സങ്കീര്‍ത്തനങ്ങള്‍ 50

കൃതജ്ഞത യഥാര്‍ഥ ബലി
1

കര്‍ത്താവായ ദൈവം, ശക്തനായവന്‍ ‍, സംസാരിക്കുന്നു; കിഴക്കുമുതല്‍ പടിഞ്ഞാറുവരെയുള്ള ഭൂമി മുഴുവനെയും അവിടുന്നു വിളിക്കുന്നു.

2

സൗന്ദര്യത്തികവായ സീയോനില്‍നിന്നു ദൈവം പ്രകാശിക്കുന്നു. നമ്മുടെ ദൈവം വരുന്നു, അവിടുന്നു മൗനമായിരിക്കുകയില്ല.

3

അവിടുത്തെ മുന്‍പില്‍ സംഹാരാഗ്‌നിയുണ്ട്; അവിടുത്തെ ചുറ്റും കൊടുങ്കാറ്റ് ഇരമ്പുന്നു.

4

തന്റെ ജനത്തെ വിധിക്കാന്‍ അവിടുന്ന് ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു.

5

ബലിയര്‍പ്പണത്തോടെ എന്നോട് ഉടമ്പടി ചെയ്തിട്ടുള്ള എന്റെ വിശ്വസ്തരെ എന്റെ അടുത്തു വിളിച്ചുകൂട്ടുവിന്‍ .

6

ആകാശം അവിടുത്തെ നീതിയെ ഉദ്‌ഘോഷിക്കുന്നു; ദൈവം തന്നെയാണു വിധികര്‍ത്താവ്.

7

എന്റെ ജനമേ, കേള്‍ക്കുവിന്‍ , ഞാന്‍ ഇതാ, സംസാരിക്കുന്നു; ഇസ്രായേലേ, ഞാന്‍ നിനക്കെതിരേ സാക്ഷ്യം നല്‍കും; ഞാനാണു ദൈവം, നിന്റെ ദൈവം.

8

നിന്റെ ബലികളെക്കുറിച്ചു ഞാന്‍ നിന്നെ ശാസിക്കുന്നില്ല; നിന്റെ ദഹനബലികള്‍ നിരന്തരം എന്റെ മുന്‍പിലുണ്ട്.

9

നിന്റെ വീട്ടില്‍ നിന്നു കാളയെയോനിന്റെ ആട്ടിന്‍പറ്റത്തില്‍ നിന്നു മുട്ടാടിനെയോ ഞാന്‍ സ്വീകരിക്കുകയില്ല.

10

വനത്തിലെ സര്‍വമൃഗങ്ങളും കുന്നുകളിലെ ആയിരക്കണക്കിനു കന്നുകാലികളും എന്‍േറതാണ്.

11

ആകാശത്തിലെ പറവകളെ ഞാന്‍ അറിയുന്നു; വയലില്‍ ചരിക്കുന്നവയെല്ലാം എന്‍േറതാണ്.

12

എനിക്കു വിശന്നാല്‍ ഞാന്‍ നിന്നോടു പറയുകയില്ല; ലോകവും അതിലുള്ള സമസ്തവും എന്‍േറതാണ്.

13

ഞാന്‍ കാളകളുടെ മാംസം തിന്നുമോ? ആടുകളുടെ രക്തം കുടിക്കുമോ?

14

കൃതജ്ഞതയായിരിക്കട്ടെ നീ ദൈവത്തിനര്‍പ്പിക്കുന്ന ബലി; അത്യുന്നതനുള്ള നിന്റെ നേര്‍ച്ചകള്‍ നിറവേറ്റുക.

15

അനര്‍ഥകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക; ഞാന്‍ നിന്നെ മോചിപ്പിക്കും; നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.

16

എന്നാല്‍ ദുഷ്ടനോടു ദൈവം പറയുന്നു: എന്റെ നിയമങ്ങള്‍ ഉരുവിടാനോ എന്റെ ഉടമ്പടിയെക്കുറിച്ച് ഉരിയാടാനോ നിനക്കെന്തു കാര്യം?

17

നീ ശിക്ഷണത്തെ വെറുക്കുന്നു; എന്റെ വചനത്തെ നീ അവഗണിക്കുന്നു.

18

കള്ളനെ കണ്ടാല്‍ നീ അവനോടു കൂട്ടുചേരും. വ്യഭിചാരികളോടു നീ ചങ്ങാത്തം കൂടുന്നു.

19

നിന്റെ വായ് നീ തിന്‍മയ്ക്കു തുറന്നിട്ടിരിക്കുന്നു. നിന്റെ നാവു വഞ്ചനയ്ക്കു രൂപം നല്‍കുന്നു.

20

നീ നിന്റെ സഹോദരനെതിരായി സംസാരിച്ചു കൊണ്ടിരിക്കുന്നു; സ്വന്തം സഹോദരനെതിരേ നീ അപവാദം പരത്തുന്നു.

21

നീ ഇതെല്ലാം ചെയ്തിട്ടും ഞാന്‍ മൗനം ദീക്ഷിച്ചു; നിന്നെപ്പോലെയാണു ഞാനും എന്നു നീ കരുതി; എന്നാല്‍ ഇപ്പോള്‍ ഞാന്‍ നിന്നെ ശാസിക്കുന്നു; നിന്റെ മുന്‍പില്‍ ഞാന്‍ കുറ്റങ്ങള്‍നിരത്തിവയ്ക്കുന്നു.

22

ദൈവത്തെ മറക്കുന്നവരേ, ഓര്‍മയിലിരിക്കട്ടെ! അല്ലെങ്കില്‍ ‍, ഞാന്‍ നിങ്ങളെ ചീന്തിക്കളയും; രക്ഷിക്കാന്‍ ആരും ഉണ്ടായിരിക്കുകയില്ല.

23

ബലിയായി കൃതജ്ഞത അര്‍പ്പിക്കുന്നവന്‍ എന്നെ ബഹുമാനിക്കുന്നു; നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു ദൈവത്തിന്റെ രക്ഷഞാന്‍ കാണിച്ചുകൊടുക്കും.