പ്രഭാഷകന്‍ 33

1

കര്‍ത്താവിനെ ഭയപ്പെടുന്നവന്അനര്‍ഥം സംഭവിക്കുകയില്ല; ആപത്തില്‍നിന്ന് അവിടുന്ന് അവനെ രക്ഷിക്കും.

2

ജ്ഞാനി നിയമത്തെ വെറുക്കുകയില്ല; അതിനോട് ആത്മാര്‍ഥത ഇല്ലാത്തവന്‍കൊടുങ്കാറ്റില്‍പെട്ട തോണിപോലെയാണ്.

3

വിവേകി നിയമത്തില്‍ ആശ്രയിക്കും. ഉറീംകൊണ്ടുള്ള നിശ്ചയംപോലെനിയമം അവനു വിശ്വാസ്യമാണ്.

4

മുന്‍കൂട്ടി തയ്യാറായേ സംസാരിക്കാവൂ;അപ്പോള്‍ നീ ശ്രദ്ധിക്കപ്പെടും; ചിന്തിച്ചുറച്ച് ഉത്തരം പറയുക.

5

വിഡ്ഢിയുടെ ഹൃദയംവണ്ടിച്ചക്രംപോലെയാണ്; അവന്റെ ചിന്തകള്‍ തിരിയുന്നഅച്ചുതണ്ടുപോലെയും.

6

പരിഹസിക്കുന്ന സ്‌നേഹിതന്‍ വിത്തുകുതിരയെപ്പോലെയാണ്; ആരു പുറത്തിരുന്നാലും അത്‌ഹേഷാരവം മുഴക്കുന്നു.

അസമത്വങ്ങള്‍
7

വര്‍ഷത്തിലെ എല്ലാ ദിവസങ്ങളെയുംപ്രകാശിപ്പിക്കുന്നത് സൂര്യനാണെങ്കില്‍ ഒരു ദിവസം മറ്റൊന്നിനെക്കാള്‍മെച്ചപ്പെട്ടതാകുന്നതെങ്ങനെ?

8

കര്‍ത്താവിന്റെ നിശ്ചയമനുസരിച്ചാണ്അവ വ്യത്യസ്തമാകുന്നത്; ഋതുക്കളും ഉത്‌സവങ്ങളുംനിര്‍ണയിച്ചതും അവിടുന്നാണ്.

9

ചില നാളുകളെ അവിടുന്ന് ഉന്നതവും സംപൂജ്യവും മറ്റു ചിലതിനെ സാധാരണവുമാക്കി.

10

മനുഷ്യരെല്ലാവരും മണ്ണില്‍നിന്നാണ്; ആദം പൊടിയില്‍നിന്നു സൃഷ്ടിക്കപ്പെട്ടു.

11

കര്‍ത്താവ് തന്റെ ജ്ഞാനത്തിന്റെ പൂര്‍ണതയില്‍ അവരെ വിവേചിക്കുകയും വ്യത്യസ്തമാര്‍ഗങ്ങളില്‍നിയോഗിക്കുകയും ചെയ്തു.

12

അവിടുന്ന് ചിലരെ അനുഗ്രഹിച്ചുയര്‍ത്തി, വേറെ ചിലരെ വിശുദ്ധീകരിച്ചുതന്നോടടുപ്പിച്ചു. മറ്റു ചിലരെ ശപിച്ചു താഴ്ത്തുകയുംസ്ഥാനഭ്രഷ്ടരാക്കുകയും ചെയ്തു.

13

കുശവന്റെ കൈയില്‍ കളിമണ്ണുപോലെയാണ് സ്രഷ്ടാവിന്റെ കൈയില്‍ മനുഷ്യര്‍; അവിടുന്ന് തന്റെ ഇഷ്ടമനുസരിച്ചുപ്രവര്‍ത്തിക്കുന്നു; ഇഷ്ടമനുസരിച്ച് അവര്‍ക്കു നല്‍കുന്നു.

14

നന്‍മ തിന്‍മയുടെയും ജീവന്‍ മരണത്തിന്റെയും വിപരീതമാണ്; അപ്രകാരംതന്നെ പാപി ദൈവഭക്തന്റെയും.

15

അത്യുന്നതന്റെ സൃഷ്ടികളെ നിരീക്ഷിക്കുക; അവയെല്ലാം ജോടികളായിപരസ്പരപൂരകങ്ങളായി നിലകൊള്ളുന്നു.

