ലേവ്യര്‍ 20

വിവിധ ശിക്ഷകള്‍
1

കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:

2

ഇസ്രായേല്‍ ജനത്തോടു പറയുക, ഇസ്രായേല്‍ ജനത്തിലോ ഇസ്രായേലില്‍ വന്നു വസിക്കുന്ന വിദേശികളിലോ നിന്ന് ആരെങ്കിലും തങ്ങളുടെ മക്കളില്‍ ആരെയെങ്കിലും മോളെക്കിനു ബലിയര്‍പ്പിക്കുന്നെങ്കില്‍ അവനെ കൊല്ലണം. ദേശത്തിലെ ജനങ്ങള്‍ അവനെ കല്ലെറിയണം.

3

അവനെതിരേ ഞാന്‍ എന്റെ മുഖം തിരിക്കുകയും ജനത്തില്‍ നിന്ന് അവനെ വിച്‌ഛേദിച്ചു കളയുകയും ചെയ്യും. എന്തെന്നാല്‍, അവന്‍ തന്റെ മക്കളില്‍ ഒരാളെ മോളെക്കിനു ബലിയര്‍പ്പിച്ചു. അങ്ങനെ എന്റെ വിശുദ്ധസ്ഥലം മലിനമാക്കുകയും എന്റെ പരിശുദ്ധനാമം അശുദ്ധമാക്കുകയും ചെയ്തിരിക്കുന്നു.

4

അവന്‍ തന്റെ മക്കളില്‍ ഒരാളെ മോളെക്കിനു ബലികൊടുക്കുമ്പോള്‍ ദേശവാസികള്‍ അതിനുനേരേ കണ്ണടച്ചുകളയുകയും അവനെ കൊല്ലാതിരിക്കുകയും ചെയ്താല്‍,

5

ഞാന്‍ അവനും അവന്റെ കുടുംബത്തിനു മെതിരായി എന്റെ മുഖം തിരിക്കുകയും അവനെയും മോളെക്കിനെ ആരാധിക്കുന്നതിന് അവന്റെ പിന്നാലെ പോയവരെയും സ്വജനത്തില്‍ നിന്നു വിച്‌ഛേദിച്ചുകളയുകയും ചെയ്യും.

6

ആരെങ്കിലും മന്ത്രവാദികളുടെയും കൂടോത്രക്കാരുടെയും പുറകേ പോയി അന്യദേവന്‍മാരെ ആരാധിച്ചാല്‍ അവനെതിരേ ഞാന്‍ മുഖം തിരിക്കുകയും അവനെ സ്വജനത്തില്‍ നിന്നു വിച്‌ഛേദിച്ചുകളയുകയും ചെയ്യും.

7

അതിനാല്‍, നിങ്ങളെത്തന്നെ ശുദ്ധീകരിച്ച് വിശുദ്ധരാകുവിന്‍. എന്തെന്നാല്‍, ഞാനാണ് നിങ്ങളുടെ ദൈവമായ കര്‍ത്താവ്.

8

എന്റെ പ്രമാണങ്ങള്‍ പാലിക്കുകയും അവയനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. എന്തെന്നാല്‍, ഞാനാണ് നിങ്ങളെ വിശുദ്ധീകരിക്കുന്ന കര്‍ത്താവ്.

9

പിതാവിനെയോ മാതാവിനെയോ ശപിക്കുന്നവനെ വധിക്കണം. പിതാവിനെയോ മാതാവിനെയോ ശപിച്ചതിനാല്‍ അവന്റെ രക്തം അവന്റെ മേല്‍ത്തന്നെ പതിക്കട്ടെ.

10

ഒരുവന്‍ അയല്‍ക്കാരന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്താല്‍ അവനും അവളും മരണശിക്ഷ അനുഭവിക്കണം.

