സംഖ്യ 18

പുരോഹിതരും ലേവ്യരും
1

കര്‍ത്താവ് അഹറോനോട് അരുളിച്ചെയ്തു: നീയും പുത്രന്‍മാരും നിന്റെ പിതൃഭവനം മുഴുവനും വിശുദ്ധസ്ഥലത്തു സംഭവിക്കുന്ന അകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായിരിക്കും. നിങ്ങളുടെ പൗരോഹിത്യ ശുശ്രൂഷ സംബന്ധിച്ചുണ്ടാകുന്ന തെറ്റുകള്‍ നീയും പുത്രന്‍മാരും ഏറ്റെടുക്കണം.

2

നീയും പുത്രന്‍മാരും സാക്ഷ്യകൂടാരത്തിനു മുമ്പില്‍ വരുമ്പോള്‍ നിങ്ങളെ സഹായിക്കുന്നതിന് നിന്റെ പിതൃഗോത്രജരായ ലേവ്യ സഹോദരന്‍മാരെയും കൊണ്ടുവരുക.

3

അവര്‍ നിങ്ങളെ പരിചരിക്കുകയും കൂടാരത്തിലെ പരിചാരക വൃത്തികള്‍ അനുഷ്ഠിക്കുകയും ചെയ്യട്ടെ. എന്നാല്‍, വിശുദ്ധമന്ദിരത്തിലെ പാത്രങ്ങളെയോ ബലിപീഠത്തെയോ അവര്‍ സമീപിക്കരുത്; സമീപിച്ചാല്‍ അവരും നിങ്ങളും മരിക്കും.

4

അവര്‍ നിങ്ങളുടെ കൂടെ നിന്നു സമാഗമകൂടാരത്തിലെ സകല ജോലികളും ചെയ്യണം. മറ്റാരും നിങ്ങളെ സമീപിക്കരുത്.

5

ഇസ്രായേല്‍ ജനത്തിന്റെ മേല്‍ ഇനിയൊരിക്കലും ക്രോധം പതിക്കാതിരിക്കാന്‍ വിശുദ്ധ മന്ദിരത്തിന്റെയും ബലിപീഠത്തിന്റെയും ചുമതലകള്‍ നിങ്ങള്‍തന്നെ വഹിക്കണം.

6

നിന്റെ സഹോദരന്‍മാരായ ലേവ്യരെ ഇസ്രായേലില്‍നിന്നു ഞാന്‍ വേര്‍തിരിച്ചെടുത്തിരിക്കുന്നു. സമാഗമ കൂടാരത്തില്‍ ശുശ്രൂഷ ചെയ്യുന്നതിനു കര്‍ത്താവിനുള്ള ദാനമായി അവരെ ഞാന്‍ നിങ്ങള്‍ക്കു തന്നിരിക്കുന്നു.

7

ബലിപീഠവും തിരശ്ശീലയ്ക്കു പിന്നിലുള്ളവയും സംബന്ധിച്ചുള്ള പൗരോഹിത്യ ശുശ്രൂഷകളെല്ലാം നീയും പുത്രന്‍മാരും അനുഷ്ഠിക്കണം; നിങ്ങള്‍തന്നെ അതു ചെയ്യണം. പൗരോഹിത്യ ശുശ്രൂഷ നിങ്ങള്‍ക്കുള്ള ദാനമാണ്. മറ്റാരെങ്കിലും അതിനു തുനിഞ്ഞാല്‍ അവന്‍ മരണശിക്ഷ അനുഭവിക്കണം.

പുരോഹിതരുടെ വിഹിതം
8

കര്‍ത്താവ് അഹറോനോട് അരുളിച്ചെയ്തു: ഇസ്രായേല്‍ ജനം എനിക്കു സമര്‍പ്പിക്കുന്ന കാഴ്ചകള്‍ നിങ്ങളെ ഞാന്‍ ഏല്‍പിച്ചിരിക്കുന്നു. അവ നിനക്കും നിന്റെ പുത്രന്‍മാര്‍ക്കും എന്നേക്കുമുള്ള ഓഹരിയായിരിക്കും.

9

ബലിപീഠത്തിലെ അഗ്നിയില്‍ ദഹിപ്പിക്കാതെ മാറ്റിവയ്ക്കുന്ന അതിവിശുദ്ധ വസ്തുക്കളില്‍ അവര്‍ എനിക്കര്‍പ്പിക്കുന്ന വഴിപാടുകള്‍, ധാന്യബലികള്‍, പാപപരിഹാരബലികള്‍, പ്രായശ്ചിത്തബലികള്‍ എന്നിവ നിന്റെ ഓഹരിയായിരിക്കും. ഇവനീയും പുത്രന്‍മാരും അതിവിശുദ്ധമായിക്കരുതണം.

