സുഭാഷിതങ്ങള്‍ 15

1

സൗമ്യമായ മറുപടി ക്രോധംശമിപ്പിക്കുന്നു; പരുഷമായ വാക്ക് കോപം ഇളക്കിവിടുന്നു.

2

വിവേകിയുടെ നാവ് അറിവു വിതറുന്നു; വിഡ്ഢിയുടെ അധരങ്ങള്‍ ഭോഷത്തംവര്‍ഷിക്കുന്നു.

3

കര്‍ത്താവിന്റെ ദൃഷ്ടികള്‍ എല്ലായിടത്തും പതിയുന്നു; ദുഷ്ടരെയും ശിഷ്ടരെയും അവിടുന്ന്ഉറ്റുനോക്കുന്നു.

4

സൗമ്യന്റെ വാക്ക് ജീവന്റെ വൃക്ഷമാണ്; വികടമായ വാക്ക് മനസ്‌സ് പിളര്‍ക്കുന്നു.

5

ഭോഷന്‍ തന്റെ പിതാവിന്റെ ഉപദേശംപുച്ഛിച്ചുതള്ളുന്നു; വിവേകി ശാസനം ആദരിക്കുന്നു.

6

നീതിമാന്‍മാരുടെ ഭവനത്തില്‍ധാരാളം നിക്‌ഷേപങ്ങളുണ്ട്; ദുഷ്ടരുടെ ആദായം കുഴപ്പം സൃഷ്ടിക്കുന്നു.

7

വിവേകികളുടെ അധരങ്ങള്‍ അറിവ് പരത്തുന്നു; ഭോഷന്‍മാരുടെ മനസ്‌സ് അങ്ങനെയല്ല.

8

ദുഷ്ടരുടെ ബലി കര്‍ത്താവിന് വെറുപ്പാണ്; സത്യസന്ധരുടെ പ്രാര്‍ഥനഅവിടുത്തെ സന്തോഷിപ്പിക്കുന്നു.

9

ദുഷ്ടരുടെ മാര്‍ഗം കര്‍ത്താവിന് വെറുപ്പാണ്; നീതിയില്‍ ചരിക്കുന്നവരെഅവിടുന്ന് സ്‌നേഹിക്കുന്നു.

10

നേര്‍വഴിവിട്ടു നടക്കുന്നവന്‍ കര്‍ക്കശമായ ശിക്ഷണത്തിന് വിധേയനാകും; ശാസനം വെറുക്കുന്നവന്‍മരിക്കും.

11

പാതാളവും അധോലോകവും കര്‍ത്താവിന് മുന്‍പില്‍ തുറന്നുകിടക്കുന്നു; മനുഷ്യഹൃദയങ്ങളുടെ കാര്യം പറയാനുണ്ടോ?

12

പരിഹാസകന്‍ ശാസനം ഇഷ്ടപ്പെടുന്നില്ല; അവന്‍ ജ്ഞാനികളെ സമീപിക്കുകയുമില്ല.

13

സന്തുഷ്ടമായ ഹൃദയം മുഖത്തെ പ്രസന്നമാക്കുന്നു; ഹൃദയവ്യഥ ഉന്‍മേഷം കെടുത്തിക്കളയുന്നു.

14

ബുദ്ധിമാന്റെ മനസ്‌സ് വിജ്ഞാനം തേടുന്നു; ഭോഷന്‍മാരുടെ വദനത്തിന് ആഹാരംഭോഷത്തമാണ്.

15

ദുഃഖിതരുടെ ദിനങ്ങള്‍ ക്ലേശഭൂയിഷ്ഠമാണ്; സന്തുഷ്ടമായ ഹൃദയം നിരന്തരംവിരുന്ന് ആസ്വദിക്കുന്നു.

16

വലിയ സമ്പത്തും അതോടൊത്തുള്ളഅനര്‍ഥങ്ങളുമായി കഴിയുന്നതിനെക്കാള്‍ മെച്ചം ദൈവഭക്തിയോടെഅല്‍പംകൊണ്ടു കഴിയുന്നതാണ്.

17

സ്‌നേഹപൂര്‍വം വിളമ്പുന്നസസ്യാഹാരമാണ് വെറുപ്പോടെവിളമ്പുന്ന കാളയിറച്ചിയെക്കാള്‍ മെച്ചം.

18

മുന്‍കോപി കലഹം ഇളക്കിവിടുന്നു; ക്ഷമാശീലന്‍ അതു ശമിപ്പിക്കുന്നു.

19

അലസന്റെ മാര്‍ഗം മുള്‍പ്പടര്‍പ്പുകളാല്‍ആവൃതമാണ്; സ്ഥിരോത്‌സാഹിയുടെ വഴി നിരപ്പായരാജവീഥിയത്രേ.

20

വിവേകിയായ പുത്രന്‍ പിതാവിനെസന്തോഷിപ്പിക്കുന്നു; ഭോഷന്‍ അമ്മയെ നിന്ദിക്കുന്നു.

21

ബുദ്ധിഹീനന്‍ ഭോഷത്തത്തില്‍ആനന്ദിക്കുന്നു; ബുദ്ധിമാന്‍ നേര്‍വഴിക്കു നടക്കുന്നു.

22

സദുപദേശമില്ലെങ്കില്‍ പദ്ധതികള്‍പാളിപ്പോകും; വേണ്ടത്ര ഉപദേഷ്ടാക്കളുള്ളപ്പോള്‍അവ വിജയിക്കുന്നു.

23

ഉചിതമായ മറുപടി പറയുക ഒരുവന്ആഹ്ലാദകരമത്രേ, സന്ദര്‍ഭോചിതമായ വാക്ക് എത്രനന്ന്.

24

വിവേകിയുടെ വഴി മേലോട്ട്,ജീവനിലേക്ക് നയിക്കുന്നു; താഴെയുള്ള പാതാളത്തെ വിട്ടകലുന്നു.

25

അഹങ്കാരിയുടെ ഭവനം കര്‍ത്താവ്‌നിലംപരിചാക്കുന്നു; വിധവയുടെ അതിര് അവിടുന്ന്‌സംരക്ഷിക്കുന്നു.

26

ദുഷ്ടരുടെ ആലോചനകള്‍ കര്‍ത്താവിന് വെറുപ്പാണ്; നിഷ്‌കളങ്കരുടെ വാക്കുകള്‍അവിടുത്തേക്കു പ്രീതികരവും.

27

നീതിരഹിതമായ നേട്ടം ആഗ്രഹിക്കുന്നവന്‍ സ്വന്തം കുടുംബത്തെ ദ്രോഹിക്കുന്നു; കൈക്കൂലി വെറുക്കുന്നവന്‍ ഏറെനാള്‍ജീവിക്കും.

28

നീതിമാന്‍മാര്‍ ആലോചിച്ച് ഉത്തരം കൊടുക്കുന്നു; ദുഷ്ടരുടെ അധരങ്ങള്‍ ദുഷ്ടതവമിക്കുന്നു.

29

കര്‍ത്താവ് ദുഷ്ടരില്‍നിന്ന്അകന്നിരിക്കുന്നു; നീതിമാന്‍മാരുടെ പ്രാര്‍ഥനചെവിക്കൊള്ളുന്നു.

30

തിളങ്ങുന്ന കണ്ണ് ഹൃദയത്തെസന്തോഷിപ്പിക്കുന്നു; സദ്‌വാര്‍ത്ത ശരീരത്തെ ഉത്തേജിപ്പിക്കുന്നു.

31

ഉത്തമമായ ഉപദേശം ആദരിക്കുന്നവന് വിവേകികളോടുകൂടെ സ്ഥാനം ലഭിക്കും.

32

പ്രബോധനം അവഗണിക്കുന്നവന്‍തന്നെത്തന്നെ ദ്രോഹിക്കുന്നു; ശാസനം അനുസരിക്കുന്നവന്‍അറിവു നേടുന്നു.

33

ദൈവഭക്തി ജ്ഞാനത്തിനുള്ളപരിശീലനമാണ്; വിനയം ബഹുമതിയുടെ മുന്നോടിയും.