സങ്കീര്‍ത്തനങ്ങള്‍ 68

ദൈവത്തിന്റെ ജൈത്രയാത്ര
1

ദൈവം ഉണര്‍ന്നെഴുന്നേല്‍ക്കട്ടെ! അവിടുത്തെ ശത്രുക്കള്‍ ചിതറിപ്പോകട്ടെ! അവിടുത്തെ ദ്വേഷിക്കുന്നവര്‍ അവിടുത്തെ മുന്‍പില്‍നിന്ന് ഓടിപ്പോകട്ടെ!

2

കാറ്റില്‍ പുകയെന്നപോലെ അവരെ തുരത്തണമേ! അഗ്‌നിയില്‍ മെഴുക് ഉരുകുന്നതുപോലെ ദുഷ്ടര്‍ ദൈവസന്നിധിയില്‍ നശിച്ചുപോകട്ടെ.

3

നീതിമാന്‍മാര്‍ സന്തോഷഭരിതരാകട്ടെ! ദൈവസന്നിധിയില്‍ അവര്‍ ഉല്ലസിക്കട്ടെ! അവര്‍ ആനന്ദംകൊണ്ടു മതിമറക്കട്ടെ!

4

ദൈവത്തിനു സ്തുതി പാടുവിന്‍ ‍, അവിടുത്തെനാമത്തെ പ്രകീര്‍ത്തിക്കുവിന്‍ ‍, മേഘങ്ങളില്‍ സഞ്ചരിക്കുന്നവനു സ്‌തോത്രങ്ങളാലപിക്കുവിന്‍ ‍; കര്‍ത്താവ് എന്നാണ് അവിടുത്തെനാമം; അവിടുത്തെ മുന്‍പില്‍ ആനന്ദിക്കുവിന്‍ .

5

ദൈവം തന്റെ വിശുദ്ധ നിവാസത്തില്‍ അനാഥര്‍ക്കു പിതാവും, വിധവകള്‍ക്കു സംരക്ഷകനുമാണ്.

6

അഗതികള്‍ക്കു വസിക്കാന്‍ ദൈവം ഇടം കൊടുക്കുന്നു; അവിടുന്നു തടവുകാരെ മോചിപ്പിച്ച്‌ ഐശ്വര്യത്തിലേക്കു നയിക്കുന്നു; എന്നാല്‍, കലഹപ്രിയര്‍ വരണ്ടണ്ട ഭൂമിയില്‍ പാര്‍ക്കുന്നു.

7

ദൈവമേ, അങ്ങ് അങ്ങയുടെ ജനത്തിന്റെ മുന്‍പില്‍ നീങ്ങിയപ്പോള്‍ , മരുഭൂമിയിലൂടെ അങ്ങ് മുന്നേറിയപ്പോള്‍ ‍,

8

ദൈവസാന്നിദ്ധ്യത്താല്‍ ഭൂമി കുലുങ്ങുകയും, ആകാശം മഴ ചൊരിയുകയും ചെയ്തു. സീനായ്‌പോലും ഇസ്രായേലിന്റെ ദൈവമായ അവിടുത്തെ മുന്‍പില്‍ കുലുങ്ങിപ്പോയി.

9

ദൈവമേ, അങ്ങ് ധാരാളം മഴ പെയ്യിച്ചു; അങ്ങയുടെ വാടിത്തളര്‍ന്നിരുന്ന അവകാശത്തെ പൂര്‍വസ്ഥിതിയിലാക്കി.

10

അങ്ങയുടെ അജഗണം അതിലൊരു വാസസ്ഥലം കണ്ടെണ്ടത്തി; ദൈവമേ, അങ്ങയുടെ നന്‍മയാല്‍ ദരിദ്രര്‍ക്ക് ആവശ്യമായതെല്ലാം അങ്ങു നല്‍കി.

11

കര്‍ത്താവ് ആജ്ഞാപിക്കുന്നു; വലിയൊരു ഗണം ആ സദ്‌വാര്‍ത്ത വിളംബരം ചെയ്യുന്നു.

12

സൈന്യങ്ങളുടെ രാജാക്കന്‍മാര്‍ പിന്തിരിഞ്ഞോടുന്നു, പലായനം ചെയ്യുന്നു; വീട്ടിലുള്ള സ്ത്രീകള്‍ കവര്‍ച്ചവസ്തുക്കള്‍ പങ്കിടുന്നു.

13

നിങ്ങള്‍ ആട്ടിന്‍തൊഴുത്തില്‍ ഒളിച്ചിരിക്കുകയാണോ? ഇതാ, വെള്ളികൊണ്ടു പൊതിഞ്ഞതും തിളങ്ങുന്ന പൊന്‍ചിറകുള്ളതുമായ പ്രാവിന്‍ രൂപങ്ങള്‍ !

14

സര്‍വശക്തന്‍ അവിടെ രാജാക്കന്‍മാരെ ചിതറിച്ചപ്പോള്‍ സല്‍മോനില്‍ മഞ്ഞുപെയ്തു.

15

ബാഷാന്‍ എത്ര ഉത്തുംഗമായ പര്‍വതമാണ് ! അനേകം കൊടുമുടികളുള്ള പര്‍വതം.

16

കൊടുമുടികളേറെയുള്ള പര്‍വതമേ, കര്‍ത്താവ് എന്നേക്കും വസിക്കാന്‍ തിരഞ്ഞെടുത്ത മലയെ നീ എന്തിന് അസൂയയോടെ വീക്ഷിക്കുന്നു?

17

ആയിരമായിരം രഥവ്യൂഹങ്ങളോടെ കര്‍ത്താവു സീനായില്‍ നിന്നു തന്റെ വിശുദ്ധസ്ഥലത്തേക്കു വന്നു.

