സംഖ്യ 25

പെയോറിലെ ബാല്‍
1

ഷിത്തിമില്‍ പാര്‍ക്കുമ്പോള്‍ മൊവാബ്യ സ്ത്രീകളുമായി ഇസ്രായേല്‍ ജനം വേശ്യാവൃത്തിയില്‍ ഏര്‍പ്പെടാന്‍ തുടങ്ങി.

2

അവര്‍ തങ്ങളുടെ ദേവന്‍മാരുടെ ബലികള്‍ക്ക് ഇസ്രായേല്‍ക്കാരെ ക്ഷണിച്ചു. അവര്‍ അവരോടു ചേര്‍ന്നു ഭക്ഷിക്കുകയും ദേവന്‍മാരെ ആരാധിക്കുകയും ചെയ്തു.

3

അങ്ങനെ ഇസ്രായേല്‍ പെയോറിലെ ബാലിനു സേവ ചെയ്തു; അവര്‍ക്കെതിരേ കര്‍ത്താവിന്റെ കോപം ജ്വലിച്ചു.

4

അവിടുന്ന് മോശയോട് അരുളിച്ചെയ്തു: ജനത്തിന്റെ തലവന്‍മാരെ പിടിച്ച്, കര്‍ത്താവിന്റെ മുമ്പാകെ പരസ്യമായി തൂക്കിലിടുക. കര്‍ത്താവിന്റെ ഉഗ്രകോപം ജനങ്ങളില്‍നിന്നു മാറിപ്പോകട്ടെ.

5

മോശ ഇസ്രായേലിലെ ന്യായാധിപന്‍മാരോടു പറഞ്ഞു: നിങ്ങള്‍ ഓരോരുത്തരും പെയോറിലെ ബാലിന്റെ അടിമകളായിത്തീര്‍ന്ന നിങ്ങളുടെ ആളുകളെ വധിക്കുക.

6

മോശയും സമാഗമകൂടാര വാതില്‍ക്കല്‍ വിലപിച്ചുകൊണ്ടുനിന്ന ഇസ്രായേല്‍ ജനം മുഴുവനും കാണ്‍കെ ഒരു ഇസ്രായേല്‍ക്കാരന്‍ തന്റെ വീട്ടിലേക്ക് ഒരു മിദിയാന്‍സ്ത്രീയെ കൂട്ടിക്കൊണ്ടു വന്നു.

7

പുരോഹിതനായ അഹറോന്റെ പുത്രനായ എലെയാസറിന്റെ പുത്രന്‍ ഫിനെഹാസ് ഇതുകണ്ട് എഴുന്നേറ്റ് ഒരു കുന്തവുമെടുത്തു കൊണ്ടു സമൂഹത്തില്‍ നിന്നു പുറത്തു പോയി.

8

ആ ഇസ്രായേല്യന്റെ പുറകേ അവന്‍ അകത്തുചെന്ന് അവരിരുവരുടെയും - ഇസ്രായേല്യന്റെയും സ്ത്രീയുടെയും - ഉദരം തുളഞ്ഞു കടക്കുംവിധം കുത്തി. അങ്ങനെ ഇസ്രായേല്‍ ജനത്തെ ബാധിച്ച മഹാമാരി നിലച്ചു.

9

മഹാമാരികൊണ്ടു മരണമടഞ്ഞവര്‍ ഇരുപത്തി നാലായിരംപേരാണ്.

10

കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:

11

പുരോഹിതനായ അഹറോന്റെ പുത്രനായ എലെയാസറിന്റെ മകന്‍ ഫിനെഹാസ് ഇസ്രായേല്‍ ജനത്തിന്റെ ഇടയില്‍ എന്റെ തീക്ഷ്ണതയ്‌ക്കൊത്തവണ്ണം പ്രവര്‍ത്തിച്ച് എന്റെ ക്രോധം അവരില്‍നിന്ന് അ കറ്റിയിരിക്കുന്നു. അതിനാല്‍, കോപം ജ്വലിച്ചു ഞാനവരെ സംഹരിച്ചില്ല.

12

ആകയാല്‍, അവനുമായി ഞാന്‍ സമാധാനത്തിന്റെ ഉടമ്പടി സ്ഥാപിക്കുന്നു.

13

അത് അവനും അവനുശേഷം അവന്റെ സന്തതികള്‍ക്കും നിത്യപൗരോഹിത്യത്തിന്റെ ഉടമ്പടിയായിരിക്കും. കാരണം, അവന്‍ തന്റെ ദൈവത്തിനു വേണ്ടി തീക്ഷ്ണത കാണിക്കുകയും ഇസ്രായേല്‍ ജനത്തിനു വേണ്ടി പ്രായശ്ചിത്തം അനുഷ്ഠിക്കുകയും ചെയ്തു.

14

മിദിയാന്‍കാരിയോടൊപ്പം വധിക്കപ്പെട്ട ഇസ്രായേല്യന്‍ ശിമയോന്‍ ഗോത്രത്തില്‍ പെട്ട ഒരു കുടുംബത്തലവനായ സാലുവിന്റെ മകന്‍ സിമ്രി ആണ്.

15

കൊല്ലപ്പെട്ട മിദിയാന്‍കാരി, മിദിയാന്‍ വംശത്തില്‍ പെട്ട ഒരു കുടുംബത്തലവനായ സൂറിന്റെ മകള്‍ കൊസ്ബി ആകുന്നു.

16

കര്‍ത്താവു മോശയോട് അരുളിച്ചെയ്തു :

17

മിദിയാന്യരെ ആക്രമിച്ചു നിശ്ശേഷം സംഹരിക്കുക.

18

കാരണം, പെയോറിന്റെ കാര്യത്തിലും പെയോര്‍ നിമിത്തമുണ്ടായ മഹാമാരിയുടെ നാളില്‍ വധിക്കപ്പെട്ട അവരുടെ സഹോദരിയും മിദിയാന്‍ പ്രമാണിയുടെ മകളുമായ കൊസ്ബിയുടെ കാര്യത്തിലും ചെയ്ത ചതിപ്രയോഗങ്ങളാല്‍ മിദിയാന്‍കാര്‍ നിങ്ങളെ വളരെയധികം ക്ലേശിപ്പിച്ചു.