ചേര്‍ന്ന പാണ്ടോ ഉണ്ടായാല്‍, അതു പുരോഹിതനെ കാണിക്കണം.

20

പരിശോധനയില്‍ അവിടം ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിഞ്ഞും ആ ഭാഗത്തെ രോമം വെളുത്തുമിരുന്നാല്‍, പുരോഹിതന്‍ അവനെ അശുദ്ധനെന്നു പ്രഖ്യാപിക്കണം. അത് ആ വ്രണത്തില്‍ നിന്നുണ്ടായ കുഷ്ഠരോഗമാണ്.

21

എന്നാല്‍, രോമം വെളുക്കുകയോ ആ ഭാഗം ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിയുകയോ ചെയ്യാതെ, നിറം മങ്ങിയിരുന്നാല്‍ അവനെ പരീക്ഷണാര്‍ഥം ഏഴുദിവസത്തേക്ക് മാറ്റിത്താമസിപ്പിക്കണം.

22

പാണ്ട് ശരീരത്തില്‍ വ്യാപിച്ചിട്ടുണ്ടെങ്കില്‍ പുരോഹിതന്‍ അവനെ അശുദ്ധനെന്നു പ്രഖ്യാപിക്കണം; അവന്‍ രോഗബാധിതനാണ്.

23

എന്നാല്‍, ശരീരത്തില്‍ വ്യാപിക്കാതെ പൂര്‍വസ്ഥിതിയില്‍ തുടരുന്നെങ്കില്‍ അതു വ്രണത്തിന്റെ പാടുമാത്രമാണ്; പുരോഹിതന്‍ അവനെ ശുദ്ധനെന്നു പ്രഖ്യാപിക്കണം.

24

ശരീരത്തില്‍ പൊള്ളല്‍ ഏല്‍ക്കുകയും ആ ഭാഗത്തെ മാംസം വെളുത്തോ അരണ്ടുചെമന്നോ ഇരിക്കുകയും ചെയ്താല്‍, പുരോഹിതന്‍ അതു പരിശോധിക്കണം.

25

ആ ഭാഗത്തെ രോമം വെളുത്തും അവിടം ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിഞ്ഞുമാണെങ്കില്‍ അതു പൊള്ളലില്‍ നിന്നുണ്ടായ കുഷ്ഠമാണ്. അവനെ അശുദ്ധനായി പ്രഖ്യാപിക്കണം; അതു കുഷ്ഠം തന്നെ.

26

എന്നാല്‍, രോമം വെളുക്കുകയോ അവിടം ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിയുകയോ ചെയ്യാതെ നിറം മങ്ങിയിരുന്നാല്‍ പുരോഹിതന്‍ അവനെ ഏഴുദിവസത്തേക്ക് പരീക്ഷണാര്‍ഥം മാറ്റിത്താമസിപ്പിക്കണം.

27

ഏഴാംദിവസം അവനെ പരിശോധിക്കണം. അതു ശരീരത്തില്‍ വ്യാപിച്ചിട്ടുണ്ടെങ്കില്‍ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അതു കുഷ്ഠരോഗമാണ്.

28

എന്നാല്‍, പാണ്ട് ശരീരത്തില്‍ വ്യാപിക്കാതെ അതേ സ്ഥാനത്തുമാത്രം മങ്ങിയിരുന്നാല്‍ അതു പൊള്ളലില്‍ നിന്നുണ്ടായ തടിപ്പാണ്. പുരോഹിതന്‍ അവനെ ശുദ്ധനായി പ്രഖ്യാപിക്കണം.

29

ഒരു പുരുഷന്റെയോ സ്ത്രീയുടെയോ തലയിലോ താടിയിലോ വ്രണമുണ്ടായാല്‍, പുരോഹിതന്‍ അതു പരിശോധിക്കണം.

30

അവിടം ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിഞ്ഞതും അതിലെ രോമം നേര്‍ത്തു മഞ്ഞ നിറത്തിലുള്ളതുമാണെങ്കില്‍ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അതു ചിരങ്ങാണ്, തലയിലെയോ താടിയിലെയോ കുഷ്ഠം.

31

പുരോഹിതന്‍ ചിരങ്ങുള്ളിടം പരിശോധിക്കുമ്പോള്‍ അവിടം ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിയാതെയും അതില്‍ കറുത്ത രോമം ഇല്ലാതെയും കണ്ടാല്‍ അവനെ ഏഴു ദിവസത്തേക്കു പരീക്ഷണാര്‍ഥം മാറ്റിത്താമസിപ്പിക്കണം.

