തോബിത് 5

തോബിയാസിന്റെ സഹയാത്രികന്‍
1

തോബിയാസ് പ്രതിവചിച്ചു: പിതാവേ, നീ കല്‍പിച്ചതെല്ലാം ഞാന്‍ ചെയ്യാം.

2

പക്‌ഷേ, ഞാന്‍ അവനെ അറിയാത്ത സ്ഥിതിക്ക് എങ്ങനെ ആ പണം കിട്ടും? തോബിത് മകന്റെ കൈയില്‍ രേഖ കൊടുത്തു കൊണ്ടു പറഞ്ഞു:

3

നിന്നോടുകൂടെ പോരാന്‍ ഒരുവനെ കണ്ടുപിടിക്കുക. ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞാന്‍ അവനു കൂലി കൊടുത്തുകൊള്ളാം. പോയി ആ പണം വാങ്ങി വരുക.

4

തോബിയാസ് ഒരാളെ അന്വേഷിച്ചു. റഫായേലിനെ കണ്ടുമുട്ടി. അവന്‍ ഒരു ദൈവദൂതന്‍ ആയിരുന്നു. എന്നാല്‍, തോബിയാസ് അതു മനസ്‌സിലാക്കിയില്ല.

5

അവന്‍ ചോദിച്ചു: മേദിയായിലെ റാഗെസിലേക്ക് എന്നോടുകൂടെ പോരാമോ? ആ പ്രദേശം നിനക്കു പരിചയമുണ്ടോ?

6

ദൂതന്‍ മറുപടി നല്‍കി: ഞാന്‍ നിന്നോടുകൂടെ വരാം, എനിക്കു വഴി നല്ല പരിചയമുണ്ട്; മാത്രമല്ല, നമ്മുടെ സഹോദരന്‍ ഗബായേലിനോടൊന്നിച്ചു ഞാന്‍ താമസിച്ചിട്ടുമുണ്ട്.

7

തോബിയാസ് പറഞ്ഞു: ഇവിടെ നില്‍ക്കൂ. ഞാന്‍ എന്റെ പിതാവിനോടു പറഞ്ഞിട്ടുവരാം. ദൂതന്‍ പറഞ്ഞു: പോവുക, താമസിക്കരുത്.

8

തോബിയാസ് വീട്ടിലെത്തി പിതാവിനോടു പറഞ്ഞു; എന്നോടുകൂടെ വരാന്‍ ഞാന്‍ ഒരാളെ കണ്ടുപിടിച്ചു. തോബിത് പറഞ്ഞു: അവനെ എന്റെ അടുത്തേക്കു വിളിക്കൂ. അവന്‍ ഏതു ഗോത്രത്തില്‍പ്പെട്ടവനാണെന്നും, നിന്നോടുകൂടെ പോരാന്‍ വിശ്വാസയോഗ്യനാണോ എന്നും ഞാന്‍ നോക്കട്ടെ.

9

തോബിയാസ് റഫായേലിനെ വീട്ടിലേക്കു ക്ഷണിച്ചു. അവന്‍ അകത്തു പ്രവേശിക്കുകയും അവര്‍ പരസ്പരം അഭിവാദ്യങ്ങളര്‍പ്പിക്കുകയും ചെയ്തു.

10

തോബിത് ചോദിച്ചു: സഹോദരാ, നീ ഏതു ഗോത്രത്തിലും കുടുംബത്തിലും പെട്ടവനാണ്, പറയുക.

11

അവന്‍ പറഞ്ഞു: നീ ഗോത്രവും കുടുംബവും ആണോ, അതോ നിന്റെ പുത്രനോടുകൂടെ പോകാന്‍ കൂലിക്ക് ഒരാളെയാണോ അന്വേഷിക്കുന്നത്? തോബിത് പറഞ്ഞു: സഹോദരാ, നിന്റെ ആളുകള്‍ ആരെന്നും നിന്റെ പേരെന്തെന്നും അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

12

അവന്‍ പറഞ്ഞു: നിന്റെ ചാര്‍ച്ചക്കാരില്‍പ്പെട്ട മഹാനായ അനനിയാസിന്റെ പുത്രന്‍ അസറിയാസ് ആണു ഞാന്‍.

