മര്‍ക്കോസ് 15

വിചാരണയും വിധിയും (മത്തായി 27: 127 : 26 ) (ലൂക്കാ 23 : 123 : 25 ) (യോഹന്നാന്‍ 18 : 2818 : 28 ) (യോഹന്നാന്‍ 19 : 1619 : 16 )
1

അതിരാവിലെതന്നെ, പുരോഹിതപ്രമുഖന്‍മാര്‍ ജനപ്രമാണികളോടും നിയമജ്ഞരോടുംന്യായാധിപസംഘം മുഴുവനോടും ചേര്‍ന്ന് ആലോചന നടത്തി. അവര്‍ യേശുവിനെ ബന്ധിച്ചു കൊണ്ടുപോയി പീലാത്തോസിനെ ഏല്‍പിച്ചു.

2

പീലാത്തോസ് അവനോടു ചോദിച്ചു: നീ യഹൂദരുടെ രാജാവാണോ? അവന്‍ മറുപടി പറഞ്ഞു: നീതന്നെ പറയുന്നു.

3

പുരോഹിതപ്രമുഖന്‍മാര്‍ അവനില്‍ പല കുറ്റങ്ങളും ആരോപിച്ചു.

4

പീലാത്തോസ് വീണ്ടും ചോദിച്ചു: നിനക്കു മറുപടിയൊന്നും പറയാനില്ലേ? നോക്കൂ! എത്ര കുറ്റങ്ങളാണ് അവര്‍ നിന്റെ മേല്‍ ആരോപിക്കുന്നത്!

5

എന്നാല്‍, യേശു മറുപടി ഒന്നും പറഞ്ഞില്ല. തന്‍മൂലം പീലാത്തോസ് വിസ്മയിച്ചു.

6

ജനം ആവശ്യപ്പെടുന്ന ഒരു തടവുകാരനെ അവന്‍ തിരുനാളില്‍ മോചിപ്പിക്കുക പതിവായിരുന്നു.

7

വിപ്ലവത്തിനിടയില്‍ കൊലപാതകം നടത്തിയ ബറാബ്ബാസ് എന്നൊരുവന്‍ വിപ്ലവകാരികളോടൊപ്പം തടങ്കലില്‍ ഉണ്ടായിരുന്നു.

8

ജനക്കൂട്ടം പീലാത്തോസിന്റെ അടുത്തു ചെന്ന് പതിവുള്ള ആനുകൂല്യത്തിന് അപേക്ഷിച്ചു.

9

അവന്‍ പറഞ്ഞു: യഹൂദരുടെ രാജാവിനെ ഞാന്‍ മോചിപ്പിച്ചുതരണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്?

10

എന്തെന്നാല്‍, അസൂയ നിമിത്തമാണു പുരോഹിതപ്രമുഖന്മാര്‍ അവനെ ഏല്‍പിച്ചുതന്നതെന്ന് അവന് അറിയാമായിരുന്നു.

11

എന്നാല്‍, ബറാബ്ബാസിനെയാണു വിട്ടുതരേണ്ടതെന്ന് ആവശ്യപ്പെടാന്‍ പുരോഹിതപ്രമുഖന്‍മാര്‍ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചു.

12

പീലാത്തോസ് വീണ്ടും അവരോടു ചോദിച്ചു: യഹൂദരുടെ രാജാവെന്നു നിങ്ങള്‍ വിളിക്കുന്നവനെ ഞാന്‍ എന്തു ചെയ്യണം?

13

അവര്‍ വിളിച്ചുപറഞ്ഞു: അവനെ ക്രൂശിക്കുക!

14

പീലാത്തോസ് ചോദിച്ചു: അവന്‍ എന്തു തിന്‍മ പ്രവര്‍ത്തി ച്ചു? അവര്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: അവനെ ക്രൂശിക്കുക!

15

അ പ്പോള്‍, പീലാത്തോസ് ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താന്‍ തീരുമാനിച്ചുകൊണ്ട്, ബറാബ്ബാസിനെ അവര്‍ക്കു വിട്ടുകൊടുക്കുകയും യേശുവിനെ ചമ്മട്ടികൊണ്ടടിപ്പിച്ചതിനുശേഷം ക്രൂശിക്കാന്‍ ഏല്‍പിച്ചുകൊടുക്കുകയും ചെയ്തു.

പടയാളികളുടെ പരിഹാസം (മത്തായി 27: 2727 : 31 ) (യോഹന്നാന്‍ 19 : 219 : 3 )
16

അനന്തരം, പടയാളികള്‍ യേശുവിനെ കൊട്ടാരത്തിനുള്ളില്‍ പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി. അവര്‍ സൈന്യവിഭാഗത്തെ മുഴുവന്‍ അണിനിരത്തി.