18

അവിടുന്ന് ഉന്നതമായ ഗിരിയിലേക്കു തടവുകാരെ നയിച്ചുകൊണ്ട് ആരോഹണം ചെയ്തു. കലഹിക്കുന്നവരില്‍ നിന്നു പോലുംഅവിടുന്നു കപ്പം സ്വീകരിച്ചു; ദൈവമായ കര്‍ത്താവ് അവിടെ വസിക്കും.

19

അനുദിനം നമ്മെ താങ്ങുന്ന കര്‍ത്താവു വാഴ്ത്തപ്പെടട്ടെ! ദൈവമാണു നമ്മുടെ രക്ഷ.

20

നമ്മുടെ ദൈവം രക്ഷയുടെ ദൈവമാണ്, മരണത്തില്‍ നിന്നുള്ള മോചനം ദൈവമായ കര്‍ത്താവാണു നല്‍കുന്നത്.

21

ദൈവം തന്റെ ശത്രുക്കളുടെ ശിരസ്‌സു തകര്‍ക്കും; ദുര്‍മാര്‍ഗത്തില്‍ ചരിക്കുന്നവരുടെ കേശാലംകൃതമായ നെറുക തകര്‍ക്കും.

22

കര്‍ത്താവ് അരുളിച്ചെയ്തു: ഞാനവരെ ബാഷാനില്‍ നിന്നു തിരിച്ചു കൊണ്ടുവരും; സമുദ്രത്തിന്റെ അഗാധത്തില്‍ നിന്നും ഞാന്‍ അവരെ തിരിച്ചുവിളിക്കും.

23

നിങ്ങള്‍ കാലുകള്‍ രക്തത്തില്‍ കഴുകുന്നതിനും നിങ്ങളുടെ നായ്ക്കള്‍ അതു നക്കിക്കുടിക്കുന്നതിനും തന്നെ.

24

ദൈവമേ, അങ്ങയുടെ ആഘോഷപൂര്‍വമായ എഴുന്നള്ളത്തു ദൃശ്യമായി; എന്റെ രാജാവായ ദൈവം വിശുദ്ധസ്ഥലത്തേക്ക് എഴുന്നള്ളുന്നതു തന്നെ.

25

മുന്‍പില്‍ ഗായകര്‍ , പിറകില്‍ വാദ്യക്കാര്‍ ‍, നടുവില്‍ തപ്പുകൊട്ടുന്ന കന്യകമാര്‍ .

26

മഹാസഭയില്‍ ദൈവത്തെ വാഴ്ത്തുവിന്‍ ‍; ഇസ്രായേലിന്റെ ഉറവയില്‍നിന്നുള്ളവരേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍ ‍.

27

ഏറ്റവും നിസ്‌സാരനായ ബഞ്ചമിന്‍ മുന്‍പില്‍ നടക്കുന്നു; പിന്നീടു യൂദാ പ്രഭുക്കന്‍മാരുടെ സംഘം; സെബുലൂണിന്റെയും നഫ്താലിയുടെയും പ്രഭുക്കന്‍മാര്‍ അതിനുപിന്നില്‍ ‍.

28

ദൈവമേ, അങ്ങയുടെ ശക്തിപ്രകടിപ്പിക്കണമേ! ഞങ്ങള്‍ക്കു വേണ്ടി അദ്ഭുതങ്ങള്‍ ചെയ്ത ദൈവമേ, അങ്ങയുടെ ശക്തി പ്രകടിപ്പിക്കണമേ!

29

ജറുസലെമിലെ അങ്ങയുടെ ആലയത്തിലേക്കു രാജാക്കന്‍മാര്‍ അങ്ങേക്കുള്ള കാഴ്ചകള്‍ കൊണ്ടുവരുന്നു.

30

ഞാങ്ങണകളുടെയിടയില്‍ വസിക്കുന്ന വന്യമൃഗങ്ങളെയും പശുക്കിടാങ്ങളോടുകൂടിയ കാളക്കൂറ്റന്‍മാരുടെ കൂട്ടങ്ങളെയും ശാസിക്കണമേ! കപ്പം കൊതിക്കുന്ന ജനതകളെ ചവിട്ടിമെതിക്കണമേ! യുദ്ധപ്രിയരായ ജനതകളെ ചിതറിക്കണമേ!

31

ഈജിപ്തില്‍ നിന്ന് ഓടു കൊണ്ടുവരട്ടെ! എത്യോപ്യാ ദൈവത്തിങ്കലേക്കു വേഗം കരം നീട്ടട്ടെ!

32

ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിനുസ്തുതികളാലപിക്കുവിന്‍ ‍, കര്‍ത്താവിനു കീര്‍ത്തനം പാടുവിന്‍ ‍.

33

ആകാശങ്ങളില്‍ ‍, അനാദിയായ സ്വര്‍ഗങ്ങളില്‍ സഞ്ചരിക്കുന്നവനു തന്നെ. അതാ, അവിടുന്നു തന്റെ ശബ്ദം, ശക്തമായ ശബ്ദം, മുഴക്കുന്നു.

34

ദൈവത്തിന്റെ ശക്തി ഏറ്റുപറയുവിന്‍ ‍, അവിടുത്തെ മഹിമ ഇസ്രായേലിന്റെ മേലുണ്ട്; അവിടുത്തെ ശക്തി ആകാശങ്ങളിലുണ്ട്.

35

ഇസ്രായേലിന്റെ ദൈവമായ അവിടുന്നു തന്റെ വിശുദ്ധ മന്ദിരത്തില്‍ ഭീതിദനാണ്; അവിടുന്നു തന്റെ ജനത്തിനു ശക്തിയും അധികാരവും പ്രദാനം ചെയ്യുന്നു. ദൈവം വാഴ്ത്തപ്പെടട്ടെ!