സംഖ്യ 34

കാനാന്‍ ദേശം, അതിരുകള്‍
1

കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:

2

ഇസ്രായേല്‍ ജനത്തോടു പറയുക: നിങ്ങള്‍ എത്തിച്ചേരാന്‍ പോകുന്നതും ഞാന്‍ നിങ്ങള്‍ക്ക് അവകാശമായി തരുന്നതുമായ കാനാന്‍ദേശത്തിന്റെ അതിരുകള്‍ ഇവയാണ്:

3

തെക്കേ അതിര് ഏദോമിന്റെ അതിര്‍ത്തിയിലുള്ള സിന്‍മരുഭൂമി ആയിരിക്കും. കിഴക്ക് ഉപ്പുകടലിന്റെ അറ്റത്തായിരിക്കും അതാരംഭിക്കുക.

4

അവിടെനിന്നു തെക്കോട്ട്, അക്രാബിം ചരുവിലേക്കു തിരിഞ്ഞു സിന്‍മരുഭൂമി കടന്നു തെക്കുള്ള കാദെഷ്ബര്‍ണയായിലും അവിടെനിന്നു തിരിഞ്ഞ് അസാര്‍ അദ്ദാര്‍, ഹസ്‌മോണ്‍ ഇവ കടന്ന്,

5

ഈജിപ്തിലെ അരുവിക്കുനേരേ തിരിഞ്ഞു കടലില്‍ച്ചെന്ന് അതവസാനിക്കും.

6

പടിഞ്ഞാറേ അതിര്‍ത്തി മഹാസമുദ്രവും അതിന്റെ തീരവും ആയിരിക്കും.

7

നിങ്ങളുടെ വടക്കേ അതിര്, മഹാസമുദ്രം മുതല്‍ ഹോര്‍മലവരെയും

8

അവിടെനിന്നു ഹമാത്തിന്റെ കവാടത്തിലൂടെ സേദാദ് വരെയും,

9

അവിടെനിന്നു സിഫ്രോന്‍ കടന്നു ഹസാര്‍ ഏനാന്‍ വരെയും ആണ്.

10

കിഴക്കേ അതിര് ഹസാര്‍ ഏനാനില്‍ ആരംഭിച്ചു ഷെഫാമിലൂടെ

11

താഴോട്ട് ആയിന്റെ കിഴക്കു റിബ്‌ളാ വരെ എത്തി, വീണ്ടും താഴോട്ടിറങ്ങി കിഴക്കു കിന്നേരത്തു കടലിന്റെ കിഴക്കേ തീരത്ത് എത്തി,

12

ജോര്‍ദാന്‍ വഴി ഉപ്പുകടലില്‍ അവസാനിക്കും. ഇവയായിരിക്കും അതിരുകള്‍.

13

മോശ ഇസ്രായേല്‍ ജനത്തോടു പറഞ്ഞു: നിങ്ങളുടെ ഒമ്പതരഗോത്രങ്ങള്‍ക്കു കൊടുക്കാന്‍ കര്‍ത്താവു കല്‍പിച്ചിട്ടുള്ളതും നിങ്ങള്‍ കുറിയിട്ട് അവകാശപ്പെടുത്തേണ്ടതുമായ ദേശം ഇതാണ്.

14

റൂബന്‍, ഗാദ് ഗോത്രങ്ങളും മനാസ്സെയുടെ അര്‍ധഗോത്രങ്ങളും

15

ജോര്‍ദാനിക്കരെ ജറീക്കോയുടെ കിഴക്കുവശത്ത് അവകാശം സ്വീകരിച്ചുകഴിഞ്ഞല്ലോ.

16

കര്‍ത്താവു മോശയോട് അരുളിച്ചെയ്തു :

17

പുരോഹിതന്‍ എലെയാസറും നൂനിന്റെ മകന്‍ ജോഷ്വയുമാണ് നിങ്ങള്‍ക്കു ദേശം അവകാശമായി വിഭജിച്ചുതരേണ്ടത്.

18

അവരോടൊപ്പം ഓരോ ഗോത്രത്തിലും നിന്ന് ഓരോ നേതാവിനെ തിരഞ്ഞെടുക്കണം.

19

താഴെ പറയുന്നവരാണ് അവര്‍: യൂദാ ഗോത്രത്തില്‍ നിന്നു യഫുന്നയുടെ മകന്‍ കാലെബ്,

20

ശിമയോന്‍ ഗോത്രത്തില്‍ നിന്ന് അമ്മിഹൂദിന്റെ മകന്‍ ഷെമുവേല്‍,

21

ബഞ്ചമിന്‍ ഗോത്രത്തില്‍ നിന്നു കിസ്‌ലോന്റെ മകന്‍ എലിദാദ്,

22

ദാന്‍ ഗോത്രത്തില്‍ നിന്നു യൊഗ്‌ളിയുടെ മകന്‍ ബുക്കി,

23

ജോസഫിന്റെ പുത്രന്‍മാരില്‍ മനാസ്സെയുടെ ഗോത്രത്തില്‍ നിന്ന് എഫൊദിന്റെ മകന്‍ ഹന്നിയേല്‍,

24

എഫ്രായിം ഗോത്രത്തില്‍ നിന്നു ഷിഫ്താന്റെ മകന്‍ കെമുവേല്‍,

25

സെബുലൂണ്‍ ഗോത്രത്തില്‍ നിന്നു പര്‍നാക്കിന്റെ മകന്‍ എലിസാഫാന്‍,

26

ഇസാക്കര്‍ ഗോത്രത്തില്‍ നിന്ന് അസ്സാന്റെ മകന്‍ പല്‍തിയേല്‍,

27

ആഷേര്‍ ഗോത്രത്തില്‍ നിന്നു ഷെലോമിയുടെ മകന്‍ അഹിഹൂദ്,

28

നഫ്താലി ഗോത്രത്തില്‍ നിന്ന് അമ്മിഹൂദിന്റെ മകന്‍ പെദാഹേല്‍.

29

ഇസ്രായേല്‍ജനത്തിനു കാനാന്‍ ദേശത്ത് അവകാശം ഭാഗിച്ചു കൊടുക്കുന്നതിനു കര്‍ത്താവു നിയമിച്ചത് ഇവരെയാണ്.