സങ്കീര്‍ത്തനങ്ങള്‍ 79

ഇസ്രായേലിനെ മോചിപ്പിക്കണമേ
1

ദൈവമേ, വിജാതീയര്‍ അങ്ങയുടെഅവകാശത്തില്‍ കടന്നിരിക്കുന്നു; അവര്‍ അങ്ങയുടെ വിശുദ്ധമന്ദിരത്തെഅശുദ്ധമാക്കുകയും ജറുസലെമിനെ നാശക്കൂമ്പാരമാക്കുകയും ചെയ്തു.

2

അവര്‍ അങ്ങയുടെ ദാസരുടെ ശരീരംആകാശപ്പറവകള്‍ക്കും അങ്ങയുടെവിശുദ്ധരുടെ മാംസം വന്യമൃഗങ്ങള്‍ക്കും ഇരയായിക്കൊടുത്തു.

3

അവരുടെ രക്തം ജലംപോലെ ഒഴുക്കി. അവരെ സംസ്‌കരിക്കാന്‍ ആരുമുണ്ടായിരുന്നില്ല.

4

ഞങ്ങള്‍ അയല്‍ക്കാര്‍ക്കു നിന്ദാപാത്രമായി; ചുറ്റുമുള്ളവര്‍ ഞങ്ങളെ പരിഹസിക്കുകയും അധിക്‌ഷേപിക്കുകയും ചെയ്യുന്നു.

5

കര്‍ത്താവേ, ഇത് എത്രകാലത്തേക്ക്? അവിടുന്ന് എന്നേക്കും കോപിച്ചിരിക്കുമോ? അവിടുത്തെ അസൂയ അഗ്‌നിപോലെജ്വലിക്കുമോ?

6

അങ്ങയെ അറിയാത്ത ജനതകളുടെമേലും അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കാത്ത ജനപദങ്ങളുടെമേലുംഅങ്ങു കോപംചൊരിയണമേ.

7

അവര്‍ യാക്കോബിനെ വിഴുങ്ങിക്കളയുകയും അവന്റെ വാസസ്ഥലം ശൂന്യമാക്കുകയും ചെയ്തു.

8

ഞങ്ങളുടെ പൂര്‍വ്വികന്‍മാരുടെ അകൃത്യങ്ങള്‍ ഞങ്ങള്‍ക്കെതിരായി ഓര്‍ക്കരുതേ! അങ്ങയുടെ കൃപ അതിവേഗം ഞങ്ങളുടെമേല്‍ ചൊരിയണമേ! ഞങ്ങള്‍ തീര്‍ത്തും നിലംപറ്റിയിരിക്കുന്നു.

9

ഞങ്ങളുടെ രക്ഷയായ ദൈവമേ, അങ്ങയുടെ നാമത്തിന്റെ മഹത്വത്തെപ്രതി ഞങ്ങളെ സഹായിക്കണമേ! അങ്ങയുടെ നാമത്തെപ്രതി ഞങ്ങളെ മോചിപ്പിക്കുകയും ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും ചെയ്യണമേ!

10

അവരുടെ ദൈവം എവിടെ എന്ന് ജനതകള്‍ ചോദിക്കാന്‍ ഇടയാക്കുന്നതെന്തിന്? അങ്ങയുടെ ദാസരുടെ രക്തം ചിന്തിയതിന് അങ്ങു ജനതകളോടു പ്രതികാരം ചെയ്യുന്നതു കാണാന്‍ ഞങ്ങള്‍ക്ക് ഇടയാക്കണമേ!

11

ബന്ധിതരുടെ ഞരക്കം അങ്ങയുടെസന്നിധിയില്‍ എത്തട്ടെ! വിധിക്കപ്പെട്ടവരെഅങ്ങയുടെ ശക്തി രക്ഷിക്കട്ടെ!

12

കര്‍ത്താവേ, ഞങ്ങളുടെ അയല്‍ക്കാര്‍അങ്ങയെ നിന്ദിച്ചതിന് ഏഴിരട്ടിയായി പകരം ചെയ്യണമേ!

13

അപ്പോള്‍, അങ്ങയുടെ ജനമായ ഞങ്ങള്‍, അങ്ങയുടെ മേച്ചില്‍പുറങ്ങളിലെ ആടുകള്‍, എന്നേക്കും അങ്ങേക്കു കൃതജ്ഞത അര്‍പ്പിക്കും. തലമുറകളോളം ഞങ്ങള്‍ അങ്ങയുടെസ്തുതികള്‍ ആലപിക്കും.