സങ്കീര്‍ത്തനങ്ങള്‍ 81

ഉത്‌സവഗാനം
1

നമ്മുടെ ശക്തികേന്ദ്രമായ ദൈവത്തെഉച്ചത്തില്‍ പാടിപ്പുകഴ്ത്തുവിന്‍; യാക്കോബിന്റെ ദൈവത്തിന് ആനന്ദത്തോടെ ആര്‍പ്പുവിളിക്കുവിന്‍.

2

തപ്പുകൊട്ടിയും കിന്നരവും വീണയുംഇമ്പമായി മീട്ടിയും ഗാനമുതിര്‍ക്കുവിന്‍.

3

അമാവാസിയിലും നമ്മുടെ ഉത്‌സവദിനമായ പൗര്‍ണമിയിലും കാഹളമൂതുവിന്‍.

4

എന്തെന്നാല്‍, അത് ഇസ്രായേലിലെ ചട്ടവും യാക്കോബിന്റെ ദൈവം നല്‍കിയപ്രമാണവുമാണ്.

5

ഈജിപ്തിലേക്കു തിരിച്ചപ്പോള്‍ ജോസഫിനും അവിടുന്ന് ഈ നിയമം നല്‍കി; അപരിചിതമായ ഒരു ശബ്ദം ഞാന്‍ കേള്‍ക്കുന്നു:

6

ഞാന്‍ നിന്റെ തോളില്‍ നിന്നു ഭാരം ഇറക്കിവച്ചു; നിന്റെ കൈകളെ കുട്ടയില്‍ നിന്നു വിടുവിച്ചു.

7

കഷ്ടകാലത്തു നീ വിളിച്ചപേക്ഷിച്ചു; ഞാന്‍ നിന്നെ മോചിപ്പിച്ചു; അദൃശ്യനായി ഇടിമുഴക്കത്തിലൂടെ നിനക്ക് ഉത്തരമരുളി; മെരീബാജലാശയത്തിനരികെവച്ചുഞാന്‍ നിന്നെ പരീക്ഷിച്ചു.

8

എന്റെ ജനമേ, ഞാന്‍ മുന്നറിയിപ്പുനല്‍കുമ്പോള്‍ ശ്രദ്ധിച്ചു കേള്‍ക്കുക; ഇസ്രായേലേ, നീ എന്റെ വാക്കുകേട്ടിരുന്നെങ്കില്‍!

9

നിങ്ങളുടെയിടയില്‍ അന്യദൈവമുണ്ടാകരുത്; ഒരന്യദൈവത്തെയും നീ വണങ്ങരുത്.

10

ഈജിപ്തു ദേശത്തുനിന്നു നിന്നെ മോചിപ്പിച്ച ദൈവമായ കര്‍ത്താവു ഞാനാണ്; നീ വായ് തുറക്കുക; ഞാന്‍ നിനക്കു ഭക്ഷിക്കാന്‍ നല്‍കാം.

11

എന്നാല്‍, എന്റെ ജനം എന്റെ വാക്കു കേട്ടില്ല; ഇസ്രായേല്‍ എന്നെ കൂട്ടാക്കിയില്ല.

12

അതിനാല്‍, അവര്‍ തന്നിഷ്ടപ്രകാരം നടക്കാന്‍ ഞാന്‍ അവരെ അവരുടെഹൃദയകാഠിന്യത്തിനു വിട്ടുകൊടുത്തു.

13

എന്റെ ജനം എന്റെ വാക്കു കേട്ടിരുന്നെങ്കില്‍, ഇസ്രായേല്‍ എന്റെ മാര്‍ഗത്തില്‍ചരിച്ചിരുന്നെങ്കില്‍,

14

അതിവേഗം അവരുടെ വൈരികളെ ഞാന്‍ കീഴ്‌പ്പെടുത്തുമായിരുന്നു; അവരുടെ ശത്രുക്കള്‍ക്കെതിരേ എന്റെ കരം ഉയര്‍ത്തുമായിരുന്നു.

15

കര്‍ത്താവിനെ വെറുക്കുന്നവര്‍ അവിടുത്തെ കാല്‍ക്കല്‍ വീഴുമായിരുന്നു; അവരുടെ ശിക്ഷ എന്നേക്കുംനിലനില്‍ക്കുമായിരുന്നു.

16

ഞാന്‍ മേല്‍ത്തരം ഗോതമ്പുകൊണ്ടു നിങ്ങളെ തീറ്റിപ്പോറ്റുമായിരുന്നു; പാറയില്‍ നിന്നുള്ള തേന്‍കൊണ്ടു നിങ്ങളെ സംതൃപ്തരാക്കുമായിരുന്നു.