10

വിശുദ്ധമായ ഒരു സ്ഥലത്തുവച്ച് അതു ഭക്ഷിക്കണം. പുരുഷന്‍മാര്‍ക്കെല്ലാം അതില്‍നിന്നു ഭക്ഷിക്കാം; അതു വിശുദ്ധമാണ്.

11

ഇസ്രായേല്‍ ജനം നല്‍കുന്ന സകല നേര്‍ച്ചകാഴ്ച്ചകളും അവരുടെ നീരാജനങ്ങളും നിന്റേതായിരിക്കും; ഇവ നിനക്കും പുത്രന്‍മാര്‍ക്കും പുത്രിമാര്‍ക്കും ശാശ്വതാവകാശമായി ഞാന്‍ തന്നിരിക്കുന്നു. നിന്റെ കുടുംബത്തില്‍ ശുദ്ധിയുള്ളവര്‍ക്കെല്ലാം അതില്‍നിന്നു ഭക്ഷിക്കാം.

12

ഇസ്രായേല്യര്‍ ആദ്യഫലമായി കര്‍ത്താവിനു സമര്‍പ്പിക്കുന്ന ഏറ്റവും വിശിഷ്ടമായ എണ്ണയും വീഞ്ഞും ധാന്യവും ഞാന്‍ നിനക്കു നല്‍കുന്നു.

13

അവര്‍ കര്‍ത്താവിനു കൊണ്ടുവരുന്ന, തങ്ങളുടെ ദേശത്തെ ആദ്യം പാകമാകുന്ന ഫലങ്ങള്‍ നിനക്കുള്ളതായിരിക്കും; നിന്റെ കുടുംബത്തില്‍ ശുദ്ധിയുള്ളവര്‍ക്കെല്ലാം അതില്‍നിന്നു ഭക്ഷിക്കാം.

14

ഇസ്രായേലില്‍ ദൈവത്തിനു പ്രതിഷ്ഠിക്കപ്പെട്ടതൊക്കെയും നിനക്കുള്ളതായിരിക്കും.

15

അവര്‍ കര്‍ത്താവിനു സമര്‍പ്പിക്കുന്ന കടിഞ്ഞൂലുകള്‍ - മനുഷ്യന്റെയോ മൃഗത്തിന്റെയോ ആകട്ടെ - നിനക്ക് അവകാശപ്പെട്ടതായിരിക്കും. എന്നാല്‍, മനുഷ്യരുടെയും അശുദ്ധ മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ വീണ്ടെടുക്കാന്‍ അനുവദിക്കണം.

16

ഒരു മാസം പ്രായ മാകുമ്പോഴാണ് അവയെ വീണ്ടെടുക്കേണ്ടത്. അതിനുള്ള തുക, ഒരു ഷെക്കലിന് ഇരുപതു ഗേരാ എന്നു വിശുദ്ധസ്ഥലത്തു നിലവിലുള്ള നിരക്കനുസരിച്ച്, അഞ്ചു ഷെക്കല്‍ വെള്ളിയായിരിക്കണം.

17

എന്നാല്‍, പശു, ചെമ്മരിയാട്, കോലാട് എന്നിവയുടെ കടിഞ്ഞൂലുകളെ വീണ്ടെടുക്കേണ്ടതില്ല. അവ വിശുദ്ധമാണ്. അവയുടെ രക്തം ബലിപീഠത്തിന്‍മേല്‍ തളിക്കുകയും, കൊഴുപ്പ് കര്‍ത്താവിനു സുഗന്ധവാഹിയായ ദഹനബലിയായി അര്‍പ്പിക്കുകയും വേണം.

18

നീരാജനം ചെയ്ത നെഞ്ചും വലത്തെ കാല്‍ക്കുറകും പോലെ അവയുടെ മാംസം നിനക്കവകാശപ്പെട്ടതാണ്.

19

ഇസ്രായേല്‍ ജനം കര്‍ത്താവിനു നീരാജനമായി സമര്‍പ്പിക്കുന്ന വിശുദ്ധ കാഴ്ചകളെല്ലാം നിനക്കും പുത്രന്‍മാര്‍ക്കും പുത്രിമാര്‍ക്കും ശാശ്വതാവകാശമായി ഞാന്‍ നല്‍കുന്നു; കര്‍ത്താവിന്റെ സന്നിധിയില്‍ നിനക്കും സന്തതികള്‍ക്കും ഇത് എന്നേക്കും നിലനില്‍ക്കുന്ന അലംഘനീയമായ ഉടമ്പടിയായിരിക്കും.

