തോബിത് 4

തോബിയാസിനു നിര്‍ദേശങ്ങള്‍
1

അന്ന് തോബിത് മേദിയായിലെ റാഗെസില്‍വച്ച് ഗബായേലിന്റെ പക്കല്‍ സൂക്ഷിക്കാനേല്‍പ്പിച്ചിരുന്ന പണത്തിന്റെ കാര്യം ഓര്‍ത്തു.

2

അവന്‍ ആത്മഗതം ചെയ്തു: ഞാന്‍ മരണത്തിനു വേണ്ടി പ്രാര്‍ഥിച്ചു. മരിക്കുന്നതിനുമുന്‍പ് എന്റെ മകന്‍ തോബിയാസിനെ വിളിച്ച് ആ പണത്തിന്റെ കാര്യം പറയാം.

3

അവന്‍ മകനെ വിളിച്ചു പറഞ്ഞു: മകനേ, ഞാന്‍ മരിക്കുമ്പോള്‍ എന്നെ സംസ്‌കരിക്കുക. നിന്റെ അമ്മയുടെ കാര്യം ഒരിക്കലും മറക്കരുത്. ജീവിതകാലം മുഴുവന്‍ അവളെ ആദരിക്കണം; അമ്മയുടെഹിതം നോക്കണം. ഒരിക്കലും അവളെ വേദനിപ്പിക്കരുത്.

4

മകനേ, നിന്നെ ഉദരത്തില്‍ വഹിക്കുന്ന കാലത്ത് അവള്‍ നിനക്കുവേണ്ടി വളരെ അപകടങ്ങളെ നേരിട്ടിട്ടുണ്ടെന്ന് ഓര്‍ക്കണം. മരിക്കുമ്പോള്‍ അവളെ എനിക്കു സമീപം അതേ ശവകുടീരത്തില്‍ സംസ്‌കരിക്കണം.

5

മകനേ, ജീവിതകാലം മുഴുവന്‍ നമ്മുടെ ദൈവമായ കര്‍ത്താവിനെ ഓര്‍ക്കുക. ഒരിക്കലും പാപം ചെയ്യുകയോ അവിടുത്തെ കല്‍പനകള്‍ ലംഘിക്കുകയോ അരുത്.

6

ജീവിതകാലം മുഴുവന്‍ നിന്റെ പ്രവൃത്തികള്‍ നീതിനിഷ്ഠമായിരിക്കട്ടെ; അനീതി പ്രവര്‍ത്തിക്കരുത്.

7

നിന്റെ പ്രവൃത്തികള്‍ സത്യനിഷ്ഠമായിരുന്നാല്‍, എല്ലാ ചെയ്തികളിലും നിനക്ക് ഐശ്വര്യം കൈവരും. നീതിനിഷ്ഠയോടെ ജീവിക്കുന്നവര്‍ക്കു നിന്റെ സമ്പാദ്യത്തില്‍നിന്നു ദാനം ചെയ്യുക. ദാന ധര്‍മം ചെയ്യുന്നതില്‍ മടി കാണിക്കരുത്. പാവപ്പെട്ടവനില്‍ നിന്നു മുഖം തിരിച്ചുകളയരുത്. അപ്പോള്‍ ദൈവം നിന്നില്‍ നിന്നു മുഖം തിരിക്കുകയില്ല.

8

സമ്പത്തേറുമ്പോള്‍ അതനുസരിച്ചു ദാനം ചെയ്യുക. കുറച്ചേ ഉള്ളുവെങ്കില്‍ അതനുസരിച്ചു ദാനം ചെയ്യാന്‍മടിക്കരുത്.

9

ദരിദ്രകാലത്തേക്ക് ഒരു നല്ല സമ്പാദ്യം നേടിവയ്ക്കുകയായിരിക്കും നീ അതുവഴിചെയ്യുന്നത്.

10

എന്തെന്നാല്‍, ദാനധര്‍മം മൃത്യുവില്‍നിന്നു രക്ഷിക്കുകയും അന്ധകാരത്തില്‍പ്പെടുന്നതില്‍നിന്നു കാത്തുകൊള്ളുകയും ചെയ്യുന്നു.

11

ദാനധര്‍മം അത്യുന്നതന്റെ സന്നിധിയില്‍ വിശിഷ്ടമായ കാഴ്ചയാണ്.