32

ഏഴാംദിവസം വീണ്ടും പരിശോധിക്കട്ടെ. ചിരങ്ങു വ്യാപിക്കുകയും ത്വക്ക് കുഴിയുകയും രോമം മഞ്ഞയ്ക്കുകയും ചെയ്തിട്ടില്ലെങ്കില്

33

അവനെ ക്ഷൗരം ചെയ്യണം; ചിരങ്ങുള്ള ഭാഗം ക്ഷൗരം ചെയ്യരുത്. അവനെ ഏഴുദിവസത്തേക്കുകൂടി പരീക്ഷണാര്‍ഥം മാറ്റിത്താമസിപ്പിക്കണം.

34

ഏഴാംദിവസം പരിശോധിക്കുമ്പോള്‍ ചിരങ്ങു ത്വക്കില്‍ വ്യാപിക്കുകയോ അവിടം കുഴിയുകയോ ചെയ്തിട്ടില്ലെങ്കില്‍ അവനെ ശുദ്ധനായി പ്രഖ്യാപിക്കണം. അവന്‍ തന്റെ വസ്ത്രങ്ങള്‍ കഴുകി ശുദ്ധനാകട്ടെ.

35

എന്നാല്‍, ശുദ്ധീകരണത്തിനുശേഷം ചിരങ്ങു പടരുകയാണെങ്കില്

36

പുരോഹിതന്‍ അവനെ പരിശോധിക്കണം. ചിരങ്ങു പടര്‍ന്നിട്ടുണ്ടെങ്കില്‍ മഞ്ഞരോമമുണ്ടോ എന്നു നോക്കേണ്ടതില്ല. അവന്‍ അശുദ്ധനാണ്.

37

പരിശോധനയില്‍ ചിരങ്ങു വ്യാപിക്കാതെ അതില്‍ കറുത്തരോമം വളര്‍ന്നിട്ടുണ്ടെങ്കില്‍ അവന്‍ രോഗവിമുക്തനായിരിക്കുന്നു. അവന്‍ ശുദ്ധനാണ്; അവനെ ശുദ്ധനായി പ്രഖ്യാപിക്കണം.

38

ഒരു പുരുഷനോ സ്ത്രീക്കോ ശരീരത്തില്‍ എവിടെയെങ്കിലും വെളുത്ത പാണ്ടുണ്ടായാല്‍

39

പുരോഹിതന്‍ അതു പരിശോധിക്കണം. പാണ്ടിനു മങ്ങിയ വെള്ളനിറമാണെങ്കില്‍ അതു ത്വക്കിലുണ്ടാകുന്ന ചുണങ്ങാണ്; അവന്‍ ശുദ്ധിയുള്ളവനാണ്.

40

തലയില്‍നിന്നു മുടി കൊഴിഞ്ഞു പോയിട്ടുള്ളവന്‍ കഷണ്ടിയാണ്; പക്‌ഷേ, അവന്‍ ശുദ്ധനാണ്.

41

തലയുടെ മുന്‍ഭാഗത്തുനിന്നു മുടി കൊഴിഞ്ഞു പോയിട്ടുള്ളവന്‍ നെറ്റിക്കഷണ്ടിയാണ്; അവന്‍ ശുദ്ധനാണ്.

42

എന്നാല്‍ തലയില്‍ കഷണ്ടിയുള്ള ഭാഗത്ത് ചെമപ്പുകലര്‍ന്ന വെളുത്ത പാണ്ടുണ്ടെങ്കില്‍ അതു കഷണ്ടിത്തലയിലുണ്ടാകുന്ന കുഷ്ഠമാണ്.

43

പുരോഹിതന്‍ അവനെ പരിശോധിക്കണം.

44

തടിപ്പു ശരീരത്തില്‍ കാണുന്നതുപോലെ ചെമപ്പുകലര്‍ന്ന വെള്ളനിറമുള്ളതാണെങ്കില്‍ അവന്‍ കുഷ്ഠരോഗിയും അശുദ്ധനുമാണ്; അവനെ അശുദ്ധനെന്നു പ്രഖ്യാപിക്കണം.

45

കുഷ്ഠമുള്ളവന്‍ കീറിയ വസ്ത്രം ധരിക്കുകയും, മുടി ചീകാതിരിക്കുകയും മേല്‍ ച്ചുണ്ട് തുണികൊണ്ടു മറയ്ക്കുകയും അശുദ്ധന്‍ അശുദ്ധന്‍ എന്നുവിളിച്ചുപറയുകയും വേണം.

46

രോഗമുള്ള കാലമെല്ലാം അവന്‍ അശുദ്ധനാണ്. അവന്‍ പാളയത്തിനു വെളിയില്‍ ഒരു പാര്‍പ്പിടത്തില്‍ ഏകനായി വസിക്കണം.

