സങ്കീര്‍ത്തനങ്ങള്‍ 61

ദൈവം സുശക്തഗോപുരം
1

ദൈവമേ, എന്റെ നിലവിളി കേള്‍ക്കണമേ! എന്റെ പ്രാര്‍ഥന ചെവിക്കൊള്ളണമേ!

2

ഹൃദയം തകര്‍ന്ന ഞാന്‍ ഭൂമിയുടെ അതിര്‍ത്തിയില്‍ നിന്ന് അവിടുത്തോടു വിളിച്ചപേക്ഷിക്കുന്നു; എനിക്ക് അപ്രാപ്യമായ പാറയില്‍ എന്നെ കയറ്റിനിര്‍ത്തണമേ!

3

അങ്ങാണ് എന്റെ രക്ഷാകേന്ദ്രം; ശത്രുക്കള്‍ക്കെതിരേയുള്ള സുശക്തഗോപുരം.

4

ഞാന്‍ അങ്ങയുടെ കൂടാരത്തില്‍ എന്നേക്കും വസിക്കട്ടെ! അങ്ങയുടെ ചിറകിന്‍കീഴില്‍ ഞാന്‍ സുരക്ഷിതനായിരിക്കട്ടെ!

5

ദൈവമേ, അങ്ങ് എന്റെ നേര്‍ച്ചകള്‍ സ്വീകരിച്ചു; അങ്ങയുടെ നാമത്തെ ഭയപ്പെടുന്നവര്‍ക്കുള്ള അവകാശം എനിക്കു നല്‍കി.

6

രാജാവിനു ദീര്‍ഘായുസ്‌സു നല്‍കണമേ! അവന്റെ സംവത്‌സരങ്ങള്‍ തലമുറകളോളം നിലനില്‍ക്കട്ടെ!

7

ദൈവസന്നിധിയില്‍ അവന്‍ എന്നേക്കും സിംഹാസനസ്ഥനായിരിക്കട്ടെ! അവിടുത്തെ കാരുണ്യവും വിശ്വസ്തതയും അവനെ കാത്തുസൂക്ഷിക്കട്ടെ!

8

അപ്പോള്‍ ‍, ഞാന്‍ അവിടുത്തെ നാമത്തെ എന്നേക്കും പാടിപ്പുകഴ്ത്തും, അങ്ങനെ ഞാന്‍ എന്റെ നേര്‍ച്ചദിനം തോറും നിറവേറ്റും.