11

പിതാവിന്റെ ഭാര്യയോടുകൂടെ ശയിക്കുന്നവന്‍ പിതാവിന്റെ തന്നെ നഗ്‌നത അനാവൃതമാക്കിയിരിക്കുന്നു. രണ്ടുപേര്‍ക്കും വധശിക്ഷ നല്‍കണം. അവരുടെ രക്തം അവരുടെമേല്‍ ആയിരിക്കട്ടെ.

12

ഒരാള്‍ തന്റെ മരുമകളുമൊന്നിച്ചു ശയിച്ചാല്‍ ഇരുവരെയും വധിക്കണം. അവര്‍ ഹീനകൃത്യം ചെയ്തിരിക്കുന്നു. അവരുടെ രക്തം അവരുടെമേല്‍ ആയിരിക്കട്ടെ.

13

ഒരുവന്‍ സ്ത്രീയോടുകൂടെ എന്നപോലെ പുരുഷനോടുകൂടെ ശയിച്ചാല്‍ ഇരുവരും ഹീനമായ പ്രവൃത്തിയാണു ചെയ്യുന്നത്. അവരെ വധിക്കണം. അവരുടെ രക്തം അവരുടെമേല്‍ ആയിരിക്കട്ടെ.

14

ഒരാള്‍ ഒരു സ്ത്രീയെയും അവളുടെ അമ്മയെയും പരിഗ്രഹിച്ചാല്‍ അതു ഹീനകൃത്യമാകുന്നു. നിങ്ങളുടെ ഇടയില്‍ ഇതുപോലുള്ള ഹീനകൃത്യം ഉണ്ടാകാതിരിക്കാനായി മൂന്നുപേരെയും തീയില്‍ ദഹിപ്പിക്കണം.

15

മൃഗത്തോടുകൂടെ ശയിക്കുന്നവനെ വധിക്കണം. മൃഗത്തെയും കൊല്ലണം.

16

ഒരു സ്ത്രീ ഏതെങ്കിലും മൃഗത്തെ സമീപിച്ച് അതിന്റെ കൂടെ ശയിച്ചാല്‍ അവളെയും മൃഗത്തെയും നിങ്ങള്‍ വധിക്കണം. അവര്‍ മരണശിക്ഷ അനുഭവിക്കണം. അവരുടെ രക്തം അവരുടെമേല്‍ ആയിരിക്കട്ടെ.

17

തന്റെ പിതാവില്‍നിന്നോ മാതാവില്‍ നിന്നോ ജനിച്ച സഹോദരിയെ ഒരുവന്‍ പരിഗ്രഹിക്കുകയും അവര്‍ പരസ്പരം തങ്ങളുടെ നഗ്‌നത കാണുകയും ചെയ്യുന്നത് നികൃഷ്ടമാണ്. സ്വജനത്തിന്റെ മുന്‍പില്‍വച്ച് അവരെ വധിക്കണം. അവന്‍ തന്റെ സഹോദരിയുടെ നഗ്‌നത അനാവൃതമാക്കിയിരിക്കുന്നു. അവന്‍ അതിന്റെ കുറ്റം വഹിക്കണം.

18

ഒരുവന്‍ ആര്‍ത്തവകാലത്ത് സ്ത്രീയോടുകൂടെ ശയിക്കുകയും അവളുടെ നഗ്‌നത അനാവൃതമാക്കുകയും ചെയ്താല്‍ അവന്‍ അവളുടെ സ്രാവം അനാവൃതമാക്കുന്നു; അവള്‍തന്നെതന്റെ രക്തസ്രാവവും. രണ്ടുപേരെയും സ്വജനത്തില്‍നിന്നു വിച്‌ഛേദിക്കണം.

19

മാതൃസഹോദരിയുടെയോ പിതൃസഹോദരിയുടെയോ നഗ്‌നത അനാവൃതമാക്കരുത്. എന്തെന്നാല്‍, അത് സ്വന്തം ചാര്‍ച്ചക്കാരുടെ തന്നെ നഗ്‌നത അനാവൃതമാക്കലാണ്. അവര്‍ തങ്ങളുടെ കുറ്റം വഹിക്കണം.

