പ്രഭാഷകന്‍ 7

വിവിധോപദേശങ്ങള്‍
1

തിന്‍മ പ്രവര്‍ത്തിക്കരുത്; നിനക്കു തിന്‍മ ഭവിക്കുകയില്ല.

2

ദുഷ്ടതയില്‍നിന്ന് അകലുക;അതു നിന്നില്‍നിന്ന് അകന്നുപോകും.

3

മകനേ, അനീതിയുടെ ഉഴവുചാലുകളില്‍ വിതയ്ക്കരുത്; ഏഴിരട്ടി നീ അതില്‍നിന്നു കൊയ്യുകയില്ല.

4

കര്‍ത്താവിനോട് ഉയര്‍ന്ന സ്ഥാനവുംരാജാവിനോടു ബഹുമതിയുംഅപേക്ഷിക്കരുത്.

5

കര്‍ത്താവിന്റെ മുമ്പില്‍ നീതിമാനെന്നുംരാജാവിന്റെ സന്നിധിയില്‍വിജ്ഞനെന്നും നടിക്കരുത്.

6

അനീതി തുടച്ചുനീക്കാന്‍ കരുത്തില്ലെങ്കില്‍,ന്യായാധിപനാകാന്‍ ശ്രമിക്കരുത്; ശക്തനെ നീ ഭയപ്പെടുകയും അങ്ങനെ നിന്റെ നീതിനിഷ്ഠകളങ്കിതമാവുകയും ചെയ്യും.

7

സമൂഹത്തെനിന്ദിക്കരുത്. ജനങ്ങളുടെ മുമ്പാകെ നിനക്ക്അപകീര്‍ത്തി വരുത്തുകയുമരുത്.

8

പാപം ആവര്‍ത്തിക്കരുത്;ആദ്യത്തേതുപോലും ശിക്ഷിക്കപ്പെടാതിരിക്കുകയില്ല.

9

എന്റെ നിരവധിയായ കാഴ്ചകള്‍അവിടുന്ന് പരിഗണിക്കും, ഞാന്‍ അര്‍പ്പിക്കുന്നത് അത്യുന്നതനായദൈവം സ്വീകരിക്കും എന്നു പറയരുത്.

10

പ്രാര്‍ഥനയില്‍ മടുപ്പു തോന്നരുത്; ദാനധര്‍മത്തില്‍ വൈമുഖ്യം കാണിക്കരുത്.

11

സന്തപ്തഹൃദയനെ പരിഹസിക്കരുത്;ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്ന ഒരുവന്‍ ഉണ്ട്.

12

സഹോദരനെ ചതിക്കാന്‍ ശ്രമിക്കരുത്; സ്‌നേഹിതനോടും അങ്ങനെതന്നെ.

13

കള്ളം പറയരുത്; കളവുപറയുന്ന ശീലം നന്‍മ വരുത്തുകയില്ല.

14

മുതിര്‍ന്നവരുടെ മുമ്പില്‍ പുലമ്പരുത്;പ്രാര്‍ഥനയില്‍ വാചാലത വേണ്ടാ.

15

കഠിനാദ്ധ്വാനമോ വയലിലെവേലയോ വെറുക്കരുത്; അത്യുന്നതന്‍ നിശ്ചയിച്ചതാണ് അത്.

16

പാപികളുടെ ഗണത്തില്‍ ചേരരുത്. ശിക്ഷ വിദൂരത്തല്ലെന്നോര്‍ക്കുക.

17

അത്യന്തം വിനീതനാകുക; എന്തെന്നാല്‍, അധര്‍മിക്ക് അഗ്‌നിയുംപുഴുവുമാണു ശിക്ഷ.

18

സ്‌നേഹിതനെ പണത്തിനുവേണ്ടിയോസഹോദരനെ ഓഫീര്‍പ്പൊന്നിനുവേണ്ടിയോ കൈമാറരുത്.

19

നല്ലവളും വിവേകിനിയുമായ ഭാര്യയെ ഉപേക്ഷിക്കരുത്; എന്തെന്നാല്‍, അവളുടെ സ്വഭാവവൈശിഷ്ട്യം സ്വര്‍ണത്തെക്കാള്‍ വിലയേറിയതാണ്.