17

അവര്‍ അവനെ ചെമപ്പുവസ്ത്രം ധരിപ്പിക്കുകയും ഒരു മുള്‍ക്കിരീടം മെടഞ്ഞ് അണിയിക്കുകയും ചെയ്തു.

18

യഹൂദരുടെ രാജാവേ, സ്വസ്തി! എന്ന് അവര്‍ അവനെ അഭിവാദനം ചെയ്യാന്‍ തുടങ്ങി.

19

പിന്നീട് ഞാങ്ങണകൊണ്ട് അവന്റെ ശിരസ്‌സില്‍ അടിക്കുകയും അവന്റെ മേല്‍ തുപ്പുകയും മുട്ടുകുത്തി അവനെ പ്രണമിക്കുകയും ചെയ്തു.

20

അവനെ പരിഹസിച്ചശേഷം ചെമപ്പുവസ്ത്രം അഴിച്ചുമാറ്റി. അവന്റെ വ സ്ത്രം വീണ്ടും ധരിപ്പിച്ചു. പിന്നീട് അവര്‍ അവനെ കുരിശില്‍ തറയ്ക്കാന്‍ കൊണ്ടുപോയി.

കുരിശില്‍ തറയ്ക്കുന്നു (മത്തായി 27: 3227 : 44 ) (ലൂക്കാ 23 : 2623 : 43 ) (യോഹന്നാന്‍ 19 : 1719 : 27 )
21

അലക്‌സാണ്ടറിന്റെയും റൂഫസിന്റെയും പിതാവായ കിറേനാക്കാരന്‍ ശിമയോന്‍ നാട്ടിന്‍പുറത്തുനിന്നു വന്ന്, അതിലേ കടന്നുപോവുകയായിരുന്നു. യേശുവിന്റെ കുരിശു ചുമക്കാന്‍ അവര്‍ അവനെ നിര്‍ബന്ധിച്ചു.

22

തലയോടിടം എന്നര്‍ഥമുള്ള ഗോല്‍ഗോഥായില്‍ അവര്‍ അവനെ കൊണ്ടുവന്നു.

23

മീറ കലര്‍ത്തിയ വീഞ്ഞ് അവര്‍ അവനു കൊടുത്തു. അവന്‍ അതു കുടിച്ചില്ല.

24

പിന്നീട്, അവര്‍ അവനെ കുരിശില്‍ തറച്ചു. അതിനുശേഷം അവര്‍ അവന്റെ വസ്ത്രങ്ങള്‍ ഭാഗിച്ച് ഓരോരുത്തരും എടുക്കേണ്ട വീതത്തിനു കുറിയിട്ടു.

25

അവര്‍ അവനെ കുരിശില്‍ തറച്ചപ്പോള്‍ മൂന്നാം മണിക്കൂറായിരുന്നു.

26

യഹൂദരുടെ രാജാവ് എന്ന് അവന്റെ പേരില്‍ ഒരു കുറ്റപത്രവും എഴുതിവച്ചിരുന്നു.

27

അവനോടുകൂടെ രണ്ടു കവര്‍ച്ചക്കാരെയും അവര്‍ കുരിശില്‍ തറച്ചു.

28

ഒരുവനെ അവന്റെ വലത്തുവശത്തും അപരനെ ഇടത്തുവശത്തും.

29

അതിലെ കടന്നുപോയവര്‍ തല കുലുക്കികൊണ്ട് അവനെ ദുഷിച്ചുപറഞ്ഞു: ദേവാലയം നശിപ്പിച്ച്, മൂന്നു ദിവസംകൊണ്ടു വീണ്ടും പണിയുന്നവനേ,

30

നിന്നെത്തന്നെ രക്ഷിക്കുക; കുരിശില്‍നിന്ന് ഇറങ്ങിവരുക.

31

അതുപോലെതന്നെ, പുരോഹിതപ്രമുഖന്‍മാരും നിയമജ്ഞരും പരിഹാസപൂര്‍വം പരസ്പരം പറഞ്ഞു. ഇവന്‍മറ്റുള്ളവരെ രക്ഷിച്ചു. തന്നെത്തന്നെ രക്ഷിക്കാന്‍ ഇവനു സാധിക്കുന്നില്ല.

32

ഞങ്ങള്‍ കണ്ടു വിശ്വസിക്കുന്നതിനുവേണ്ടി ഇസ്രായേലിന്റെ രാജാവായ ക്രിസ്തു ഇപ്പോള്‍ കുരിശില്‍നിന്ന് ഇറങ്ങിവരട്ടെ. അവനോടൊപ്പം ക്രൂശിക്കപ്പെട്ടവരും അവനെ പരിഹസിച്ചു.

യേശുവിന്റെ മരണം (മത്തായി 27: 4527 : 56 ) (ലൂക്കാ 23 : 4423 : 49 ) (യോഹന്നാന്‍ 19 : 2819 : 30 )
33

ആറാം മണിക്കൂര്‍ മുതല്‍ ഒമ്പതാം മണിക്കൂര്‍ വരെ ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു.

34

ഒമ്പതാം മണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു: എലോയ്, എലോയ്, ലാമാ സബക്ക്ത്താനി? അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്?

35

അടുത്തു നിന്നിരുന്ന ചിലര്‍ അതുകേട്ടു പറഞ്ഞു: ഇതാ, അവന്‍ ഏലിയായെ വിളിക്കുന്നു.

36

ഒരുവന്‍ ഓടിവന്ന്, നീര്‍പ്പഞ്ഞി വിനാഗിരിയില്‍ മുക്കി, ഒരു ഞാങ്ങണമേല്‍ ചുറ്റി, അവനു കുടിക്കാന്‍ കൊടുത്തുകൊണ്ടു പറഞ്ഞു: ആകട്ടെ, അവനെ താഴെ ഇറക്കാന്‍ ഏലിയാ വരുമോ എന്ന് നമുക്കു കാണാം.

37

യേശു ഉച്ചത്തില്‍ നിലവിളിച്ച് ജീവന്‍ വെടിഞ്ഞു.

38

അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല മുകളില്‍നിന്ന് താഴെവരെ രണ്ടായി കീറി.

39

അവന് അഭിമുഖമായി നിന്നിരുന്ന ശതാധിപന്‍, അവന്‍ ഇപ്രകാരം മരിച്ചതു കണ്ടുപറഞ്ഞു: സത്യമായും ഈ മനുഷ്യന്‍ ദൈവപുത്രനായിരുന്നു.

40

ഇതെല്ലാം കണ്ടുകൊണ്ട് ദൂരെ കുറെ സ്ത്രീകളും നിന്നിരുന്നു. മഗ്ദലേന മറിയ വും യോസേയുടെയും ചെറിയ യാക്കോബിന്റെയും അമ്മയായ മറിയവും സലോമിയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

41

യേശു ഗലീലിയിലായിരുന്നപ്പോള്‍ അവനെ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്ത വരാണ് ഇവര്‍. കൂടാതെ, അവനോടുകൂടെ ജറുസലേമിലേക്കു വന്ന മറ്റനവധി സ്ത്രീകളും അവിടെ ഉണ്ടായിരുന്നു.

യേശുവിനെ സംസ്‌കരിക്കുന്നു (മത്തായി 27: 5727 : 61 ) (ലൂക്കാ 23 : 5023 : 56 ) (യോഹന്നാന്‍ 19 : 3819 : 42 )
42

അന്ന് സാബത്തിനു തൊട്ടുമുമ്പുള്ള ഒരുക്ക ദിവസമായിരുന്നു.

43

അതിനാല്‍, വൈകുന്നേരമായപ്പോള്‍ അരിമത്തെയാക്കാരനായജോസഫ് ധൈര്യപൂര്‍വം പീലാത്തോസിനെ സമീപിച്ചു. അവന്‍ ആലോചനാസംഘത്തിലെ ബഹുമാന്യനായ ഒരംഗ വും ദൈവരാജ്യം പ്രതീക്ഷിച്ചിരുന്നവനുമായിരുന്നു. അവന്‍ പീലാത്തോസിന്റെ അടു ത്തെത്തി യേശുവിന്റെ ശരീരം ചോദിച്ചു.

44

അവന്‍ മരിച്ചുകഴിഞ്ഞുവോ എന്നു പീലാത്തോസ് വിസ്മയിച്ചു. അവന്‍ ശതാധിപനെ വിളിച്ച്, അവന്‍ ഇതിനകം മരിച്ചുകഴിഞ്ഞോ എന്ന് അന്വേഷിച്ചു.

45

ശതാധിപ നില്‍നിന്നു വിവരമറിഞ്ഞതിനുശേഷം അവന്‍ മൃതദേഹം ജോസഫിനു വിട്ടുകൊടുത്തു.

46

ജോസഫ് ഒരു തുണി വാങ്ങി അവനെ താഴെയിറക്കി, അതില്‍ പൊതിഞ്ഞു പാറയില്‍ വെട്ടിയൊരുക്കിയ കല്ലറയില്‍ അവനെ സംസ്‌കരിക്കുകയും കല്ലറയുടെ വാതില്‍ക്കല്‍ ഒരു കല്ല് ഉരുട്ടിവയ്ക്കുകയും ചെയ്തു.

47

അവനെ സംസ്‌കരിച്ച സ്ഥലം മഗ്ദലേനമറിയവും യോസേയുടെ അമ്മയായ മറിയവും കണ്ടു.