വസ്ത്രശുദ്ധി
47

കമ്പിളിവസ്ത്രത്തിലോ ചണവസ്ത്രത്തിലോ

48

അവയുടെ ഊടിലോ പാവിലോ തുകലിലോ തുകല്‍വസ്തുക്കളിലോ

49

പച്ചയോ ചെമപ്പോ ആയ കരിമ്പനുണ്ടെങ്കില്‍ അതു വ്യാപിക്കുന്നതരമാണ്. അതു പുരോഹിതനെ കാണിക്കണം.

50

അവന്‍ അതു പരിശോധിച്ചതിനുശേഷം ഏഴു ദിവസത്തേക്ക് പരീക്ഷണാര്‍ഥം അടച്ചുസൂക്ഷിക്കണം.

51

ഏഴാംദിവസം അതു വീണ്ടും പരിശോധിക്കണം. കരിമ്പന്‍ വസ്ത്രത്തില്‍ പടര്‍ന്നിട്ടുണ്ടെങ്കില്‍ - ഊടിലോ പാവിലോ തുകലിലോ തുകല്‍കൊണ്ടുണ്ടാക്കിയ വസ്തുക്കളിലോ ആകട്ടെ - അത് അശുദ്ധമാണ്; അതു കത്തിച്ചുകളയണം.

52

അതു കമ്പിളിയുടെയോ ചണത്തിന്റെയോ ഊടിലോ പാവിലോ തുകല്‍ കൊണ്ടുണ്ടാക്കിയ ഏതെങ്കിലും വസ്തുവിലോ ആകട്ടെ, അതു പടരുന്ന കരിമ്പനാണ്; അത് അഗ്‌നിയില്‍ ദഹിപ്പിക്കണം.

53

പുരോഹിതന്‍ പരിശോധിക്കുമ്പോള്‍ വസ്ത്രത്തിന്റെ ഊടിലോ പാവിലോ തുകല്‍കൊണ്ടുണ്ടാക്കിയവയിലോ കരിമ്പന്‍ വ്യാപിച്ചിട്ടില്ലെങ്കില്‍,

54

അതു കഴുകിയെടുക്കാന്‍ കല്‍പിക്കണം. അതു പരീക്ഷണാര്‍ഥം ഏഴു ദിവസത്തേക്ക് അടച്ചുസൂക്ഷിക്കണം.

55

കഴുകിയതിനുശേഷം പുരോഹിതന്‍ അതു പരിശോധിക്കണം. പാടു കണ്ടിടത്തു നിറഭേദം സംഭവിച്ചിട്ടില്ലെങ്കില്‍, കരിമ്പന്‍ വ്യാപിച്ചിട്ടില്ലെങ്കില്‍പോലും അത് അശുദ്ധമാണ്. കരിമ്പന്‍ വസ്ത്രത്തിന്റെ അകത്തോ പുറത്തോ ആകട്ടെ, അത് അഗ്‌നിയില്‍ ദഹിപ്പിക്കണം.

56

എന്നാല്‍, കഴുകിയതിനു ശേഷമുള്ള പരിശോധനയില്‍ നിറം മങ്ങിയിരിക്കുന്നതായിക്കണ്ടാല്‍ തുകലിന്റെയോ വസ്ത്രത്തിന്റെ ഊടിന്റെയോ പാവിന്റെയോ പ്രസ്തുതഭാഗം കീറിക്കളയണം.

57

വസ്ത്രത്തിന്റെ ഊടിലോ പാവിലോ തുകല്‍ വസ്തുക്കളിലോ അതു പിന്നെയും കാണുന്നെങ്കില്‍ പാടു പടരുകയാണ്.

58

ആ വസ്തു ദഹിപ്പിച്ചുകളയണം. എന്നാല്‍, കഴുകിയതിനുശേഷം വസ്ത്രത്തിന്റെ ഊടില്‍നിന്നോ പാവില്‍നിന്നോ തുകല്‍കൊണ്ടുണ്ടാക്കിയ വസ്തുവില്‍ നിന്നോ അടയാളം അപ്രത്യക്ഷമാകുന്നെങ്കില്‍ വീണ്ടും കഴുകണം; അപ്പോള്‍ അതു ശുദ്ധമാകും.

59

ഇതാണ് കമ്പിളിവസ്ത്രത്തിന്റെയോ ചണവസ്ത്രത്തിന്റെയോ ഊടിലോ പാവിലോ തുകല്‍ വസ്തുക്കളിലോ കരിമ്പന്‍ ഉണ്ടായാല്‍, അതു ശുദ്ധമോ അശുദ്ധമോ എന്നു നിര്‍ണയിക്കുന്നതിനുള്ള നിയമം.