13

തോബിത് പറഞ്ഞു: സഹോദരാ, നിനക്കു സ്വാഗതം. നിന്റെ ഗോത്രവും കുടുംബവും ആരാഞ്ഞതില്‍ എന്നോടു കോപിക്കരുതേ! നീ എന്റെ ചാര്‍ച്ചക്കാരനാണ്. ശ്രേഷ്ഠമായ പാരമ്പര്യവും നിനക്ക് ഉണ്ട്. ആരാധിക്കാനും അജഗണത്തിലെ കടിഞ്ഞൂലുകള്‍, വിളവുകളുടെ ദശാംശം എന്നിവ അര്‍പ്പിക്കാനും ജറുസലെമില്‍ ഒരുമിച്ചു പൊയ്‌ക്കൊണ്ടിരുന്നപ്പോള്‍ മഹാനായ ഷെമായായുടെ പുത്രന്‍മാരായ അനനിയാസും യാഥാനും ആയി, ഞാന്‍ ഉറ്റ ബന്ധം പുലര്‍ത്തിയിരുന്നു. നമ്മുടെ ചാര്‍ച്ചക്കാരുടെ തെറ്റുകളില്‍ അവര്‍ ചരിച്ചില്ല. സഹോദരാ, നിനക്കു ശ്രേഷ്ഠമായ പാരമ്പര്യം ഉണ്ട്.

14

എന്തുവേതനമാണ് ഞാന്‍ തരേണ്ടതെന്നു പറയുക. ദിനംപ്രതി ഓരോ ദ്രാക്മായും എന്റെ മകനു വരുന്നത്ര ചെലവും പോരേ?

15

കൂടാതെ, സസുഖം തിരിച്ചെത്തിയാല്‍, കൂടുതല്‍ തരുകയും ചെയ്യാം. ഈ വ്യവസ്ഥകള്‍ അവര്‍ സമ്മതിച്ചു.

16

തുടര്‍ന്ന് തോബിത് തോബിയാസിനോടു പറഞ്ഞു: ഒരുങ്ങിക്കൊള്ളൂ. നിങ്ങള്‍ ഇരുവര്‍ക്കും യാത്രാമംഗളങ്ങള്‍! പുത്രന്‍ ഉടനെയാത്രയ്ക്കാവശ്യമായ ഒരുക്കങ്ങള്‍ ചെയ്തു. പിതാവ് അവനോടു പറഞ്ഞു: ഇവനോടുകൂടെ പൊയ്‌ക്കൊള്ളുക. ഉന്നതത്തില്‍ വസിക്കുന്ന ദൈവം നിന്റെ മാര്‍ഗം ശുഭമാക്കും. അവിടുത്തെ ദൂതന്‍ നിന്നെ കാത്തുകൊള്ളും. അവര്‍ ഉടനെയാത്ര പുറപ്പെട്ടു. ആ യുവാവിന്റെ നായും അവരോടുകൂടെ ഉണ്ടായിരുന്നു.

17

എന്നാല്‍, അവന്റെ അമ്മ അന്ന കരഞ്ഞു കൊണ്ടു തോബിത്തിനോടു പറഞ്ഞു: നമ്മുടെ കുഞ്ഞിനെ എന്തിനാണ് ഇങ്ങനെ ദൂരെ അയച്ചത്?

18

നമുക്ക് അവന്‍ താങ്ങായിരുന്നില്ലേ? പണമല്ല പ്രധാനം; അതു നമ്മുടെ മകനെക്കാള്‍ വിലപ്പെട്ടതുമല്ല.

19

കര്‍ത്താവ് തന്ന ജീവിതസൗകര്യങ്ങള്‍ കൊണ്ടു തൃപ്തിപ്പെട്ടുകൂടേ?

20

തോബിത് അവളോടു പറഞ്ഞു: സഹോദരീ, നീ വിഷമിക്കരുത്; അവന്‍ സുരക്ഷിതനായി മടങ്ങിയെത്തുന്നത് നീ കാണും.

21

കാരണം, ഒരു നല്ല ദൂതന്‍ അവനോടൊത്തു പോകും, അവന്റെ യാത്ര മംഗളകരമായിരിക്കും. സുഖമായി അവന്‍ മടങ്ങുകയും ചെയ്യും. അവള്‍ കരച്ചില്‍ നിറുത്തി.