സങ്കീര്‍ത്തനങ്ങള്‍ 41

രോഗശയ്യയില്‍ ആശ്വാസം
1

ദരിദ്രരോടു ദയകാണിക്കുന്നവന്‍ ഭാഗ്യവാന്‍ ‍. കഷ്ടതയുടെ നാളുകളില്‍ അവനെ കര്‍ത്താവു രക്ഷിക്കും.

2

കര്‍ത്താവ് അവനെ പരിപാലിക്കുകയും അവന്റെ ജീവന്‍ സംരക്ഷിക്കുകയും ചെയ്യും. അവന്‍ ഭൂമിയില്‍ അനുഗൃഹീതനായിരിക്കും; അവിടുന്ന് അവനെ ശത്രുക്കള്‍ക്കു വിട്ടുകൊടുക്കുകയില്ല.

3

കര്‍ത്താവ് അവനു രോഗശയ്യയില്‍ ആശ്വാസം പകരും; അവിടുന്ന് അവനു രോഗശാന്തി നല്‍കും.

4

ഞാന്‍ പറഞ്ഞു: കര്‍ത്താവേ, എന്നോടു കൃപതോന്നണമേ. എന്നെ സുഖപ്പെടുത്തണമേ; ഞാന്‍ അങ്ങേക്കെതിരായി പാപം ചെയ്തുപോയി.

5

എന്റെ ശത്രുക്കള്‍ എന്നെക്കുറിച്ചു ദുഷ്ടതയോടെ പറയുന്നു: അവന്‍ എപ്പോള്‍ മരിക്കും? അവന്റെ നാമം എപ്പോള്‍ ഇല്ലാതാകും?

6

എന്നെ കാണാന്‍ വരുന്നവന്‍ പൊള്ളവാക്കുകള്‍ പറയുന്നു; എന്നാല്‍, ഹൃദയത്തില്‍ തിന്‍മ നിരൂപിക്കുന്നു; അവന്‍ പുറത്തിറങ്ങി അതു പറഞ്ഞുപരത്തുന്നു.

7

എന്നെ വെറുക്കുന്നവര്‍ ഒന്നുചേര്‍ന്ന് എന്നെക്കുറിച്ചു പിറുപിറുക്കുന്നു; അവര്‍ എന്നെ അങ്ങേയറ്റം ദ്രോഹിക്കാന്‍ വട്ടംകൂട്ടുന്നു.

8

മാരകമായ വ്യാധി അവനെ പിടികൂടിയിരിക്കുന്നു; അവന്‍ ഇനി എഴുന്നേല്‍ക്കുകയില്ല എന്ന് അവര്‍ പറയുന്നു.

9

ഞാന്‍ വിശ്വസിച്ചവനും എന്റെ ഭക്ഷണത്തില്‍ പങ്കുചേര്‍ന്നവനുമായ എന്റെ പ്രാണസ്‌നേഹിതന്‍പോലും എനിക്കെതിരായി കുതികാലുയര്‍ത്തിയിരിക്കുന്നു.

10

കര്‍ത്താവേ, എന്നോടു കൃപതോന്നണമേ! എന്നെ എഴുന്നേല്‍പിക്കണമേ! ഞാന്‍ അവരോടു പകരംചോദിക്കട്ടെ!

11

എന്റെ ശത്രു എന്റെ മേല്‍ വിജയം നേടിയില്ല, അതിനാല്‍‍ , അവിടുന്ന് എന്നില്‍ പ്രസാദിച്ചിരിക്കുന്നു എന്ന് ഞാന്‍ അറിയുന്നു.

12

എന്നാല്‍ ‍, എന്റെ നിഷ്‌കളങ്കത നിമിത്തം അവിടുന്ന് എന്നെ താങ്ങുകയും എന്നേക്കുമായി അങ്ങയുടെ സന്നിധിയില്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്തു.

13

ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് എന്നേക്കും വാഴ്ത്തപ്പെടട്ടെ! ആമേന്‍ , ആമേന്‍ ‍.