സങ്കീര്‍ത്തനങ്ങള്‍ 137

പ്രവാസിയുടെ വിലാപം
1

ബാബിലോണ്‍ നദികളുടെ തീരത്തിരുന്നു സീയോനെയോര്‍ത്തു ഞങ്ങള്‍ കരഞ്ഞു.

2

അവിടെയുള്ള അലരിവൃക്ഷങ്ങളില്‍ഞങ്ങളുടെ കിന്നരം തൂക്കിയിട്ടു.

3

ഞങ്ങളെ തടവിലാക്കിയവര്‍ അവിടെവച്ചു പാട്ടുപാടാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു; ഞങ്ങളുടെ മര്‍ദകര്‍ സീയോനെക്കുറിച്ചുളള ഗീതങ്ങള്‍ ആലപിച്ച് തങ്ങളെ രസിപ്പിക്കാന്‍ ഞങ്ങളോടു പറഞ്ഞു.

4

വിദേശത്തു ഞങ്ങള്‍ എങ്ങനെകര്‍ത്താവിന്റെ ഗാനം ആലപിക്കും?

5

ജറുസലെമേ, നിന്നെ ഞാന്‍ മറക്കുന്നെങ്കില്‍, എന്റെ വലത്തുകൈ എന്നെ മറക്കട്ടെ!

6

നിന്നെ ഞാന്‍ ഓര്‍ക്കുന്നില്ലെങ്കില്‍, ജറുസലെമിനെ എന്റെ ഏറ്റവും വലിയ സന്തോഷത്തെക്കാള്‍ വിലമതിക്കുന്നില്ലെങ്കില്‍, എന്റെ നാവ് അണ്ണാക്കില്‍ ഒട്ടിപ്പോകട്ടെ!

7

കര്‍ത്താവേ, ജറുസലെമിന്റെ ദിവസത്തില്‍ ഏദോമ്യര്‍ ചെയ്തതെന്തെന്ന് ഓര്‍ക്കണമേ! ഇടിച്ചുനിരത്തുവിന്‍, അടിത്തറവരെഇടിച്ചുനിരത്തുവിന്‍ എന്ന് അവര്‍ പറഞ്ഞു.

8

സംഹാരിണിയായ ബാബിലോണ്‍പുത്രീ, നീ ഞങ്ങളോടു ചെയ്തതു നിന്നോടു ചെയ്യുന്നവന്‍ അനുഗൃഹീതന്‍.

9

നിന്റെ കുഞ്ഞുങ്ങളെപ്പിടിച്ചു പാറമേലടിക്കുന്നവന്‍ അനുഗൃഹീതന്‍.