സങ്കീര്‍ത്തനങ്ങള്‍ 139

എല്ലാം കാണുന്ന ദൈവം
1

കര്‍ത്താവേ, അവിടുന്ന് എന്നെപരിശോധിച്ചറിഞ്ഞിരിക്കുന്നു.

2

ഞാന്‍ ഇരിക്കുന്നതും എഴുന്നേല്‍ക്കുന്നതും അവിടുന്ന് അറിയുന്നു; എന്റെ വിചാരങ്ങള്‍ അവിടുന്ന് അകലെ നിന്നു മനസ്‌സിലാക്കുന്നു.

3

എന്റെ നടപ്പും കിടപ്പും അങ്ങുപരിശോധിച്ചറിയുന്നു; എന്റെ മാര്‍ഗങ്ങള്‍ അങ്ങേക്കു നന്നായറിയാം.

4

ഒരു വാക്ക് എന്റെ നാവിലെത്തുന്നതിനു മുന്‍പുതന്നെ കര്‍ത്താവേ, അത് അവിടുന്ന് അറിയുന്നു.

5

മുന്‍പിലും പിന്‍പിലും അവിടുന്ന്എനിക്കു കാവല്‍നില്‍ക്കുന്നു; അവിടുത്തെ കരം എന്റെ മേലുണ്ട്.

6

ഈ അറിവ് എന്നെ വിസ്മയിപ്പിക്കുന്നു; എനിക്ക് അപ്രാപ്യമാംവിധം അത് ഉന്നതമാണ്.

7

അങ്ങയില്‍നിന്നു ഞാന്‍ എവിടെപ്പോകും? അങ്ങയുടെ സന്നിധിവിട്ടുഞാന്‍ എവിടെ ഓടിയൊളിക്കും?

8

ആകാശത്തില്‍ കയറിയാല്‍അങ്ങ് അവിടെയുണ്ട്; ഞാന്‍ പാതാളത്തില്‍ കിടക്കവിരിച്ചാല്‍അങ്ങ് അവിടെയുണ്ട്;

9

ഞാന്‍ പ്രഭാതത്തിന്റെ ചിറകുധരിച്ചുസമുദ്രത്തിന്റെ അതിര്‍ത്തിയില്‍ചെന്നുവസിച്ചാല്‍

10

അവിടെയും അങ്ങയുടെ കരം എന്നെ നയിക്കും; അങ്ങയുടെ വലത്തുകൈ എന്നെ പിടിച്ചുനടത്തും.

11

ഇരുട്ട് എന്നെ മൂടട്ടെ, എന്റെ ചുറ്റുമുള്ളപ്രകാശം ഇരുട്ടായിത്തീരട്ടെഎന്നു ഞാന്‍ പറഞ്ഞാല്‍,

12

ഇരുട്ടുപോലും അങ്ങേക്ക് ഇരുട്ടായിരിക്കുകയില്ല; രാത്രി പകല്‍പോലെ പ്രകാശപൂര്‍ണമായിരിക്കും; എന്തെന്നാല്‍, അങ്ങേക്ക് ഇരുട്ടുപ്രകാശം പോലെതന്നെയാണ്.

13

അവിടുന്നാണ് എന്റെ അന്തരംഗത്തിനു രൂപം നല്‍കിയത്; എന്റെ അമ്മയുടെ ഉദരത്തില്‍ അവിടുന്ന് എന്നെ മെനഞ്ഞു.

14

ഞാന്‍ അങ്ങയെ സ്തുതിക്കുന്നു;എന്തെന്നാല്‍, അങ്ങ് എന്നെ വിസ്മയനീയമായി സൃഷ്ടിച്ചു; അവിടുത്തെ സൃഷ്ടികള്‍ അദ്ഭുതകരമാണ്. എനിക്കതു നന്നായി അറിയാം.

15

ഞാന്‍ നിഗൂഢതയില്‍ ഉരുവാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളില്‍വച്ചുസൂക്ഷ്മതയോടെ സൃഷ്ടിക്കപ്പെടുകയും ചെയ്തപ്പോള്‍, എന്റെ രൂപം അങ്ങേക്ക് അജ്ഞാതമായിരുന്നില്ല.

16

എനിക്കു രൂപം ലഭിക്കുന്നതിനുമുന്‍പുതന്നെ, അവിടുത്തെ കണ്ണുകള്‍ എന്നെ കണ്ടു; എനിക്കു നിശ്ചയിക്കപ്പെട്ടിട്ടുള്ള നാളുകള്‍ ഉണ്ടാകുന്നതിനു മുന്‍പുതന്നെ, അങ്ങയുടെ പുസ്തകത്തില്‍ അവ എഴുതപ്പെട്ടു.

17

ദൈവമേ, അവിടുത്തെ ചിന്തകള്‍ എനിക്ക് എത്ര അമൂല്യമാണ്! അവ എത്ര വിപുലമാണ്!

18

ഞാന്‍ എണ്ണാന്‍ നോക്കിയാല്‍ അവ മണല്‍ത്തരികളെക്കാളധികമാണ്, ഉണരുമ്പോള്‍ ഞാന്‍ അങ്ങയുടെ കൂടെ ആയിരിക്കും.

19

ദൈവമേ, അവിടുന്നു ദുഷ്ടനെനിഗ്രഹിച്ചെങ്കില്‍! കൊലയാളികള്‍ എന്നെ വിട്ടകന്നെങ്കില്‍!

20

അവര്‍ അങ്ങയെ നീചമായി ധിക്കരിക്കുന്നു; അങ്ങയുടെ നാമത്തെ ദുഷിക്കുന്നു.

21

കര്‍ത്താവേ, അങ്ങയെ വെറുക്കുന്നവരെഞാന്‍ വെറുക്കുന്നില്ലയോ? അങ്ങയെ എതിര്‍ക്കുന്നവരെഞാന്‍ ദ്വേഷിക്കുന്നില്ലയോ?

22

ഞാന്‍ അവരെ പരിപൂര്‍ണമായി വെറുക്കുന്നു; അവരെ ശത്രുക്കളായി ഞാന്‍ പരിഗണിക്കുന്നു.

23

ദൈവമേ, എന്നെ പരിശോധിച്ച് എന്റെ ഹൃദയത്തെ അറിയണമേ! എന്നെ പരീക്ഷിച്ച് എന്റെ വിചാരങ്ങള്‍ മനസ്‌സിലാക്കണമേ!

24

വിനാശത്തിന്റെ മാര്‍ഗത്തിലാണോ ഞാന്‍ ചരിക്കുന്നതെന്നു നോക്കണമേ! ശാശ്വതമാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ!