ലേവ്യര്‍ 17

രക്തത്തിന്റെ പവിത്രത
1

കര്‍ത്താവു മോശയോടു കല്‍പിച്ചു:

2

അഹറോനോടും പുത്രന്‍മാരോടും ഇസ്രായേല്‍ ജനത്തോടും പറയുക, കര്‍ത്താവ് കല്‍പിക്കുന്നു:

3

ഇസ്രായേല്‍ ഭവനത്തിലെ ആരെങ്കിലും കാളയെയോ ചെമ്മരിയാടിനെയോ കോലാടിനെയോ പാളയത്തിനകത്തോ പുറത്തോ വച്ചു കൊല്ലുകയും,

4

ശ്രീകോവിലിനു മുന്‍പില്‍ കര്‍ത്താവിനു കാഴ്ചയായി അര്‍പ്പിക്കുന്നതിന് സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ അതിനെ കൊണ്ടുവരാതിരിക്കുകയും ചെയ്താല്‍ അതിന്റെ രക്തത്തിന് അവന്‍ ഉത്തരവാദിയായിരിക്കും. രക്തംചൊരിഞ്ഞ അവന്‍ സ്വജനത്തില്‍ നിന്നു വിച്‌ഛേദിക്കപ്പെടണം.

5

ഇത് ഇസ്രായേല്‍ ജനം മൃഗങ്ങളെ തുറസ്‌സായ സ്ഥലത്തുവച്ചു ബലിയര്‍പ്പിക്കാതെ കര്‍ത്താവിന്റെ മുന്‍പില്‍ സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ പുരോഹിതന്റെയടുത്തു കൊണ്ടുവന്ന് സമാധാനബലിയായി അവിടുത്തേക്ക് അര്‍പ്പിക്കുന്നതിനു വേണ്ടിയാണ്.

6

പുരോഹിതന്‍ അവയുടെ രക്തം സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ കര്‍ത്താവിന്റെ ബലിപീഠത്തിന്‍മേല്‍ തളിക്കുകയും മേദസ്‌സ് കര്‍ത്താവിനു പ്രീതികരമായ സൗരഭ്യത്തിനായി ദഹിപ്പിക്കുകയും ചെയ്യണം.

7

അവര്‍ ആരുടെ പിറകേ വേശ്യാവൃത്തിക്കായി നടന്നിരുന്നോ ആ പിശാചുക്കള്‍ക്ക് ഇനി ബലിയര്‍പ്പിക്കരുത്. ഇത് അവര്‍ക്ക് തലമുറതോറും എന്നേക്കുമുള്ള നിയമമാണ്.

8

നീ അവരോടു പറയുക: ഇസ്രായേല്‍ വംശത്തില്‍ നിന്നോ അവരുടെ ഇടയില്‍ വസിക്കുന്ന വിദേശികളില്‍ നിന്നോ ആരെങ്കിലും ദഹനബലിയോ മറ്റു ബലികളോ അര്‍പ്പിക്കുമ്പോള്

9

അതു കര്‍ത്താവിനര്‍പ്പിക്കാന്‍ സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ കൊണ്ടുവരാതിരുന്നാല്‍ അവന്‍ സ്വജനത്തില്‍നിന്നു വിച്‌ഛേദിക്കപ്പെടണം.

10

ഇസ്രായേല്‍ വംശത്തിലോ അവരുടെയിടയില്‍ വസിക്കുന്ന വിദേശീയരിലോ ഉള്ള ആരെങ്കിലും ഏതെങ്കിലും തരം രക്തം ഭക്ഷിച്ചാല്‍ അവനെതിരേ ഞാന്‍ മുഖം തിരിക്കും. അവനെ ഞാന്‍ സ്വജനത്തില്‍ നിന്നു വിച്‌ഛേദിച്ചുകളയും.

11

എന്തെന്നാല്‍, ശരീരത്തിന്റെ ജീവന്‍ രക്തത്തിലാണിരിക്കുന്നത്. അത് ബലിപീഠത്തിന്‍മേല്‍ ജീവനുവേണ്ടി പാപപരിഹാരം ചെയ്യാന്‍ ഞാന്‍ നല്‍കിയിരിക്കുന്നു. അതില്‍ ജീവനുള്ളതുകൊണ്ടു രക്തമാണ് പാപപരിഹാരം ചെയ്യുന്നത്.

12

നിങ്ങളോ നിങ്ങളുടെയിടയില്‍ വസിക്കുന്ന വിദേശീയരിലാരെങ്കിലുമോ രക്തം ഭക്ഷിക്കരുതെന്ന് ഞാന്‍ ഇസ്രായേല്‍ ജനത്തോടു പറഞ്ഞത് അതുകൊണ്ടാണ്.

13

ഇസ്രായേല്‍ ജനത്തില്‍ നിന്നോ അവരുടെയിടയില്‍ വസിക്കുന്ന വിദേശീയരില്‍ നിന്നോ ആരെങ്കിലും ഭക്ഷിക്കാവുന്ന ഒരു മൃഗത്തെയോ പക്ഷിയെയോ വേട്ടയാടിപ്പിടിച്ചാല്‍ അതിന്റെ രക്തം ഊറ്റിക്കളഞ്ഞ് മണ്ണിട്ടുമൂടണം.

14

എന്തെന്നാല്‍, എല്ലാ ജീവികളുടെയും ജീവന്‍ അവയുടെ രക്തത്തിലാണ്. ഒരു ജീവിയുടെയും രക്തം ഭക്ഷിക്കരുതെന്ന് ഞാന്‍ ഇസ്രായേല്‍ ജനത്തോടു പറഞ്ഞിരിക്കുന്നതും അതുകൊണ്ടുതന്നെ. ആരെങ്കിലും അതു ഭക്ഷിച്ചാല്‍ അവന്‍ ജനത്തില്‍ നിന്നു വിച്‌ഛേദിക്കപ്പെടണം.

15

ചത്തതിനെയോ കാട്ടുമൃഗം കൊന്നതിനെയോ ഭക്ഷിക്കുന്നവന്‍, സ്വദേശിയോ വിദേശിയോ ആകട്ടെ, തന്റെ വസ്ത്രം അലക്കി കുളിക്കണം. വൈകുന്നേരം വരെ അവന്‍ അശുദ്ധനായിരിക്കും. അതിനുശേഷം ശുദ്ധനാകും.

16

എന്നാല്‍, തന്റെ വസ്ത്രം അലക്കാതെയും കുളിക്കാതെയുമിരുന്നാല്‍ അവന്‍ കുറ്റക്കാരനായിരിക്കും.