12

എല്ലാത്തരം അധാര്‍മികതയിലും നിന്നു നിന്നെ കാത്തുകൊള്ളുക. നിന്റെ പൂര്‍വികരുടെ ഗോത്രത്തില്‍നിന്നു മാത്രം ഭാര്യയെ സ്വീകരിക്കുക. അന്യജനതകളില്‍ നിന്നു വിവാഹം ചെയ്യരുത്. നാം പ്രവാചകന്‍മാരുടെ സന്തതികളാണ്. മകനേ, നമ്മുടെ പൂര്‍വപിതാക്കന്‍മാരായ നോഹ, അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരെല്ലാം തങ്ങളുടെ ചാര്‍ച്ചക്കാരുടെ ഇടയില്‍നിന്നാണു ഭാര്യമാരെ തിരഞ്ഞെടുത്തത് എന്ന കാര്യം നീ അനുസ്മരിക്കണം. സന്താനങ്ങള്‍ വഴി അവര്‍ അനുഗൃഹീതരായി. അവരുടെ പിന്‍തലമുറദേശം അവകാശമാക്കും.

13

അതിനാല്‍ മകനേ, നിന്റെ സഹോദരന്‍മാരെ സ്‌നേഹിക്കുക. നിന്റെ ചാര്‍ച്ചക്കാരില്‍നിന്ന്, നിന്റെ ജനത്തിന്റെ മക്കളില്‍നിന്ന്, ഭാര്യയെ സ്വീകരിക്കാതെ അവരെ നിന്ദിക്കരുത്. അഹങ്കാരം വിനാശവും അരാജകത്വവും വരുത്തും. അലസത നാശത്തിനും പട്ടിണിക്കും നിദാനമാകുന്നു. കാരണം അലസതയാണ് ദാരിദ്ര്യ ത്തിന്റെ മാതാവ്.

14

വേല ചെയ്യുന്നവന്റെ കൂലി പിറ്റേ ദിവസത്തേക്കു നീട്ടിവയ്ക്കരുത്. അതതുദിവസം തന്നെ കൊടുത്തു തീര്‍ക്കുക. ദൈവശുശ്രൂഷ ചെയ്താല്‍ പ്രതിഫലം ലഭിക്കും. മകനേ, എല്ലാ പ്രവൃത്തികളും ശ്രദ്ധാപൂര്‍വം ചെയ്യുക. നിന്റെ പെരുമാറ്റം ചിട്ടയുള്ളതായിരിക്കണം.

15

നിനക്ക് അഹിതമായത് അപരനോടും ചെയ്യരുത്. അമിതമായി മദ്യപിക്കരുത്. ഉന്‍മത്തത ശീലമാക്കരുത്.

16

വിശക്കുന്നവനുമായി നിന്റെ അപ്പം പങ്കിടുക; നഗ്‌നനുമായി നിന്റെ വസ്ത്രവും. മിച്ചമുള്ളതു ദാനം ചെയ്യുക. ദാനധര്‍മം ചെയ്യുന്നതില്‍ മടി കാണിക്കരുത്.

17

നീതിമാന്‍മാരുടെ ശവകുടീരത്തിങ്കല്‍ അപ്പം വിതരണം ചെയ്യുക. പാപികള്‍ക്കു കൊടുക്കരുത്.

18

വിവേകമുള്ള ഏതൊരുവനിലും നിന്ന് ഉപദേശം തേടുക. സദുപദേശം നിരസിക്കരുത്.

19

ദൈവമായ കര്‍ത്താവിനെ എപ്പോഴും വാഴ്ത്തുക; നിന്റെ പാതകള്‍ നേരേയാകാനും നീ നിനയ്ക്കുന്ന കാര്യങ്ങള്‍ ശുഭമായി ഭവിക്കാനും അവിടുത്തോടു പ്രാര്‍ഥിക്കുക. ജനതകള്‍ക്കു ജ്ഞാനം നല്‍കപ്പെട്ടിട്ടില്ല. കര്‍ത്താവാണ് എല്ലാ നന്‍മയും നല്‍കുന്നത്. അവിടുന്ന് എളിമപ്പെടുത്തണമെന്നു വിചാരിക്കുന്നവനെ അങ്ങനെ ചെയ്യുന്നു. അതിനാല്‍ മകനേ, എന്റെ കല്‍പനകള്‍ അനുസ്മരിക്കുക. അവനിന്റെ മനസ്‌സില്‍ നിന്നു മാഞ്ഞുപോകാന്‍ അനുവദിക്കരുത്.

20

മേദിയായിലെ റാഗെസില്‍ ഗബ്രിയാസിന്റെ പുത്രന്‍ ഗബായേലിന്റെ പക്കല്‍ ഞാന്‍ പത്തു താലന്തു വെള്ളി ഏല്‍പിച്ച കാര്യം പറയട്ടെ.

21

മകനേ, നമ്മള്‍ ദരിദ്രരായിത്തീര്‍ന്നതില്‍ നിനക്ക് ആധി വേണ്ടാ. നിനക്കു ദൈവത്തോടു ഭക്തി ഉണ്ടായിരിക്കുകയും നീ പാപത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയും അവിടുത്തേക്കു പ്രീതികരമായത് അനുഷ്ഠിക്കുകയും ചെയ്താല്‍ നിനക്കു വലിയ സമ്പത്തു കൈവരും.