20

കര്‍ത്താവ് അഹറോനോട് അരുളിച്ചെയ്തു: ഇസ്രായേലില്‍ നിനക്കു ഭൂമി അവകാശമായി ലഭിക്കുകയില്ല; അവരെപ്പോലെ നിനക്ക് ഓഹരിയും ഉണ്ടായിരിക്കുകയില്ല. ഞാനാണു നിന്റെ അവകാശവും ഓഹരിയും.

ലേവ്യരുടെ വിഹിതം
21

സമാഗമകൂടാരത്തില്‍ ലേവ്യര്‍ ചെയ്യുന്ന ശുശ്രൂഷയ്ക്ക്, ഇസ്രായേലില്‍നിന്നു ലഭിക്കുന്ന ദശാംശമായിരിക്കും പ്രതിഫലം.

22

പാപം ചെയ്തു മരിക്കാതിരിക്കാന്‍ ഇസ്രായേല്‍ജനം മേലില്‍ സമാഗമകൂടാരത്തെ സമീപിക്കരുത്.

23

ലേവ്യര്‍ സമാഗമകൂടാരത്തിലെ ശുശ്രൂഷകള്‍ നിര്‍വഹിക്കണം. തങ്ങളുടെ തെറ്റുകളുടെ ഉത്തരവാദിത്വവും അവര്‍ വഹിക്കണം. ഇത് എല്ലാ തലമുറകള്‍ക്കും ഉള്ള വ്യവസ്ഥയാണ്. ഇസ്രായേലില്‍ അവര്‍ക്ക് അവകാശം ഉണ്ടായിരിക്കുകയില്ല.

24

എന്നാല്‍, ഇസ്രായേല്‍ ജനം കര്‍ത്താവിനു നീരാജനമായി സമര്‍പ്പിക്കുന്ന ദശാംശം ലേവ്യര്‍ക്ക് അവകാശമായി ഞാന്‍ നല്‍കിയിരിക്കുന്നു. അതുകൊണ്ടാണ്, ഇസ്രായേല്യരുടെ ഇടയില്‍ അവര്‍ക്ക് അവകാശം ഉണ്ടായിരിക്കുകയില്ല എന്നു ഞാന്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

25

കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:

26

ലേവ്യരെ അറിയിക്കുക, ഇസ്രായേലില്‍ നിന്നു ഞാന്‍ അവകാശമായി തന്നിരിക്കുന്ന ദശാംശം നിങ്ങള്‍ വാങ്ങുമ്പോള്‍ അതിന്റെ ദശാംശം കര്‍ത്താവിനു നീരാജനമായി സമര്‍പ്പിക്കണം.

27

നിങ്ങളുടെ ഈ കാഴ്ചമെതിക്കളത്തില്‍നിന്നുള്ള ധാന്യംപോലെയും നിറഞ്ഞ ചക്കില്‍നിന്നുള്ള വീഞ്ഞുപോലെയും പരിഗണിക്കപ്പെടും.

28

ഇസ്രായേലില്‍ നിന്നു സ്വീകരിക്കുന്ന ദശാംശങ്ങളില്‍ നിന്നെല്ലാം നിങ്ങള്‍ കര്‍ത്താവിനു നീരാജനം അര്‍പ്പിക്കണം. കര്‍ത്താവിനുള്ള ഈ കാഴ്ച പുരോഹിതനായ അഹറോനു കൊടുക്കണം.

29

നിങ്ങള്‍ക്കു ലഭിക്കുന്ന കാഴ്ചകളില്‍ ഏറ്റവും ശ്രേഷ്ഠവും വിശുദ്ധവും ആയതില്‍നിന്നു കര്‍ത്താവിന്റെ നീരാജനം അവിടുത്തേക്കു സമര്‍പ്പിക്കണം.

30

ആകയാല്‍ നീ അവരോടു പറയുക: ഉത്തമഭാഗം അര്‍പ്പിച്ചുകഴിഞ്ഞ്, ബാക്കിയുള്ളതു ധാന്യവും മുന്തിരിയുംപോലെ, ലേവ്യര്‍ക്കുള്ളതാണ്.

31

സമാഗമകൂടാരത്തില്‍ ചെയ്യുന്ന ജോലിക്കുള്ള പ്രതിഫലമാകയാല്‍ നിങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അത് എവിടെവച്ചു വേണമെങ്കിലും ഭക്ഷിക്കാം.

32

ഏറ്റവും നല്ലഭാഗം നീരാജനം ചെയ്തു കഴിഞ്ഞാല്‍, പിന്നെ അതുനിമിത്തം നിങ്ങള്‍ക്കു കുറ്റമുണ്ടാകയില്ല. ഇസ്രായേല്‍ അര്‍പ്പിച്ച വിശുദ്ധ വസ്തുക്കളെ നിങ്ങള്‍ അശുദ്ധമാക്കുന്നില്ല; അതുകൊണ്ടു നിങ്ങള്‍ മരിക്കുകയില്ല.