20

പിതൃവ്യന്റെ ഭാര്യയുമായി ശയിക്കുന്നവന്‍ പിതാവിന്റെ നഗ്‌നത അനാവൃതമാക്കുന്നു. അവരുടെ പാപം അവര്‍ വഹിക്കണം. അവര്‍ മക്കളില്ലാതെ മരിക്കണം.

21

സഹോദര ഭാര്യയെ പരിഗ്രഹിക്കുന്നത് അവിശുദ്ധമാണ്. അവന്‍ തന്റെ സഹോദരന്റെ തന്നെ നഗ്‌നതയാണ് അനാവൃതമാക്കുന്നത്. അവര്‍ക്കു സന്താനങ്ങള്‍ ഉണ്ടാകരുത്.

22

നിങ്ങള്‍ക്കു വസിക്കുവാനായി ഞാന്‍ നിങ്ങളെ എങ്ങോട്ടു നയിക്കുന്നോ ആ ദേശം നിങ്ങളെ തിരസ്‌കരിക്കാതിരിക്കാന്‍ നിങ്ങള്‍ എന്റെ നിയമങ്ങളും കല്‍പനകളും അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുവിന്‍.

23

നിങ്ങളുടെ മുന്‍പില്‍ നിന്നു ഞാന്‍ നീക്കിക്കളയുന്ന ജനതയുടെ മാര്‍ഗങ്ങള്‍ നിങ്ങള്‍ പിന്തുടരരുത്. എന്തെന്നാല്‍, ഇപ്രകാരമെല്ലാം ചെയ്തതിനാല്‍ ഞാനവരെ വെറുക്കുന്നു.

24

എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു, ഞാന്‍ നിങ്ങള്‍ക്ക് അവകാശമായി തരാന്‍ പോകുന്ന, തേനും പാലും ഒഴുകുന്ന, അവരുടെ ദേശം നിങ്ങള്‍ സ്വന്തമാക്കും. നിങ്ങളെ മറ്റു ജനതകളില്‍നിന്നു വേര്‍തിരിച്ച നിങ്ങളുടെ ദൈവമായ കര്‍ത്താവ് ഞാനാണ്.

25

അതുകൊണ്ടു നിങ്ങള്‍ ശുദ്ധവും അശുദ്ധവുമായ മൃഗങ്ങളെയും ശുദ്ധവും അശുദ്ധവുമായ പക്ഷികളെയും വേര്‍തിരിക്കണം. അശുദ്ധമെന്നു ഞാന്‍ നിര്‍ണയിച്ചിരിക്കുന്ന പക്ഷികള്‍, മൃഗങ്ങള്‍, ഇഴജന്തുക്കള്‍ എന്നിവ കൊണ്ടു നിങ്ങള്‍ അശുദ്ധരാകരുത്.

26

എന്റെ മുന്‍പില്‍ നിങ്ങള്‍ വിശുദ്ധരായിരിക്കുവിന്‍. എന്തെന്നാല്‍, കര്‍ത്താവായ ഞാന്‍ പരിശുദ്ധനാണ്. നിങ്ങള്‍ എനിക്കു സ്വന്തമാകേണ്ടതിന് ഞാന്‍ നിങ്ങളെ മറ്റു ജനങ്ങളില്‍നിന്നു വേര്‍തിരിച്ചിരിക്കുന്നു.

27

മന്ത്രവാദികളോ കൂടോത്രക്കാരോ ആയ സ്ത്രീപുരുഷന്‍മാര്‍ മരണശിക്ഷ അനുഭവിക്കണം. അവരെ കല്ലെറിഞ്ഞു കൊല്ലണം. അവരുടെ രക്തം അവരുടെമേല്‍ പതിക്കട്ടെ.