20

വിശ്വസ്തനായ ദാസനോടോ സത്യസന്ധനായ വേലക്കാരനോടോനീചമായി പെരുമാറരുത്.

21

ബുദ്ധിമാനായ ദാസനെ ഹൃദയപൂര്‍വം സ്‌നേഹിക്കുക; അവന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്തരുത്.

22

നിന്റെ ആടുമാടുകളെ പരിപാലിക്കുക; പ്രയോജനകരമെങ്കില്‍ അവയെ സൂക്ഷിക്കുക.

23

നിന്റെ പുത്രന്‍മാരെ അച്ചടക്കത്തില്‍ വളര്‍ത്തുക; ചെറുപ്പംമുതലേ അനുസരണം ശീലിപ്പിക്കുക.

24

നിന്റെ പുത്രിമാര്‍ ചാരിത്രവതികളായിരിക്കാന്‍ ശ്രദ്ധ പതിക്കുക;അതിലാളനമരുത്.

25

പുത്രിയെ വിവാഹം ചെയ്തുകൊടുക്കുമ്പോള്‍, വലിയൊരു ചുമതല തീരുന്നു; വിവേകമുള്ള ഒരുവനുവേണം അവളെ നല്‍കാന്‍.

26

ഇഷ്ടപത്‌നിയെ ഉപേക്ഷിക്കരുത്; ഇഷ്ടമില്ലാത്ത ഭാര്യയെ വിശ്വസിക്കരുത്.

27

പൂര്‍ണഹൃദയത്തോടെ പിതാവിനെബഹുമാനിക്കുക; നൊന്തുപെറ്റ അമ്മയെ മറക്കരുത്.

28

മാതാപിതാക്കന്‍മാരാണു നിനക്കുജന്‍മം നല്‍കിയതെന്ന് ഓര്‍ക്കുക; നിനക്ക് അവരുടെ ദാനത്തിന്എന്തു പ്രതിഫലം നല്‍കാന്‍ കഴിയും?

29

പൂര്‍ണഹൃദയത്തോടെ കര്‍ത്താവിനെ ഭയപ്പെടുക; അവിടുത്തെ പുരോഹിതന്‍മാരെബഹുമാനിക്കുക.

30

സര്‍വശക്തിയോടുംകൂടി സ്രഷ്ടാവിനെ സ്‌നേഹിക്കുക; അവിടുത്തെ ശുശ്രൂഷകരെ പരിത്യജിക്കരുത്.

31

കര്‍ത്താവിനെ ഭയപ്പെടുകയും പുരോഹിതനെ ബഹുമാനിക്കുകയുംകല്‍പനപ്രകാരമുള്ള വിഹിതംഅവനു നല്‍കുകയും ചെയ്യുക. ആദ്യഫലങ്ങള്‍, പ്രായശ്ചിത്തബലി,ബലിമൃഗത്തിന്റെ കുറക്,പ്രതിഷ്ഠാബലി, വിശുദ്ധവസ്തുക്കളുടെ ഓഹരി എന്നിവയാണ് അവന്റെ വിഹിതം.

32

ദരിദ്രനു കൈതുറന്നു കൊടുക്കുക; അങ്ങനെ നീ അനുഗ്രഹപൂര്‍ണനാകട്ടെ.

33

ജീവിച്ചിരിക്കുന്നവര്‍ക്ക് ഉദാരമായി നല്‍കുക; മരിച്ചവരോടുള്ള കടമ മറക്കരുത്.

34

കരയുന്നവനില്‍നിന്നു മുഖം തിരിക്കരുത്; വിലപിക്കുന്നവനോടുകൂടെ വിലപിക്കുക.

35

രോഗിയെ സന്ദര്‍ശിക്കുന്നതില്‍വൈമനസ്യം കാണിക്കരുത്; അത്തരം പ്രവൃത്തികള്‍ നിന്നെ പ്രിയങ്കരനാക്കും.

36

ഓരോ പ്രവൃത്തിയും ചെയ്യുമ്പോള്‍ജീവിതാന്തത്തെപ്പറ്റി ഓര്‍ക്കണം; എന്നാല്‍, നീ പാപംചെയ്യുകയില്ല.