16

ഒടുവിലാണ് ഞാന്‍ ഉണര്‍ന്നത്; കാലാപെറുക്കുന്നവനെപ്പോലെഞാന്‍ മുന്തിരിപ്പഴം ശേഖരിക്കുന്നവരുടെ പിന്നിലായി;

17

എന്നാല്‍, കര്‍ത്താവിന്റെ അനുഗ്രഹം നിമിത്തം ഞാന്‍ മുന്‍പന്തിയിലെത്തി; മുന്തിരിപ്പഴം ശേഖരിക്കുന്നവനെപ്പോലെചക്കു നിറച്ചു.

18

എനിക്കുവേണ്ടി മാത്രമല്ല, ഉപദേശം ആരായുന്ന എല്ലാവര്‍ക്കുംവേണ്ടിയാണ് ഞാന്‍ അദ്ധ്വാനിച്ചത്.

19

ശ്രേഷ്ഠന്‍മാരേ, സമൂഹനേതാക്കളേ,എന്റെ വാക്കു കേള്‍ക്കുവിന്‍.

20

ജീവിതകാലത്തിലൊരിക്കലുംപുത്രനോ ഭാര്യയ്‌ക്കോ,സഹോദരനോ സ്‌നേഹിതനോനിന്റെ മേല്‍ അധികാരം കൊടുക്കരുത്; വസ്തുവകകളും നല്‍കരുത്; നീ മനസ്‌സുമാറി തിരികെ ചോദിച്ചേക്കാം.

21

ശ്വാസം പോകുന്നതുവരെ നിന്റെ സ്ഥാനം കരസ്ഥമാക്കാന്‍ആരെയും അനുവദിക്കരുത്.

22

മക്കളെ ആശ്രയിക്കുന്നതിനെക്കാള്‍ നല്ലത് അവര്‍ നിന്നെ ആശ്രയിക്കുന്നതാണ്.

23

ചെയ്യുന്നതിനെല്ലാം ശ്രേഷ്ഠത കൈവരിക്കുക; കീര്‍ത്തിക്കു കളങ്കം വരുത്തരുത്.

24

ജീവിതാന്ത്യത്തില്‍, മരണനാഴികയില്‍,സ്വത്തു വിഭജിച്ചുകൊടുക്കുക.

25

കഴുതയ്ക്കു തീറ്റിയും വടിയും ചുമടും; ദാസന് ആഹാരവും ശിക്ഷയും ജോലിയും.

26

അടിമയെക്കൊണ്ടു വേലചെയ്യിച്ചാല്‍നിനക്കു വിശ്രമിക്കാം; അലസനായി വിട്ടാല്‍ അവന്‍ സ്വതന്ത്രനാകാന്‍ നോക്കും.

27

നുകവും ചാട്ടയും കാളയെ തല കുനിപ്പിക്കും; പീഡനയന്ത്രവും പ്രഹരങ്ങളും അനുസരണമില്ലാത്ത അടിമയെയും.

28

അലസനാകാതിരിക്കാന്‍ അവനെക്കൊണ്ടു വേല ചെയ്യിക്കുക; അലസത തിന്‍മകള്‍ വളര്‍ത്തുന്നു.

29

അവനെക്കൊണ്ടു പണിയെടുപ്പിക്കുക; അതാണ് അവനു യോജിച്ചത്; അനുസരിക്കുന്നില്ലെങ്കില്‍ അവന്റെ ചങ്ങലകളുടെ ഭാരം കൂട്ടുക.

30

ആരോടും അളവുവിട്ടു പെരുമാറരുത്; അനീതി കാണിക്കുകയും അരുത്,

31

നിനക്ക് ഒരു ദാസനുണ്ടെങ്കില്‍ അവനെനിന്നെപ്പോലെ കരുതണം. നീ അവനെ രക്തം കൊടുത്തുവാങ്ങിയതാണല്ലോ. നിനക്കൊരു ദാസനുണ്ടെങ്കില്‍ അവനെസഹോദരനെപ്പോലെ കരുതുക; അവനെ നിനക്കു നിന്നെപ്പോലെതന്നെആവശ്യമാണ്.

32

നീ അവനോടു ക്രൂരമായി പെരുമാറുകയും അവന്‍ ഒളിച്ചോടുകയും ചെയ്താല്‍,

33

അവനെ അന്വേഷിച്ചു നീ ഏതു വഴിക്കുപോകും?